UPDATES

കാലാവസ്ഥ വ്യതിയാനം; മൂന്നു ദശകങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് 60,000 കര്‍ഷകര്‍

വിളവിറക്കുന്ന സമയത്തെ ഒരു ശരാശരി ദിവസത്തില്‍ ഉണ്ടാവുന്ന ഒരു ഡിഗ്രിയുടെ താപനില വര്‍ദ്ധന 67 ആത്മഹത്യകള്‍ക്കാണ് ഇന്ത്യയില്‍ കാരണമാകുന്നത്

കാലവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍ 60,000 ഇന്ത്യന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. താപനിലയില്‍ ഉണ്ടാവുന്ന വര്‍ദ്ധന ക്ഷീണസമൂഹങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് നടത്തിയ പഠനമാണ് പുതിയ വിവരങ്ങള്‍ നല്‍കിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താപനിലയോട് ഇന്ത്യന്‍ കാര്‍ഷീകരംഗ കടുത്ത സംവേദനക്ഷമതയാണ് പുലര്‍ത്തുന്നതെന്ന് ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍കലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

വിളവിറക്കുന്ന സമയത്തെ ഒരു ശരാശരി ദിവസത്തില്‍ ഉണ്ടാവുന്ന ഒരു ഡിഗ്രിയുടെ താപനില വര്‍ദ്ധന 67 ആത്മഹത്യകള്‍ക്കാണ് ഇന്ത്യയില്‍ കാരണമാകുന്നത്. ഇത് അഞ്ച് ഡിഗ്രിയായി വര്‍ദ്ധിക്കുമ്പോള്‍ ആത്മഹത്യകളുടെ എണ്ണം ശരാശരി 335 ആയി വര്‍ദ്ധിക്കുന്നു. ആഗോള താപനം മൂലം മാത്രം കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ള ഇന്ത്യയില്‍ 59,300 കര്‍ഷക ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ കാര്‍ഷികവൃത്തികള്‍ നടക്കാത്ത സമയങ്ങളിലുള്ള താപനില വര്‍ദ്ധന ഇന്ത്യന്‍ സമൂഹത്തില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. വര്‍ഷത്തില്‍ ഒരു സെന്റീമീറ്റര്‍ മഴ ലഭിച്ചാല്‍ പോലും ആത്മഹത്യ നിരക്ക് ഏഴ് ശതമാനം കണ്ട് കുറയുന്നു എന്നതും ശ്രദ്ധേയമാണ്. ശക്തമായ മഴ ലഭിക്കുന്ന വര്‍ഷങ്ങളില്‍ ആത്മഹത്യ നിരക്ക് കുത്തനെ ഇടിയുന്നതായും ഗവേഷകയായ ടമ്മ കാര്‍ലെട്ടണ്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പൊതുവില്‍ കാര്‍ഷിക ആത്മഹത്യകള്‍ കുറഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളില്‍ ഇത് പകര്‍ച്ചവ്യാധി പോലെ വര്‍ദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വരള്‍ച്ച ബാധിത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ആദ്യത്തെ നാല് മാസത്തിനിടയില്‍ 852 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015ല്‍ ഇന്ത്യയില്‍ മൊത്തം 12,602 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. 1995ന് ശേഷം മൊത്തത്തില്‍ 300,000 കര്‍ഷകരാണ് ഇന്ത്യയില്‍ ജീവനൊടുക്കിയത്.

"</p

സമീപ മാസങ്ങളില്‍ തലസ്ഥാനത്ത് നടക്കുന്ന പ്രകടനങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ വര്‍ദ്ധിച്ച നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടേതെന്ന് അവകാശപ്പെടുന്ന തലയോട്ടിയും എല്ലുകളും ഇന്ത്യന്‍ പാര്‍ലമെന്റിന് വിളിപ്പാടകലെയുള്ള ജന്തര്‍ മന്ദിറില്‍ കര്‍ഷകര്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ 140 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരാണ് ഇവ തലസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചത്. നൂറ് കണക്കിന് കര്‍ഷക ആത്മഹത്യകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ സംഭവിച്ചതെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നു. കൃഷി ഉണങ്ങിപ്പോയതിനൊപ്പം ബാങ്ക് വായ്പകളുടെ കുരുക്കുകളും കര്‍ഷകര്‍ക്ക് ബാധ്യതയായി തീരുന്നുവെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ റാണി രാധാകൃഷ്ണന്‍ പറഞ്ഞു. 80,000 രൂപയുടെ വായ്പ അടച്ചുതീര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അവരുടെ ഭര്‍ത്താവ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്കിന്റെ മുന്നില്‍ വച്ച് വിഷം കഴിച്ച് മരിച്ചിരുന്നു.

വിളനാശത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതിനും ആത്മഹത്യകള്‍ കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ താപനിലയുടെ വര്‍ദ്ധനയുമായി പൊരുത്തപ്പെടാന്‍ കര്‍ഷകരെ പ്രാപ്തരാക്കുകയാണ് യഥാര്‍ത്ഥ പോംവഴിയെന്നാണ് ചാര്‍ലട്ടണ്‍ ചൂണ്ടിക്കാണിക്കുന്നത്. താപനിലയുടെ വര്‍ദ്ധനയുമായി പൊരുത്തപ്പെടാന്‍ കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ ചൂട് കൂടുംതോറും ആത്മഹത്യയും വര്‍ദ്ധിക്കുമെന്ന് അവര്‍ പറയുന്നു.

എന്നാല്‍ ആത്മഹത്യ നിരക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്നതിലും അധികമാകാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു. കാരണം, ഇന്ത്യയില്‍ മരണങ്ങള്‍ പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. മാത്രമല്ല, 2014 വരെ ആത്മഹത്യ ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്നതിനാല്‍ സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് തടസമാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ വലിയൊരു ദുരന്തത്തെയാണ് തുറിച്ചുനോക്കുന്നതെന്നും ഇത് ഭാവി തലമുറയുടെ പ്രശ്‌നമല്ലെന്നും വര്‍ത്തമാനകാലത്ത് തന്നെ പരിഹരിക്കേണ്ടതാണെന്നും ചാര്‍ലട്ടണ്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍