UPDATES

ട്രെന്‍ഡിങ്ങ്

ലോയ: വിഷം കയറിയതോ ശാരീരികാക്രമണമോ ആകാം മരണകാരണം-AIIMS ഫോറെന്‍സിക് വിഭാഗം മുന്‍തലവന്‍

മെഡിക്കല്‍ രേഖകള്‍ ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നു എന്നും ഡോ. ആര്‍ കെ ശര്‍മ

(2016 നവംബറിനും 2017 നവംബറിനും ഇടയില്‍ ലോയയുടെ കുടുംബവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ താക്ലെ നടത്തിയ സംഭാഷണങ്ങള്‍ കാരവന്‍ മാസിക പ്രസിദ്ധീകരിച്ചതോടെയാണ് ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവും സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലപാതകക്കേസും തമ്മില്‍ ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവന്നത്. സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലപാതക കേസ് വാദം കേള്‍ക്കാനിരിക്കയെ ആണ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. ലോയയുടെ മരണത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് ബന്ധമുണ്ട് എന്ന തരത്തില്‍ ആരോപണം ഉയര്‍ന്നുവന്നു. ഏറ്റവും ഒടുവില്‍ ലോയ കേസ് വാദിക്കുന്ന ബെഞ്ചിനെ കുറിച്ചുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയിലെ നാല് ന്യായാധിപന്‍മാര്‍ ഇന്ത്യന്‍ നിയമ ചരിതത്തില്‍ ആദ്യമായി മാധ്യമ സമ്മേളനം വിളിച്ചു ചേര്‍ത്തു. കാരവനില്‍ അതുല്‍ ദേവ് എഴുതിയ പുതിയ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് ലോയയുടെ മരണകാരണം ഹൃദയാഘാതമാണ് എന്ന വാദത്തെ തള്ളിക്കളയുകയാണ് AIIMS ഫോറെന്‍സിക് വിഭാഗം മുന്‍തലവന്‍ ഡോ. ആര്‍ കെ ശര്‍മ. പ്രസ്തുത ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)

ബ്രിജ്ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണം സംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷം ഇന്ത്യയിലെ മുന്‍നിര ഫോറെന്‍സിക് വിദഗ്ദ്ധനായ ഡോ. ആര്‍ കെ ശര്‍മ –ഡല്‍ഹിയിലെ, AIIMS ഫോറെന്‍സിക് വിഭാഗം മുന്‍തലവനും മെഡിക്കോ-ലീഗല്‍ വിദഗ്ദ്ധരുടെ സംഘടനയുടെ കഴിഞ്ഞ 22 കൊല്ലമായുള്ള അധ്യക്ഷനും- ലോയയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന ഔദ്യോഗിക ഭാഷ്യം തള്ളിക്കളയുന്നു. തലച്ചോറിലെ ‘ട്രോമ’യോ (trauma) വിഷം കയറിയതോ പോലുമാകാം മരണകാരണമെന്ന് ശര്‍മ പറഞ്ഞു.

ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, histopathology റിപ്പോര്‍ട്ട്, ആന്തരികാവയങ്ങളുടെ രാസപരിശോധനക്കയച്ച മാതൃകകള്‍ക്കൊപ്പം (sample) ഉള്ള റിപ്പോര്‍ട്ട്, രാസപരിശോധനയുടെ ഫലം എന്നിവ പരിശോധിച്ചതിന് ശേഷമാണ് ശര്‍മ ഇത് പറഞ്ഞത്. ഇതില്‍ ചില രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചതും മറ്റ് ചിലത് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതുമാണ്. ലോയയുടെ മരണത്തില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ശര്‍മയുടെ വിദഗ്ധാഭിപ്രായം ഈ നിഗമനത്തെ ഖണ്ഡിക്കുന്നു.

“histopathology റിപ്പോര്‍ടില്‍ myocardial infraction നുള്ള തെളിവൊന്നുമില്ല. ഈ റിപ്പോര്‍ടിലെ കണ്ടെത്തലുകള്‍ ഒരു ഹൃദയാഘാതത്തിന്റെ സൂചന നല്‍കുന്നില്ല. അവയില്‍ മാറ്റങ്ങള്‍ കാണിക്കുന്നുണ്ട്, പക്ഷേ ഹൃദായാഘാതമില്ല.”
“പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കുഴലുകളില്‍ കാല്‍സ്യം അടിഞ്ഞുകൂടിയതായി –calcification- പറയുന്നു. എന്നാല്‍ calcification നടന്നാല്‍ ഹൃദയാഘാതമുണ്ടാകില്ല. ഒരിക്കല്‍ രക്തക്കുഴലുകളില്‍ കാല്‍സ്യം അടിഞ്ഞാല്‍ പിന്നെ അതിലൂടെയുള്ള രക്തപ്രവാഹത്തിന് ഒരിയ്ക്കലും തടസം വരില്ല.,” ശര്‍മ ചൂണ്ടിക്കാട്ടി.

മരിച്ച അന്ന് പുലര്‍ച്ചെ 4 മണിക്ക് ലോയ സുഖമില്ലായ്മ പ്രകടിപ്പിച്ചു എന്ന് പറയുന്നു. രാവിലെ 6.15-നു മരിച്ചതായും പ്രഖ്യാപിച്ചു. “അതിനര്‍ത്ഥം രണ്ടു മണിക്കൂര്‍ എന്നാണ്,” ശര്‍മ പറഞ്ഞു. “ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു 30 മിനിറ്റിനുശേഷവും ഒരാള്‍ ജീവിച്ചിരുന്നാല്‍ ഹൃദയത്തിന്റെ അവസ്ഥയില്‍ വ്യക്തമായ മാറ്റങ്ങള്‍ കാണിക്കും. ഇവിടെ വ്യക്തമായ ഒരു മാറ്റവുമില്ല.”

ജസ്റ്റിസ് ലോയയുടെ മരണം: സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ രേഖകള്‍ പരസ്പര വിരുദ്ധം, ഉയര്‍ത്തുന്നത് കൂടുതല്‍ ചോദ്യങ്ങള്‍

മരണത്തിന് കാരണമായിരിക്കാം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് “ഹൃദയപേശികളിലേക്കുള്ള ധമനികളുടെ പോരായ്മയാണ്’എന്നാണ്. “ഈ രേഖകളില്‍ ഹൃദയത്തിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചിരിക്കുന്നു, എന്നാല്‍ Coronary Artery Insufficency ആണ് എന്ന് തെളിയിക്കാനാവശ്യമായതല്ല അതിലൊന്നും. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഏത് രോഗിക്കും ഈ ലക്ഷണങ്ങള്‍ കാണാം.”

“തലച്ചോറിനേ പൊതിയുന്ന ഏറ്റവും പുറത്തുള്ള പാളിയാണ് dura matter. വലിയ ആഘാതത്തില്‍ അതിനു കേടുപറ്റാം. തലച്ചോറിനു എന്തെങ്കിലും ആക്രമണം നേരിട്ടു എന്നാണ് അതിനര്‍ത്ഥം. ഒരു ശാരീരികാക്രമണം.”

മഹാരാഷ്ട്ര സര്‍ക്കാര്‍ ഡോക്ടറായ, ലോയയുടെ സഹോദരി ഡോ. അനുരാധ ബിയാനി നേരത്തെ കാരവനോട് പറഞ്ഞത്, “തന്റെ സഹോദരന്റെ മൃതദേഹം ആദ്യം കണ്ടപ്പോള്‍ “കഴുത്തിലും ഷര്‍ട്ടിന്റെ പിന്നിലും ചോരയുണ്ടായിരുന്നു” എന്നാണ്. ലോയയുടെ മറ്റൊരു സഹോദരി സരിത മന്ധാനെയും “കഴുത്തില്‍ ചോര” കണ്ടതായി പറഞ്ഞിരുന്നു. “തലയില്‍ മുറിവും രക്തവും ഉണ്ടായിരുന്നു…പിന്‍ഭാഗത്ത്.” ലോയയുടെ അച്ഛന്‍ ഹര്‍കിഷന്‍ ലോയ പറഞ്ഞത്, “കുപ്പായങ്ങളില്‍ ചോരക്കറ” ഉള്ളതായി കണ്ടു എന്ന് താന്‍ ഓര്‍ക്കുന്നു എന്നാണ്.

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ലോയയുടെ പേരില്‍ നാഗ്പൂരിലെ മെഡിട്രിന ആശുപത്രിയില്‍ നിന്നുള്ള ബില്ലുണ്ട്. ഇവിടെയാണ് ലോയ മരിച്ചതായി സ്ഥിരീകരിച്ചത്. മെഡിട്രിന ആശുപത്രി അധികൃതര്‍ ഹൃദയ പ്രശ്നങ്ങളോടെയാണ് ലോയയെ കൊണ്ടുവന്നതെന്ന് പറയുന്നുണ്ടെങ്കിലും ഈ രേഖയില്‍ ‘neurosurgery’ ചെയ്തതായി കാണിക്കുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‘dura’ എത്രത്തോളം ഞെരുങ്ങി എന്ന് കാണിക്കുന്നില്ല. ഇതിന്റെ കാരണം എഴുതാത്തത് അസാധാരണമായി തോന്നുന്നു എന്ന് ശര്‍മ പറഞ്ഞു. “വിഷം കയറിയതാകാനുള്ള സാധ്യതയുണ്ട്,” ശര്‍മ പറയുന്നു. “ഓരോ ആന്തരിരികാവയത്തിലും congestion കാണിക്കുന്നുണ്ട്.” ഇങ്ങനെ റിപ്പോര്‍ടില്‍ ‘congested’ എന്ന് കാണിച്ച അവയവങ്ങളില്‍ കരള്‍, പാന്‍ക്രിയാസ്, പ്ലീഹ, വൃക്ക, ശ്വാസകോശം എന്നിവയെല്ലാം പെടുന്നുണ്ട്.

ആരാണ് സൊഹ്റാബുദ്ദീനെ കൊന്നത്? എങ്ങനെയാണ് ജഡ്ജി മരിച്ചത്? ഹര്‍ഷ് മന്ദര്‍ എഴുതുന്നു

മരണത്തിന് 50 ദിവസങ്ങള്‍ക്കുശേഷം നല്കിയ ലോയയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധന ഫലത്തില്‍ വിഷം കണ്ടതായി പറയുന്നില്ല. നാഗ്പൂരിലെ ഫോറന്‍സിക് പരിശോധന കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. ലോയയുടെ മരണത്തിന് 36 ദിവസം കഴിഞ്ഞ്, 2015 ജനുവരി 5-നാണ് പരിശോധന തുടങ്ങിയത്,14 ദിവസത്തിനുശേഷം 2015, ജനുവരി 14-നാണ് അത് തീര്‍ന്നത്. “എന്തുകൊണ്ടാണ് വിശകലനത്തിന് ഇത്ര നീണ്ട സമയമെടുത്തത്,” ശര്‍മ ചോദിച്ചു. ‘സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ ദിവസമാണ് ഇതിനെടുക്കാറുള്ളത്.”

പരിശോധനക്കായെടുത്ത ലോയയുടെ ആന്താരാവയവങ്ങളുടെ സൂക്ഷിക്കുന്നതിന്റെ ശൃംഖല പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുറിയുന്നുണ്ട്. സുപ്രീം കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിക്കുന്നത് ലോയയുടെ മരണം സംബന്ധിച്ച ഒരു ‘zero-FIR’ ആദ്യം നാഗ്പൂരിലെ സീതാബുള്‍ടി പോലീസ് സ്റ്റേഷനിലാണ് രേഖപ്പെടുത്തിയത്. സീതാബുള്‍ടി സ്റ്റേഷനാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തത്. നാഗ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിസംബര്‍ 1-നു രാവിലെ 10.55 നും 11.50നും ഇടയ്ക്കാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ഇതുവരെ വെളിപ്പെടുത്താത്ത കാരണങ്ങളാല്‍ FIR പിന്നീട് സദര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെയത് രേഖപ്പെടുത്തിയത് വൈകീട്ട് 4 മണിക്കാണ്. സദര്‍ സ്റ്റേഹാനില്‍ നിന്നാണ് ലോയയുടെ ‘tissue sample’ പരിശോധനക്കായി, ഒരു കത്തിനൊപ്പം അയച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനും സദര്‍ സ്റ്റേഷനില്‍ FIR രേഖപ്പെടുത്തുന്നതിനും ഇടക്കുള്ള മണിക്കൂറുകളില്‍ ലോയയുടെ tissue sample ആരുടെ കൈവശമായിരുന്നു എന്നും, ആരുടെ മേല്‍നോട്ടത്തിലാണ് ഇത് സദര്‍ സ്റ്റേഷനിലേക്ക് കൈമാറിയാതെന്നും വ്യക്തമല്ല. എന്തുകൊണ്ടാണ് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞയുടന്‍ സീതാബുള്‍ടി പോലീസ് സ്റ്റേഷന്‍ tissue sample പരിശോധനയ്ക്കായി അയക്കാഞ്ഞതെന്നും വ്യക്തമല്ല.

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

ലോയയുടെ മൃതദേഹത്തിന്റെ അവസ്ഥ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന മരണകാരണം, ലോയയുടെ ആന്താരാവയവങ്ങള്‍ പരിശോധനക്കയക്കുമ്പോള്‍ കൂടെ അയച്ച റിപ്പോര്‍ട്ട് എന്നിവ തമ്മിലൊന്നും പൊരുത്തമില്ല; പരിശോധന പൂര്‍ണമായും ആദ്യത്തെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് എന്നതാണ് വസ്തുത. പരിശോധനസമയത്ത് മൃതദേഹം എത്രത്തോളം മുറുകിയിരുന്നു എന്നു രേഖപ്പെടുത്തുന്ന “rigor mortis” എന്ന തലക്കെട്ടിനടിയില്‍ ‘മുകള്‍ ഭാഗത്ത് നേരിയ തോതില്‍ കാണപ്പെട്ടു, താഴെ ഭാഗത്ത് ഉണ്ടായിരുന്നില്ല” എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ആന്തരാവയവ റിപ്പോര്‍ടില്‍ അതേ വിഭാഗത്തില്‍ മൃതദേഹത്തിന്റെ മുറുക്കം “നല്ലതോതില്‍ രേഖപ്പെടുത്തിയിരുന്നു” (well marked) എന്നാണ് എഴുതിയിരിക്കുന്നത്. ഒരേ സമയത്ത് rigor mortis ‘നേരിയ തോതിലും’ ‘നല്ല തോതിലും’ ആകുക സാധ്യമല്ല. മരണത്തിനുള്ള കാരണങ്ങളായേക്കാവുന്നവ’ എന്ന ഭാഗത്ത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‘Coronary artery insufficiency’ എന്നു പറയുന്നു. അതേ ഭാഗത്ത് ആന്തരാവയവ റിപ്പോര്‍ട്ടില്‍ ‘ഒരു പെട്ടെന്നുള്ള മരണം’ എന്നാണ്. ‘കേസിനാസ്പദമായ സംഭവം’ എന്ന തലക്കെട്ടില്‍ ആന്തരാവയവ റിപ്പോര്‍ട്ടില്‍ പറയുന്നതു “ഒരു സ്വാഭാവിക മരണം” എന്നാണ്. ‘സ്വാഭാവിക മരണം’ എന്ന വാക്കുകള്‍ അടിവരയിട്ടിരിക്കുന്നു. എന്നിട്ടും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുന്നതിന് മുമ്പ് സീതബുള്‍ടി പോലീസ് സ്റ്റേഷനില്‍ അപകടമരണത്തിനുള്ള കേസ് രേഖപ്പെടുത്തിയിരുന്നു.

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരാവയവ പരിശോധന റിപ്പോര്‍ട്ടും നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് തയ്യാറാക്കിയത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ കിട്ടിയ ആന്തരാവയവ റിപ്പോര്‍ട്ടിനുള്ള മാതൃകയില്‍ (form) പറയുന്നത്, അത് (form)പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ ആധാരമാക്കിയാകണം എന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉടന്‍തന്നെ ആ നടപടിക്രമം നടത്തിയ ഡോക്ടര്‍ തന്നെ തയ്യാറാക്കണം എന്നുമാണ്. ലോയ കേസില്‍ മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം പൂരിപ്പിച്ച ഫോമിന്റെ തലക്കെട്ട് ‘ആന്തരാവയവങ്ങള്‍ രാസപരിശോധകന് അയച്ചുകൊടുക്കുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉപയോഗിക്കേണ്ട ഫോം’ എന്നാണ്. സാധാരണ ഗതിയില്‍ ആന്തരാവയവങ്ങള്‍ രാസപരിശോധകന് അയക്കുന്നതിനൊപ്പമുള്ള ഈ ഫോമിലേക്ക് പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പകര്‍ത്തുക എന്നതാണു പതിവെന്ന് AIIMS-ലെ ഫോറെന്‍സിക് വിഭാഗത്തിലെ ഒരു ഡോക്ടര്‍ പറഞ്ഞു. ശര്‍മ്മയും അതേ കാര്യമാണ് പറഞ്ഞത്.

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

ലോയയുടെ കാര്യത്തില്‍ ഈ രണ്ടു റിപ്പോര്‍ട്ടുകളിലും ഒപ്പിട്ടത് ഒരേ ഡോക്ടറാണ്- സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോ. എന്‍. കെ. ടുമാറാം. എന്നിട്ടും ഇതേ ഡോക്ടര്‍ ഒരേ സമയം തയ്യാറാക്കേണ്ട ഈ റിപ്പോര്‍ട്ടില്‍, മരണകാരണം പോലെ നിര്‍ണായകമായ ഒരു വസ്തുതയില്‍, വിരുദ്ധമായ വിവരങ്ങളാണ് രേഖപ്പെടുത്തിയത്. വിഷയം കോടതിയിലായതിനാല്‍ ഇതിനെക്കുറിച്ച് സംസാരിക്കാനാകില്ലെന്നാണ് ടുമാറാം പറഞ്ഞത്.

മരിക്കുമ്പോള്‍ ലോയയ്ക്ക് 48 വയസായിരുന്നു. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിരുന്നില്ല. ഹൃദയരോഗങ്ങളുടെതായ വ്യക്തിപരമോ, കുടുംബപരമോ ആയ ചരിത്രവുമില്ല. “ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് 80-ഉം 85-ഉം വയസായി. ഇപ്പൊഴും ആരോഗ്യത്തോടെയിരിക്കുന്നു, ഹൃദയരോഗങ്ങളുടെ കുഴപ്പങ്ങളൊന്നും ഇതുവരെയുമില്ല,” അനുരാധ ബിയാനി നേരത്തെ പറഞ്ഞിരുന്നു. “മദ്യപിക്കില്ലായിരുന്നു, ദിവസവും രണ്ടു മണിക്കൂര്‍ ടേബിള്‍ ടെന്നീസ് കളിക്കുമായിരുന്നു, പ്രമേഹമോ രക്ത സമ്മര്‍ദമോ ഉണ്ടായിരുന്നില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

ഫോറെന്‍സിക്, വൈദ്യ-നിയമ വിഷയങ്ങളില്‍ അഞ്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഡോ. ആര്‍. കെ. ശര്‍മ പല തവണ ന്യായാധിപന്‍മാര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി ഈ വിഷയങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. സി ബി ഐ ഉപദേഷ്ടാവായിരുന്നു. എഫ് ബി ഐ പോലുള്ള കുറ്റാന്വേഷണ ഏജന്‍സികള്‍ സെമിനാറുകള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്.

“ഇതില്‍ അന്വേഷണം നടക്കണം,” രേഖകള്‍ വായിച്ചുനോക്കിയ ശര്‍മ പറഞ്ഞു. അദ്ദേഹം പിന്നെ ആവര്‍ത്തിച്ചു, “ഈ രേഖകളില്‍ കാണിക്കുന്ന സാഹചര്യങ്ങള്‍ ഒരു അന്വേഷണം ആവശ്യപ്പെടുന്നു.”

മരണകാരണം എഴുതിയതില്‍ വൈരുധ്യമുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് (ഇടത്) ആന്തരാവയവ പരിശോധന റിപ്പോര്‍ട്ടിലെ ഒരു പുറം (വലത്)

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കരള്‍, പാങ്ക്രിയാസ്, പ്ലീഹ, വൃക്ക, ശ്വാസകോശം തുടങ്ങിയവയില്‍ ‘congested’ എന്ന് കാണിച്ചിരിക്കുന്ന പുറങ്ങള്‍

Tissue samples വിശകലനം തുടങ്ങിയതും അവസാനിച്ചതുമായ ദിവസങ്ങള്‍ കാണിക്കുന്ന രാസപരിശോധന റിപ്പോര്‍ട്ട് (ഇടത്). Rigor mortis നിരീക്ഷണങ്ങളുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് (മധ്യത്തില്‍) ആന്തരാവയവ റിപ്പോര്‍ട് (വലത്) പുറങ്ങള്‍.

കാരവന്‍ ലേഖനം വായിക്കാം: https://goo.gl/eXbcPQ

സുപ്രീംകോടതിയിലെ പൊട്ടിത്തെറി: ലോയ കേസ് തന്നെ പ്രധാന പ്രശ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍