UPDATES

കാശ്മീരില്‍ കല്ലെറിയുന്നവരെ തിരിച്ചെറിയും; കാണ്‍പൂരില്‍ നിന്ന് കല്ലുമായി 1000 സന്യാസിമാര്‍

കഴിഞ്ഞ ദിവസം സൈനികരുടെ തലയറുത്ത കൃഷ്ണ ഗാട്ടിയിലേക്ക് സംഘത്തിലെ 500 പ്രവര്‍ത്തകര്‍ പോകും; ജീവന്‍ ബലികഴിച്ചും സൈനികരെ രക്ഷിക്കുക ലക്ഷ്യം

കാശ്മീരില്‍ കല്ലെറിയുന്നവരെ തുരത്താന്‍ കാണ്‍പൂരില്‍ നിന്നും ആയിരം പേരടങ്ങുന്ന ഒരു സംഘം യാത്ര തിരിക്കുന്നു. കല്ലെറിയുന്നതിന്റെ പാഠങ്ങള്‍ പഠിച്ച ശേഷമാണ് സന്യാസിമാരടങ്ങുന്ന ഈ സംഘം യാത്ര തിരിക്കുന്നത്.

കാശ്മീരിലേക്ക് കടക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവിടെ പോയി കല്ലെറിയുന്നവരെ തുരത്തിയേ അടങ്ങു എന്ന പിടിവാശിയിലാണ് കാണ്‍പൂരില്‍ നിന്നുള്ള ജനസേന എന്ന സംഘടന. തങ്ങള്‍ കാശ്മീരിലെത്തി പട്ടാളക്കാരുടെ മുന്നില്‍ നിന്ന് അവരുടെ ജീവന്‍ രക്ഷിക്കുമെന്നാണ് ജനസേനയുടെ സ്ഥാപകന്‍ ബാലയോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറയുന്നത്.

ഇതിനുള്ള അനുമതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നതായും എന്നാല്‍ മറുപടി ഒന്നും ലഭിച്ചില്ലെന്നുമാണ് മഹാരാജാവ് പറയുന്നത്. അതിനാല്‍ കാശ്മീരിലേക്ക് പോകാന്‍ സ്വന്തം നിലയില്‍ തീരുമാനിക്കുകയായിരുന്നു. മേയ് ഏഴിനാണ് സംഘം കാശ്മീരിലേക്ക് പുറപ്പെടുക. എന്നാല്‍ ഇത്തരം സന്ദര്‍ശനം നടത്തരുതെന്ന് ജില്ല അധികാരികള്‍ സംഘത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് പ്രത്യാഘാതം ഉണ്ടായാലും തീരുമാനത്തില്‍ നിന്നും പിന്‍മാറില്ലെന്നും നൂറ് കാറുകളിലും മൂന്ന് ബസുകളിലുമായി സംഘം ഈ മാസം ഏഴിന് യാത്ര തിരിക്കുമെന്നും മഹാരാജ് പറയുന്നു. ശേഷിക്കുന്നവര്‍ ട്രെയിനില്‍ കാശ്മീരിലെത്തും. മേയ് 14ന് ഒന്നിച്ച് ചേരുന്ന സംഘം കല്ലെറിയുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തിരിച്ചെറിയാനുള്ള കല്ലുകളും സംഘം കൊണ്ടുപോകും. അതിന് പ്രത്യേക ട്രക്കുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാശ്മീരില്‍ എത്തിയ ശേഷം കൂടുതല്‍ കല്ലുകള്‍ ശേഖരിക്കാനുള്ള പദ്ധതിയും സംഘത്തിനുണ്ട്. കഴിഞ്ഞ ദിവസം സൈനികരുടെ തലയറുത്ത കൃഷ്ണ ഗാട്ടിയിലേക്ക് സംഘത്തിലെ 500 പ്രവര്‍ത്തകര്‍ പോകും. തങ്ങളെ മുന്‍നിരയില്‍ നിറുത്താന്‍ സൈനികരോട് ആവശ്യപ്പെടുമെന്നും പുരി മഹാരാജ് അറിയിച്ചു. കുടുംബം ഇല്ലാത്തതിനാല്‍ തങ്ങളുടെ മരണം വലിയ പ്രശ്‌നമല്ലെന്നാണ് സന്യാസിമാരുടെ നിലപാട്. തങ്ങളുടെ ജീവന്‍ ബലികഴിച്ചും സൈനികരെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വെളിപ്പെടുത്തി.

ദേശവിരുദ്ധര്‍ക്കെതിരെ പോരാടുന്നതിനായി കല്ലെറിയുന്നതില്‍ സംഘാംഗങ്ങള്‍ക്കെല്ലാം വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും പരിസരപ്രദേശങ്ങളിലും കൂടുതല്‍ കല്ലെറിയല്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനും സംഘത്തിന് പദ്ധതിയുണ്ടെന്ന് മഹാരാജ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍