UPDATES

ഓഫ് ബീറ്റ്

അവരെന്‍റെ തല വെട്ടി മാറ്റിയിരിക്കുന്നു; ശ്രീലങ്കന്‍ ദേശീയഗാനം രചിച്ച ടാഗോര്‍ ശിഷ്യന്‍റെ ജീവിതം; മരണവും

ദേശീയ ഗാനം കേൾക്കുമ്പോൾ എഴുന്നേൽക്കണോ വേണ്ടയോ എന്ന് ഒരു ശരാശരി പൗരന് ഒരു സംശയവും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനനന്തരം ദേശസ്നേഹികളാകുകയും ഇപ്പോൾ തീവ്രദേശീയവാദികളായി പരിണമിക്കുകയും ചെയ്തവർ കോടതിവിധിയുടെ ചുവടുപിടിച്ച് ഇന്ത്യാക്കാരെ രണ്ടായി തിരിക്കുകയാണ്. ഒന്നുകിൽ ദേശസ്നേഹികൾ അല്ലെങ്കിൽ ദേശദ്രോഹികൾ. ഇത് തിരിച്ചറിയുന്നതിനുള്ള ലിറ്റ്മസ് ടെസ്റ്റാണിപ്പോള്‍ ദേശീയഗാനാ‍ലാപനം.

എന്റെ തല വെട്ടി മാറ്റി അവർ മറ്റൊരു തല പ്രതിഷ്ഠിച്ചിരിക്കുന്നു (My head has been removed and another fixed). അതുകൊണ്ട് ഞാൻ ജീവിതം അവസാനിപ്പിക്കുന്നു – ആനന്ദ സമരക്കൂണിന്റെ നിശ്ചേതനമായ ശരീരത്തിനടുത്തു നിന്നും കിട്ടിയ കുറിപ്പിലെ വരികളായിരുന്നു ഇത്. സമീപത്ത് ഉറക്കഗുളികയുടെ ശൂന്യമായ കുപ്പി തുറന്നു കിടന്നിരുന്നു.

ശാന്തിനികേതനിലെ വിദ്യാഭ്യാസം കഴിഞ്ഞ് ആനന്ദ സമരക്കൂൺ മാതൃദേശമായ ശ്രീലങ്കയിലേയ്ക്ക് പറക്കുമ്പോൾ വിമാനത്തിനത്തിലിരുന്ന് സിലോണിന്റെ സൗന്ദര്യം കണ്ട് മനം കുളിർത്ത് എഴുതിയ പാട്ടാണ്, നമോ നമോ മാതാ അപാ ശ്രീലങ്കാ. 1951-ൽ ശ്രീലങ്കയുടേ ദേശീയ ഗാനമായി അത് അംഗീകരിക്കപ്പെട്ടു.

ഭാരതത്തിന്റെ ദേശീയഗാനമെഴുതിയ മഹാകവിയുടേ ആശ്രമവിദ്യാലയത്തിൽ പഠിച്ച ശിഷ്യൻ എഴുതിയ ഗാനം രചയിതാവിന്റെ രാജ്യത്തെ ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെടുക! അഭിമാനകരമായ ഒരു വാർത്ത തന്നെ ആയിരുന്നു അത്- സർക്കാർ 2500 രൂപ പ്രതിഫലവും കൊടുത്തു. എങ്കിലും ആനന്ദ സമരക്കൂൺ ഒരു നിർഭാഗ്യവാനായിരുന്നു. പാട്ട് പ്രസിദ്ധിക്കരിയ്ക്കുവാൻ പണമില്ലാതിരുന്ന സമരക്കൂൺ ആ പാട്ട് ഉൾപ്പെട്ട ഗീതാ കുമുദിനി എന്ന സമാഹാരം സിരിവർദ്ധന എന്ന പ്രസാധന്, എഴുതിയ കാലത്തു തന്നെ വിറ്റിരുന്നു. അങ്ങിനെ സർക്കാർ നൽകിയ പണം കോപ്പിറൈറ്റ് നിയമപ്രകാരം സിരിവർദ്ധനയ്ക്കാണ് ലഭിച്ചത്.

1936-ലാണ് ആനന്ദ സമരക്കൂൺ ശാന്തിനേകതനിൽ എത്തുന്നത്. തമിഴ് സംഗീതവും ഹിന്ദുസ്ഥാനിയും സിലോണിന്റെ തനത് സിംഹള സംഗീതശൈലിയ്ക്കുമേൽ അധിനിവേശം നടത്തുന്ന കാലം. ഭാരതത്തിലെ വംഗസംഗീതത്തിന്റെ സ്വാധീനത്തിൽ രവീന്ദ്രസംഗീതം എന്ന സ്വന്തമായ ഒരു ശൈലി ടാഗോർ രൂപപ്പെടുത്തിയെടുക്കുന്നത് കണ്ട് സമരക്കൂൺ അത് തന്റെ നാട്ടിലും പരീക്ഷിച്ചു. സിംഹള ഗ്രാമീണ ഗാനങ്ങളുടെ ഭംഗി നഷ്ടപ്പെടാതെ നവീകരിച്ച് ഭാരതീയ സംഗീതത്തിന്റെ അധിനിവേശം അദ്ദേഹം തടഞ്ഞു.  മികച്ച പല ഗാനങ്ങളും എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. നമോ നമോ മാതാ അപാ ശ്രീലങ്കയും ചിട്ടപ്പെടുത്തിയത് ആനന്ദ സമരക്കൂൺ തന്നെയായിരുന്നു.

സ്വാതന്ത്ര്യാനന്തര ശ്രീലങ്കയിയിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഒരിക്കലും വിട്ടൊഴിഞ്ഞിരുന്നില്ല. 1960-ൽ സരിമാവോ ബൻഡാര നായകെ അതിനൊരു കാരണവും കണ്ടുപിടിച്ചു. ദേശീയ ഗാനത്തിന്റെ നമോ നമോ എന്ന ആദ്യവരികൾ അശുഭ സൂചകങ്ങളാണത്രേ! പരിഹാരവും നിശ്ചയിക്കപ്പെട്ടു: ദേശീയ ഗാനത്തിന്റെ ആദ്യ വരികൾ തിരുത്തുക.

1961-ലെ സ്വാതന്ത്ര്യ ദിനത്തിൽ ആലപിക്കപ്പെട്ട ദേശീയ ഗാനത്തിന്റെ ആദ്യ വരികൾ “നമോ നമോ മാതാ അപാ ശ്രീലങ്കാ” എന്നതിനു പകരം “ശ്രീലങ്കാ മാതാ അപാ ശ്രീലങ്കാ” എന്നായിരുന്നു.  എഴുതിയ കവിയെ ഒന്നറിയിക്കുവാൻ പോലും സർക്കാർ കൂട്ടാക്കിയില്ല. 2,500 രൂപയ്ക്ക്  ഒരു സാഹിത്യ സൃഷ്ടിയുടെ പിതൃത്വം ഭരണകൂടം സ്വന്തമാക്കിയതായി കരുതി.  ഒരേ ദ്വീപിൽ ഒരുമിച്ച് പാർക്കുന്ന തമിഴന്റെ വികാരം മനസിലാക്കാൻ വർഷമിത്രയായിട്ടും കഴിയാത്ത സിംഹളന്റെ ധാർഷ്ട്യം അവിടേയും അവർ കാണിച്ചു.

ആനന്ദ സമരകൂൺ ആ ദു:ഖവുമായി കഷ്ടിച്ച് ഒരു വർഷം പിന്നേയും ജീവിച്ചു. “എന്റെ തല വെട്ടി മാറ്റി അവർ മറ്റൊരു തല പ്രതിഷ്ടിച്ചിരിയ്ക്കുന്നു. അതുകൊണ്ട് ഞാൻ ജീവിതം അവസാനിപ്പിക്കുന്നു” ആനന്ദ സമരക്കൂണിന്റെ നിശ്ചേതനമായ ശരീരത്തിനടുത്തു നിന്നും കിട്ടിയ കുറിപ്പിലെ വരികളായിരുന്നു ഇത്. സമീപത്ത് ഉറക്കഗുളികയുടെ ശൂന്യമായ കുപ്പി തുറന്നു കിടന്നിരുന്നു. ദേശീയ ഗാനം എഴുതിയ കവി ആതമഹത്യ ചെയ്യേണ്ടിവന്നു എന്ന ദുഷ്കീര്‍ത്തിയും അങ്ങനെ ശ്രീലങ്കയ്ക്ക് ലഭിച്ചു. സമരക്കൂണ്‍ അൻപത്തി ഒന്നാം വയസ്സിൽ ആത്മഹത്യ ചെയ്തത് സ്വദേശം അദ്ദേഹത്തോട് ചെയ്ത  നന്ദികേടു കൊണ്ടാണ്.

national-1

ജനഗണമന രചിക്കപ്പെട്ടതെന്ന് കരുതുന്ന റാഞ്ചിയിലെ ടാഗോര്‍ ഹില്ലിലുള്ള സ്മാരകത്തില്‍ ലേഖകന്‍

പൗരാവകാശത്തെക്കുറിച്ച് സാമാന്യമായുള്ള ധാരണ പോലും മാനിക്കാതെ ഒരു ജഡ്ജി ഇന്ത്യൻ ദേശീയഗാനത്തെ ഇപ്പോൾ തെരുവിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. പതിമൂന്നു വർഷത്തിനു മുൻപ് ഇതേ ജഡ്ജി ദേശീയഗാനവുമായി ബന്ധപ്പെട്ട് സമാനമായ മറ്റൊരു വിധി പുറപ്പടുവിക്കുകയും അത് മേൽക്കോടതി അസാധുവാക്കുകയും ചെയ്തിരുന്നുവത്രേ! പതിമൂന്നു വർഷം കൊണ്ട് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിന് ഒരു വികാസവും സംഭവിച്ചില്ല എന്നത് ആശ്ചര്യകരമാണ്. ദേശീയ ഗാനം കേൾക്കുമ്പോൾ എഴുന്നേൽക്കണോ വേണ്ടയോ എന്ന് ഒരു ശരാശരി പൗരന് ഒരു സംശയവും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനനന്തരം ദേശസ്നേഹികളാകുകയും ഇപ്പോൾ തീവ്രദേശീയവാദികളായി പരിണമിക്കുകയും ചെയ്തവർ കോടതിവിധിയുടെ ചുവടുപിടിച്ച് ഇന്ത്യാക്കാരെ രണ്ടായി തിരിക്കുകയാണ്. ഒന്നുകിൽ ദേശസ്നേഹികൾ അല്ലെങ്കിൽ ദേശദ്രോഹികൾ. ഇത് തിരിച്ചറിയുന്നതിനുള്ള ലിറ്റ്മസ് ടെസ്റ്റാണിപ്പോള്‍ ദേശീയഗാനാ‍ലാപനം. ദേശീയത അപകടരമായ ഒന്നാണെന്ന് പറഞ്ഞ എഴുത്തുകാരനെ (Nationalism is a great menace– from the essay Nationalism in India written by Tagore) കോടതിയും തീവ്രദേശസ്നേഹികളും ചേർന്ന് അപമാനിക്കുകയാണ്.

ആനന്ദ സമരക്കൂണിന്റെ സൃഷ്ടിയുടെ തല ശ്രീലങ്കൻ സർക്കാർ എടുത്ത് മാറ്റി, ടാഗോറിന്റെ സൃഷ്ടിയുടെ ഹൃദയം നമ്മുടെ സമൂഹവും പറിച്ചു മാറ്റിയിരിക്കുന്നു.

(എഞ്ചിനീയറും യാത്രികനും എഴുത്തുകാരനുമായ സജി മാര്‍ക്കോസ് ബഹറിനില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍