UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

ദ്രാവിഡമണ്‍‌ട്രം

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

തിരുമ്പിവന്താന്‍ തമ്പി; മന്നാര്‍ഗുഡി മാഫിയാ തലവന്‍ വീണ്ടും

അധികാരത്തിന്റെ നെടുംശാലകളില്‍ ഏതുതരത്തില്‍ കയറിച്ചെല്ലണമെന്നും എന്തൊക്കെ അട്ടിമറികള്‍ നടത്തണമെന്നും എം നടരാജന് നന്നായി അറിയാമായിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ ഭര്‍ത്താവെന്ന ലേബലില്‍ പൊയസ് ഗാര്‍ഡനില്‍ ആര്‍ഭാടപൂര്‍വമായിരുന്നു ഇയാള്‍ വാണിരുന്നത്. 1991 ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ ശശികലയുടേയും നടരാജന്റേയും നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയാ സംഘമായിരുന്നു പൊയസ് ഗാര്‍ഡന്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ചില തിരിമറികള്‍ കണ്ടെത്തിയതിന്റെ പേരില്‍ 13 പേരടങ്ങുന്ന മാഫിയാ സംഘത്തെ 2011 ഡിസംബര്‍ 19 നു ജയലളിത പുറത്താക്കുന്നു. ജയലളിതക്കെതിരെ മന്നാര്‍ഗുഡി മാഫിയ നീങ്ങുകയാണെന്ന് അറിയിച്ചത് ഇന്റലിജന്‍സ് വിഭാഗമായിരുന്നു. ശശികല, നടരാജന്‍, ഇവരുടെ ബന്ധുക്കളായ രാവണന്‍, വി കെ സുധാകരന്‍, ടി ടി കെ ദിനകരന്‍, എം രാമചന്ദ്രന്‍ (നടരാജന്റെ സഹോദരന്‍), മിഡാസ് മോഹന്‍ (നടരാജന്റെ ബിസിനസ് പാര്‍ട്‌നര്‍) തുടങ്ങിയ പതിമൂന്ന് പേര്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ജയലളിത നടരാജനെ പലതരത്തില്‍ വേട്ടയാടി. പുറത്തായി രണ്ടു മാസങ്ങള്‍ക്ക് ശേഷം ഭൂമി തട്ടിപ്പുകേസില്‍  അയാളെ തഞ്ചാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ നടരാജനെതിരെ ഇന്റലിജന്‍സ് വിഭാഗം കേസ്സുകള്‍ ഫയല്‍ ചെയ്തതു. അതൊക്കെ  ജയലളിതയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ശശികലയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ജയാമ്മ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് ശശികലയെ 2012 മാര്‍ച്ച് 31 നു മടക്കി വിളിച്ചു. ശശികല പെട്ടിയും തൂക്കി വന്നപ്പോള്‍ ഏറെ സന്തോഷിച്ചത് പുറത്തു നിന്ന നടരാജനും അയാളുടെ മാഫിയാ കൂട്ടാളികളുമായിരുന്നു. കാരണം ഒരാള്‍ അകത്തുണ്ടായാല്‍ കാര്യങ്ങള്‍ സുഗമമായി നടത്താമല്ലോ.

എന്നാല്‍ ഏറെക്കാലം നടരാജന്‍ അജ്ഞാതവാസത്തിലായിരുന്നു. അയാളെ ആരും പുറത്തെങ്ങും കണ്ടിരുന്നില്ല. ജയലളിത ആശുപത്രിയിലായിട്ടും പരിസരങ്ങളിലെങ്ങും നടരാജന്‍ വന്നില്ല. പക്ഷേ അമ്മയുടെ മൃതദേഹം കിടത്തിയിരുന്ന രാജാജി ഹാളില്‍ നടരാജന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അണികള്‍ അന്തംവിട്ടു. മൃതദേഹം കിടത്തിയിരുന്ന കണ്ണാടിക്കൂടിന്റെ തലയ്ക്കല്‍ത്തന്നെ അയാള്‍ നിലയുറപ്പിച്ചിരുന്നു. സംസ്‌കാരം നടന്ന മരീനാ ബീച്ചിലും നടരാജന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. ഇനിയുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലും അയാളുടെ ചെപ്പടി വിദ്യകള്‍ ഉണ്ടാകും എന്നുതന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്.

ചെന്നൈയിലെത്തുകയും ജീവിതം പരീക്ഷണമായിത്തീരുകയും ചെയ്യുന്ന കാലത്താണ് നടരാജനെ സഹായിക്കാന്‍ ആര്‍ക്കോട്ട് ജില്ലാ കളക്ടറായിരുന്ന വി ചന്ദ്രലേഖ ദേവതയെപ്പോലെ എത്തുന്നത്. നടരാജന്റെ അപേക്ഷ പ്രകാരമാണ് ശശികലയെ ജയലളിതക്ക് ചന്ദ്രലേഖ പരിചയപ്പെടുത്തുന്നത്. അന്ന് എഐഎഡിഎംകെയില്‍ ജയലളിത ശക്തിപ്രാപിച്ചു വരുന്ന കാലം. അവരുടെ രാഷ്ട്രീയ-പൊതു ചടങ്ങുകള്‍ ശശികലയെക്കൊണ്ടു ഷൂട്ടു ചെയ്യാന്‍ ജയലളിത തീരുമാനിക്കുന്നു. എന്തായാലും സംഗതി ഫലിച്ചു. ജയലളിതക്ക് ശശികലയുടെ കഴിവില്‍ താല്‍പ്പര്യം തോന്നി. എണ്‍പതുകളുടെ മധ്യത്തോടെ എം ജി ആര്‍ ക്ഷീണിതനായി. 1987 ല്‍ അദ്ദേഹം രോഗം മൂര്‍ച്ഛിച്ച് അന്തരിച്ചു. പാര്‍ട്ടിക്കുള്ളില്‍ അധികാരത്തിന്റെ പേരില്‍ കടിപിടി തുടങ്ങിയപ്പോള്‍ ഒരു ഭാഗത്ത് ജയലളിതയും മറുഭാഗത്ത് ആര്‍ എം വീരപ്പനുമായിരുന്നു. ഇക്കാലത്താണ് ശശികല ജയലളിതയുടെ വീട്ടിലേക്ക് താമസം മാറുന്നതും അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കുന്നതും.

രാഷ്ട്രീയത്തില്‍ മുമ്പേ തന്നെ പയറ്റിത്തെളിഞ്ഞ നടരാജന്‍ ജയയുടെ രാഷ്ട്രീയ പുനഃപ്രവേശത്തിനും നിലനില്‍പ്പിനും സര്‍വ ഒത്താശകളും ചെയ്തിരുന്നു. അക്കാലത്ത് പൊയസ് ഗാര്‍ഡനില്‍ മുഴുവന്‍ ശശികലയുടെ ബന്ധുക്കളെയും അനുയായികളേയും കൊണ്ട് നിറഞ്ഞിരുന്നു. 1989 ല്‍ മന്നാര്‍ഗുഡിയില്‍ നിന്ന് 40 ജോലിക്കാരെയാണ് പൊയസ് ഗാര്‍ഡനില്‍ കൊണ്ടുവന്നത്. വീട്ടുവേലക്കാര്‍, അടുക്കളക്കാര്‍, സെക്യൂരിറ്റി, ഡ്രൈവര്‍മാര്‍, സന്ദേശവാഹകര്‍ തുടങ്ങിയവരൊക്കെ മന്നാര്‍ഗുഡി ഇറക്കുമതിയില്‍ പെടുന്നു. മുമ്പുണ്ടായിരുന്ന ജോലിക്കാരെയൊക്കെ ശശികല തന്ത്രപൂര്‍വം പറഞ്ഞുവിട്ടു.

1991 ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ നടരാജന്റേയും ശശികലയുടേയും  ശുക്രദശ തെളിഞ്ഞു. തുടര്‍ന്ന് 1996 വരെ അവരായിരുന്നു വേദനിയത്തിലെ എല്ലാമെല്ലാം. അവരുടെ അനുവാദമില്ലാതെ ആര്‍ക്കും ജയാമ്മയെ കാണാനാവില്ല. ശശികലയുടെ മുന്നില്‍ വച്ചാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തലൈവി ഭരണ കാര്യങ്ങള്‍ ബ്രീഫ് ചെയ്തിരുന്നത്. ശശികലയാണ് അപ്രഖ്യാപിത ഉപ മുഖ്യമന്ത്രി. അവരുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ ആജ്ഞകളായി എല്ലാവരും സ്വീകരിച്ചിരുന്നു. പാര്‍ട്ടിയിലെ ഘടനയില്‍പ്പോലും അവര്‍ കൈകടത്തി. പല പ്രദേശങ്ങളിലും അവരുടെ ബന്ധുക്കളായി പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍. ഒട്ടുമിക്ക എംഎല്‍എമാരും അവരുടെ ഗണത്തില്‍ പെടുന്നവരായിരുന്നു. അങ്ങനെ ഭരണത്തിന്റെ ചുക്കാന്‍ ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിന്റെ കൈകളില്‍ ഭദ്രമായി അമര്‍ന്നു. സംസ്ഥാനത്ത് ഭരണം എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് ശശികലയും സംഘവുമായി. പണത്തോടുള്ള ശശികലയുടേയും നടരാജന്റേയും ബന്ധുക്കളുടേയും ആര്‍ത്തി ആകാശംമുട്ടെ വളര്‍ന്നു. എത്ര പിടിച്ചടക്കിയാലും മതിയാവില്ലെന്ന അവസ്ഥ. മനസ്സിനിണങ്ങിയ ബംഗ്ലാവുകളും ഫാം ഹൗസുകളും പലരില്‍ നിന്നും ഭീഷണിപ്പെടുത്തി വാങ്ങിക്കൂട്ടി. കിട്ടിയതില്‍ ചെറിയൊരു പങ്ക് ജയലളിതക്കും നിവേദിച്ചു. ചുരുക്കത്തില്‍ ശശികലയുടെ തടവിലായി മുഖ്യമന്ത്രി ജയലളിത.

എന്തായാലും മന്നാര്‍ഗുഡി മാഫിയ അനധികൃതസ്വത്തിന്റെ ഉടമകളായി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും മറ്റും വമ്പിച്ച തുക മാഫിയ ചോദിച്ചു വാങ്ങി. അങ്ങനെ ഭരണത്തിന്റെ സിരാകേന്ദ്രം അഴിമതിക്കറകളില്‍ വിലയം പ്രാപിച്ചു. വിദേശത്തും സ്വദേശത്തും നിക്ഷേപങ്ങള്‍ നടത്തി. 2002 ല്‍ കോയമ്പത്തൂരില്‍ ശശികല മിഡാസ് ഗോള്‍ഡണ്‍ ഡിസ്റ്റിലറി ആരംഭിച്ചത്. താമസിയാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റു ഡിസ്റ്റിലറികളും വന്‍ മുതല്‍ മുടക്കില്‍ സംഘടിപ്പിച്ചു. നഗരങ്ങളില്‍ നിരവധി തിയേറ്റര്‍ കോംപ്ലക്‌സുകളും മാളുകളും പിടിച്ചടക്കി. നടരാജന്റെ ബന്ധുവായ രാവണനാണ് ശശികലയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിച്ചത്. 5000 കോടി രൂപയുടെ ആസ്തിയാണ് ശശികല സ്വരൂപിച്ചത് എന്ന് മാധ്യമങ്ങള്‍ അക്കാലത്ത് എഴുതി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ടിക്കറ്റിന്റെ പേരില്‍ ശശികല 300 കോടി രൂപ ശേഖരിച്ചു എന്നാണ് ഭരണത്തിന്റെ കോലായകളില്‍ കേട്ടത്. അന്ന് പണച്ചാക്കുകളുമായി നടരാജനെ കാണാന്‍ നേതാക്കള്‍ തിങ്ങിനിറഞ്ഞിരുന്നു.

ജയലളിതയില്ലാത്ത ഭരണത്തില്‍ നടരാജന്റെ സ്ഥാനം എന്തായിരിക്കും? അതാണ് പാര്‍ട്ടി നേതാക്കളും അണികളും ചോദിക്കുന്നത്. ദല്‍ഹിയില്‍ നല്ല ബന്ധങ്ങളുള്ള ഇയാള്‍ ചരടുവലിയിലൂടെ പലതും ചെയ്യുമെന്നുതന്നെയാണ് നിരീക്ഷകമതം. കോണ്‍ഗ്രസ് നേതാക്കളുമായി ഇയാള്‍ക്ക് നല്ല ബന്ധമാണ്. എന്തായാലും ശശികലയെ സഹായിക്കാന്‍ നടരാജനുണ്ടാകും. ജയലളിതപ്പേടിയൊക്കെ പമ്പ കടന്നിരിക്കുന്നു. നടരാജ രൂപം ഇനി കാത്തിരുന്നു കാണുകതന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍