UPDATES

ട്രെന്‍ഡിങ്ങ്

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ അഞ്ച് വര്‍ഷം കഠിന തടവിന് ‘ശിക്ഷിച്ച്’ ജസ്റ്റീസ് കര്‍ണ്ണന്‍

കൂട്ടത്തില്‍ ഏഴ് ജഡ്ജിമാര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്

സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റീസ് സിഎസ് കര്‍ണ്ണന്‍. കൂട്ടത്തില്‍ ഏഴ് ജഡ്ജിമാര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. പട്ടിക വര്‍ഗ്ഗ/പട്ടിക ജാതി (അതിക്രമം തടയല്‍ നിയമം 1989, 2015ലെ ഭേദഗതി ചെയ്ത നിയമം) എന്നിവ പ്രകാരമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ജഡ്ജിമാര്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

“ജഡ്ജിമാര്‍ ജാതി വിവേചനം കാണിച്ചെന്നും അതിനാല്‍ സുപ്രീം കോടതി ജഡ്ജിമാരായി ഇരിക്കാനുള്ള യോഗ്യതയില്ലെന്നുമാണ്” കര്‍ണ്ണന്‍ ഉത്തരവില്‍ പറയുന്നത്. പിഴ പട്ടികജാതി/പട്ടിക വര്‍ഗ്ഗ ദേശീയ കമ്മീഷനില്‍ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

തുടര്‍നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസിന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. അതേ സമയം ‘പ്രതികള്‍’ക്ക് പാര്‍ലമെന്റിനെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കര്‍ണ്ണന്‍റെ ഉത്തരവിലുണ്ട്.

ചീഫ് ജസ്റ്റീസ് ജെ എസ് ഖേഹാറിന് പുറമെ ദീപക് മിശ്ര, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, പിനാകി ചന്ദ്രഘോഷ്, മലയാളിയായ കുര്യന്‍ ജോസഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. നഷ്ടപരിഹാര തുകയായ 14 കോടി വാദിക്ക് (സിഎസ് കര്‍ണ്ണന്‍) നല്‍കിയില്ലെങ്കില്‍ പ്രതികളുടെ ശമ്പളത്തില്‍ നിന്നു പിടിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

താന്‍ ദളിതായതുകൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഏഴ് ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് തനിക്കെതിരെ കേസെടുത്തത് എന്നു ജസ്റ്റീസ് സിഎസ് കര്‍ണ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

ജസ്റ്റിസ് കര്‍ണന്റെ മനോനില പരിശോധിക്കണമെന്ന് നേരത്തെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. പുതിയ നടപടിയോടെ സുപ്രീം കോടതിയും ജസ്റ്റിസ് കര്‍ണനും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍