എങ്ങനെയാണ് മാനവസമൂഹം കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ പോകുന്നതെന്നും ഭാവിയില്‍ കൂടുതല്‍ പരിസ്ഥിതി നാശങ്ങള്‍ ഒഴിവാക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ സാധിക്കും എന്നുള്ളതുമാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ ചോദ്യങ്ങള്‍. ഇത്തരം ഒരു ചോദ്യം മനസില്‍ വച്ചുകൊണ്ടാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലേക്ക് നാഷണല്‍ ജ്യോഗ്രഫിയുടെ ‘ഇയേഴ്‌സ് ഓഫ് ലീവിംഗ് ഡെയ്ഞ്ചറസിലി’ എന്ന പരിപാടിയുടെ അവതാരകന്‍ ഡേവിഡ് ലെറ്റര്‍മാന്‍ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം എടുക്കുന്നതിന് മുമ്പ് അദ്ദേഹം ഉത്തര്‍പ്രദേശിലെ കോള്‍ പവര്‍ പ്ലാന്റ് എന്ന സൗരോര്‍ജ്ജശാല സന്ദര്‍ശിക്കുകയും ഡല്‍ഹി മെട്രോയിലൂടെ യാത്ര ചെയ്യുകയും തന്റെ താടി വെട്ടി വൃത്തിയാക്കുകയും ചെയ്തു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവിനെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ സ്യൂട്ട് മേടിക്കാനും അദ്ദേഹം മറന്നില്ല.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള മോദിയുടെ കാഴ്പ്പാടിനെ കുറിച്ച് ആരാഞ്ഞുകൊണ്ടാണ് ലെറ്റര്‍മാന്‍ അഭിമുഖം ആരംഭിച്ചത്. ലോകം പരസ്പരബന്ധിതമാണെന്നും ഒരു രാജ്യത്തിനും ഇക്കാര്യത്തില്‍ ഒറ്റപ്പെട്ട നിലപാടുകള്‍ സ്വീകരിക്കാനാവില്ലെന്നുമായിരുന്നു മോദിയുടെ മറുപടി.
താന്‍ ദാരിദ്ര്യത്തില്‍ വളര്‍ന്നുവന്നവനാണെങ്കിലും ആത്മീയകാര്യങ്ങളില്‍ തല്‍പരനായിരുന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. പ്രകൃതി സ്‌നേഹിയായിരുന്നുവെന്നും രാഷ്ട്രീയത്തിലേക്ക് വളരെ വൈകിയാണ് പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയവും ആത്മീയതയും തമ്മിലുള്ള മിശ്രണം തന്നില്‍ കൗതുകമുണര്‍ത്തുന്നതായി ലെറ്റര്‍മാന്‍ സൂചിപ്പിച്ചപ്പോള്‍, എല്ലാത്തിന്റെയും കാവല്‍ക്കാരാണ് മനുഷ്യര്‍ എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാവല്‍ക്കാര്‍ എന്ന നിലയില്‍ പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.