ടീം അഴിമുഖം
ഐക്യരാഷ്ട്ര സഭയുടെയും പ്രസംഗങ്ങളുടെയും ചരിത്രത്തില്‍ എതിരില്ലാത്ത ഒരു മലയാളിയുണ്ട്. ഇന്ത്യയുടെ മുന്‍ പ്രതിരോധ മന്ത്രിയായ വി കെ കൃഷ്ണമേനോനാണത്.
സെപ്തംബര്‍ 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയില്‍ യുഎന്നില്‍ തന്റെ കന്നിപ്രസംഗം നടത്താനിരിക്കുകയാണ്. വാഗ്‌ധോരണിയിലുള്ള അദ്ദേഹത്തിന്റൈ പ്രാവീണ്യം കണക്കിലെടുത്താല്‍ പോലും മുന്‍കാലചരിത്രം അദ്ദേഹത്തിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുമായുള്ള താരതമ്യമായിരിക്കും ഇതില്‍ പ്രധാനം. മറ്റ് പ്രസംഗ വേദികളില്‍ എന്ന പോലെ യുഎന്നിലേയും ശ്രോതാക്കളെ അദ്ദേഹം ഹിന്ദിയിലുള്ള തന്റെ മാന്ത്രികതയിലൂടെ വീഴ്ത്തി.
മേനോന്റെ പ്രസംഗത്തിന്റെ എഴുത്ത് രൂപം യുഎന്‍ വെബ്‌സൈറ്റില്‍ 166 പേജുകളിലായി പരന്നുകിടക്കുന്നു. അദ്ദേഹം എട്ട് മണിക്കൂറോളം (കൃത്യമായി പറഞ്ഞാല്‍ ഏഴ് മണിക്കൂറും 48 മിനിട്ടും) പ്രസംഗിച്ചു. സമീപകാല ചരിത്രത്തില്‍ കൗതുകമുള്ളവരെ സംബന്ധിച്ചിടത്തോളം 2009-ല്‍ യുഎന്നില്‍ കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ 96 മിനിട്ട് നീണ്ടുനിന്ന പ്രസംഗമാവും (യുഎസ് പ്രസിഡന്റ് ബാരക് ഒബാമയുടെയും ബ്രീട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണിന്റെയും ഊഴത്തിനിടയിലായിരുന്നു ഗദ്ദാഫിയുടെ പ്രസംഗം) ഏറ്റവും തീവ്രമായി അനുഭവപ്പെടുക. ലിബിയന്‍ നേതാവിന്റെ പ്രസംഗത്തിനിടയില്‍ ശ്രോതാക്കള്‍ കോട്ടുവായിടുകയായിരുന്നു. ദീര്‍ഘകാലത്തിന് ശേഷമായിരുന്നു അത്രയും നീണ്ട ഒരു പ്രസംഗം ശ്രവിക്കുന്നത്. 1960-ല്‍ ഫിഡല്‍ കാസ്‌ട്രോ നാല് മണിക്കൂറും 29 മിനിട്ടും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കുകയുണ്ടായി. (ക്യൂബന്‍ നേതാവിന്റെ റെക്കോര്‍ഡ് വച്ച് നോക്കുമ്പോള്‍ ഇത് കുറവായിരുന്നു. 1986 ലെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ അദ്ദേഹം അഭിസംബോധന ചെയ്തത് ഏഴ് മണിക്കൂറും പത്ത് മിനിട്ടുമാണ്). മേനോന്റെ വാദങ്ങള്‍ എത്ര ശക്തമായിരുന്നെങ്കിലും എട്ട് മണിക്കൂര്‍ സംസാരിക്കേണ്ടതിന്റെ ആവശ്യം എന്തായിരുന്നുവെന്ന് പലരും ഇപ്പോഴും അത്ഭുതപ്പെടുന്നു.
‘കഴിഞ്ഞ ആഴ്ചയിലെ രണ്ട് ദിവസത്തിന്റെ ഭൂരിപക്ഷം സമയവും, നരച്ച തലയും മെലിഞ്ഞ ശരീരവുമുള്ള ഇന്ത്യയുടെ വി കെ കൃഷ്ണ മേനോന്‍ അദ്ദേഹത്തിന്റെ കൈകള്‍ വീശിയും മിഴികള്‍ മിന്നിച്ചും, ഐക്യരാഷ്ട്ര രക്ഷാസമിതിയെ വാക്കുകളില്‍ കുളിപ്പിച്ചു. കുത്തൊഴുക്ക് അവസാനിച്ചപ്പോഴേക്കും മേനോന്‍ ക്ഷീണിതനായെങ്കിലും ഒറ്റ പ്രസംഗത്തിന്റെ യുഎന്‍ റെക്കോഡ് അദ്ദേഹം സ്വന്തമാക്കി-ഏഴ് മണിക്കൂറും 48 മിനിട്ടുകളും. ഒരു തെക്കന്‍ സംസ്ഥാന സെനറ്ററുടെ പ്രകടനവുമായി അതിനെ താരതമ്യം ചെയ്യാം. ഭൂരിപക്ഷ അഭിപ്രായത്തെ സ്വാധീനിക്കാം എന്ന പ്രതീക്ഷയില്‍ നീണ്ട പ്രസംഗങ്ങള്‍ നടത്തുന്ന തെക്കന്‍ സെനറ്റര്‍മാരുടേതിന് സമാനമായ ഒരു ഉദ്ദേശലക്ഷ്യം അതിനുണ്ടായിരുന്നു. സുരക്ഷ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മേനോന്‍ പ്രസംഗിക്കാന്‍ എത്തിയത്’. ‘കാശ്മീര്‍’ എന്ന തലക്കെട്ടില്‍ 1957 ഫെബ്രുവരി നാലിന് ഇറങ്ങിയ ടൈം മാസികയിലെ ലേഖനത്തില്‍ ഇങ്ങനെ എഴുതി: ‘ഇന്ത്യ അത് നേടിയെടുത്തു. ജനുവരി 23, 24 തീയതികളിലായി മേനോന്‍ നടത്തിയ പ്രസംഗത്തിലെ ഏറിയഭാഗത്തും രാജ്യസ്‌നേഹം തുളുമ്പി നിന്നു’.
‘വെടിനിറുത്തല്‍ രേഖയ്ക്ക് മറുവശത്ത്, പാകിസ്ഥാനിലെ ഏകാധിപത്യത്തിനും അടിച്ചമര്‍ത്തലിനും വിധേയരായിരിക്കുന്നവരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒച്ചപ്പാടുകളൊന്നും നമ്മള്‍ കേള്‍ക്കാത്തതെന്താണ്? കഴിഞ്ഞ പത്തുവര്‍ഷമായി ഈ ജനങ്ങളൊന്നും ബാലറ്റ് പേപ്പര്‍ കണ്ടിട്ടില്ലെന്ന് ഇവിടെ കേള്‍ക്കാത്ത് എന്തുകൊണ്ടാണ്? തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമുള്ള, നൂറുകണക്കിന് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ജീവിക്കുന്ന ഞങ്ങളുടെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തണമെന്ന് പറയാന്‍ സുരക്ഷ കൗണ്‍സിലിനോ അല്ലെങ്കില്‍ അതിന്റെ മുന്നില്‍ വരുന്ന മറ്റ് ആളുകള്‍ക്കോ എന്തടിസ്ഥാനത്തിലാണ് ആവശ്യപ്പെടാന്‍ കഴിയുന്നത്?,’ മേനോന്‍ പൊട്ടിത്തെറിച്ചു.
തങ്ങളുടെ വിജ്ഞാനം കൂടി വെളിപ്പെടുത്തുന്ന തരത്തില്‍ നേതാക്കള്‍ ദീര്‍ഘ പ്രസംഗം നടത്തുന്ന നാളുകളായിരുന്നു അത്. മേനോന്റെ പ്രസംഗം പ്രകീര്‍ത്തിക്കപ്പെട്ടത് പോലെ തന്നെ രൂക്ഷ വിമര്‍ശനത്തിന് വിധേയമാവുകയും ചെയ്തു.
യുഎന്നില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ നേതാവായിരുന്നു എ ബി വാജ്‌പേയ്. ഹിന്ദിയിലുള്ള പ്രാവീണ്യവും മണ്ടത്തരങ്ങളോടുള്ള വിപ്രതിപത്തിയും ഹാസ്യത്തിന്റെ നേര്‍ത്ത മേമ്പൊടിയും രൂക്ഷപരിഹാസവും എല്ലാം ചേര്‍ത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രഭാഷകരില്‍ ഒരാളാക്കി വാജ്‌പേയിയെ മാറ്റുന്നു. വലിയ സംഘടനാ പാടവം ഉള്ള മനുഷ്യനായിരിക്കാം എല്‍ കെ അദ്വാനി. എന്നാല്‍ വാജ്‌പേയ് മികച്ച പ്രഭാഷകനാണ് എന്ന കാര്യം അംഗീകരിക്കുന്നതിന് അദ്ദേഹത്തിനും മടിയൊന്നും ഉണ്ടായിരുന്നില്ല.
‘താങ്കളുടെ പ്രസംഗം എന്നില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുന്നതായി എഴുപതുകളുടെ തുടക്കത്തില്‍ തന്നെ ഞാന്‍ വാജ്‌പേയിയോട് പറഞ്ഞിട്ടുണ്ട്… സുഷമ സ്വരാജിനോടും ഇത് തന്നെ ഞാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. മനസില്‍ തട്ടിത്തന്നെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്,’ 2011 തന്റെ 85-ആം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ വച്ച് അദ്വാനി പറഞ്ഞു. ഒരു നാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമെന്ന് നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പ്രവചിച്ച, ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍’ എന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വാഴ്ത്തിയ, പ്രതിപക്ഷത്തിരുന്നപ്പോള്‍ പോലും കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചുകൊണ്ട് യുഎന്നില്‍ പോയ വ്യക്തിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയ്.
മികച്ച രാഷ്ട്രീയ പ്രചാരകനാണ് മോദി. മറ്റുള്ളവരില്‍ നിന്നും വലിയ മത്സരമൊന്നും ഇക്കാര്യത്തില്‍ നേരിടാത്തതിനാല്‍ അദ്ദേഹം ഒരു മികച്ച പ്രഭാഷകനായി അറിയപ്പെടുകയും ചെയ്യുന്നു. ഭൂട്ടാന്‍ പാര്‍ലമെന്റിലും നേപ്പാള്‍ ഭരണഘടന അസംബ്ലിയിലും അദ്ദേഹം ഇതിനകം പ്രസംഗിച്ചു കഴിഞ്ഞു. യുഎന്‍ അദ്ദേഹത്തിന് മറ്റൊരു വെല്ലുവിളി നല്‍കുന്നു… പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രസംഗിച്ചതിന് തൊട്ടു പിറ്റേ ദിവസമാവും ആഗോള സംഘടനയുടെ വേദിയില്‍ മോദി എത്തുക എന്ന പ്രത്യേകതയും ഉണ്ട്.