അഴിമുഖം പ്രതിനിധി
62-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കന്നഡ നടൻ സഞ്ചാരി വിജയ് ആണ് മികച്ച നടൻ. ചിത്രം നാനു അവനല്ല അവളു. നടി കങ്കണ റണൗട്ട്. ചിത്രം ക്വീൻ. ബംഗാളി ചിത്രമായ ചതുഷ്‌കോണ്‍ ഒരുക്കിയ ശ്രീജിത്ത് മുഖര്‍ജിയാണ് മികച്ച സംവിധായകന്‍. മറാഠി ചിത്രം കോർട്ട് ആണ് മികച്ച സിനിമ.
ജോഷി മംഗലത്തിനാണ് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന്റെ തിരക്കഥക്കാണ് ജോഷി മംഗലത്തിന് അവാര്‍ഡ്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരവും ഒറ്റാലിന് ലഭിച്ചു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ രണ്ട് അവാര്‍ഡുകള്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഐന്‍ ലെ അഭിനയത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
സെയ്‌വം എന്ന സിനിമയിലെ പാട്ടിലൂടെ ഉത്തര ഉണ്ണിക്കൃഷ്ണന്‍ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഗായകന്‍ പി.ഉണ്ണിക്കൃഷ്ണന്റെ മകളാണ് ഉത്തര. മികച്ച ഗായകൻ സുഖ് വിന്ദർ സിങ്. ചിത്രം ഹൈദർ. ഗോപി സുന്ദറിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ്. ചിത്രം 1983. തമിഴ് ചിത്രമായ ജിഗര്‍ത്താണ്ഡയിലൂടെ മലയാളിയായ വിവേക് ഹര്‍ഷന്‍ മികച്ച എഡിറ്ററായി. നോൺ ഫീച്ചർ വിഭാഗത്തിൽ ജോഷി മാത്യുവിന് പ്രത്യേക പുരസ്കാരവും ലഭിച്ചു.