സമ്പന്നരെക്കാള്‍ ശക്തമായി നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ദരിദ്രരോടുള്ള ഒരു വിപ്ലവാഹ്വാനമായി വേണം പാരഡേസ് പേപ്പറുകളെ വിലയിരുത്താന്‍
പരസ്പരം കൊല്ലാനും വിസര്‍ജ്ജനം നടത്താന്‍ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താനും എടിഎം ക്യൂവില്‍ നില്‍ക്കാനും തങ്ങളുടെ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങളുടെ പേരില്‍ പരസ്പരം നിന്ദിക്കാനും ഭൂമുഖത്തെ ദരിദ്രര്‍ തിരക്കുകൂട്ടുന്നതിനിടയില്‍, മുമ്പില്ലാത്ത വിധത്തില്‍ തങ്ങളുടെ സമ്പത്ത് കുന്നുകൂട്ടാനുള്ള ബൃഹത്തായ തന്ത്രങ്ങള്‍ മെനയുകയാണ് ആഗോളതലത്തിലുള്ള സമ്പന്നര്‍.
സംഭവം വളരെ ലളിതമാണ്: ആഗോള സമ്പത്തിന്റെ നിര്‍ണായക ഭാഗത്തിന്റെ ഉടമസ്ഥതയും നിയന്ത്രണവും ഏതാനും ചില ശതകോടീശ്വരന്മാരുടെ കൈകളില്‍ ഒതുങ്ങുന്ന ഒരു അന്താരാഷ്ട്ര പ്രഭുവാഴ്ചയുടെ വളര്‍ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ സമ്പത്ത് ഒളിപ്പിച്ചുവെച്ചുകൊണ്ടും, ദശലക്ഷക്കണക്കിന് ജീവിതങ്ങള്‍ സംരക്ഷിക്കുന്നതിന് ഉതകുന്നതുമായിരുന്ന അവരുടെ ന്യായമായ നികുതി വിഹിതം നല്‍കുന്നത് ഒഴിവാക്കിക്കൊണ്ടും ഈ ശതകോടീശ്വരന്മാരും ബഹുരാഷ്ട്ര കമ്പനികളും കൂടുതല്‍ സമ്പന്നരായിക്കൊണ്ടിരിക്കുകയാണ്.
അന്വേഷണ സംഘം ഒരു ജര്‍മ്മന്‍ ദിനപത്രത്തിന് കൈമാറിയ 134 ലക്ഷം രേഖകള്‍ വരുന്ന ‘പാരഡൈസ് പേപ്പേഴ്‌സ്’ എന്ന് വിളിക്കപ്പെടുന്ന നിധിയില്‍, ഈ ലോകത്തിലുള്ള ഒരു ചെറിയ വിഭാഗം പ്രമാണിവര്‍ഗം നികുതി നിയമങ്ങള്‍ എഴുതി തയ്യാറാക്കുകയും നികുതിരഹിത സുരക്ഷിത താവളങ്ങള്‍ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തുവെന്നും നമ്മുക്കിടയിലെ അതിദരിദ്രരെ ഊട്ടാനും ആശുപ്ത്രികള്‍ നിര്‍മ്മിക്കാനും സ്‌കൂളുകള്‍ സ്ഥാപിക്കാനും ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനും ഉപയോഗിക്കേണ്ടിയിരുന്ന പണം സംഘടിതമായി തട്ടിയെടുക്കുകയും ചെയ്തു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണുള്ളത്.
ഒരു ചരിത്രപരമായ മുഹൂര്‍ത്തത്തിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്: ബ്രിട്ടീഷ് രാജ്ഞി മുതല്‍ നരേന്ദ്ര മോദി വരെയുള്ള ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ സമ്പന്നരാകുന്നതിനോ അല്ലെങ്കില്‍ അധികാരം പിടിച്ചെടുക്കുന്നതിനോ ആയി രഹസ്യാത്മക നികുതി സ്വര്‍ഗ്ഗങ്ങളെ നേരിട്ടോ അല്ലാതയോ ഉപയോഗിച്ചിരിക്കുന്നു.
പാരഡൈസ് പേപ്പേഴ്‌സ്: ഇന്ത്യയിലെ പ്രമുഖരുടെ വിദേശ കള്ളപ്പണ സ്വര്‍ഗങ്ങളിലേക്ക് സ്വാഗതം
മോദിയുടെ അടുത്ത സുഹൃത്ത് ഗൗതം അദാനി ഇത്തരം നികുതി അഭയകേന്ദ്രങ്ങളെ ഉപയോഗിക്കുന്നതിനെ കുറിച്ച് ഇന്നലെ ഞങ്ങള്‍ എഴുതിയിരുന്നു. ആഗോള രേഖ അടിത്തറ എന്ന് വിശേഷിപ്പിക്കാവുന്ന പാരഡൈസ് രേഖകള്‍ കാണിക്കുന്നത് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ആഗോളതലത്തിലുള്ള ഒരു ബൃഹത്ത് ഗൂഢാലോചനയാണെന്നുമാണ്. സമ്പന്നരെക്കാള്‍ ശക്തമായി നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ദരിദ്രരോടുള്ള ഒരു വിപ്ലവാഹ്വാനമായി വേണം ഈ രേഖകളെ വിലയിരുത്താന്‍.
എന്താണ് പാരഡൈസ് രേഖകള്‍ വ്യക്തമാക്കുന്നത്?
എങ്ങിനെയാണ് വിശ്വാസവഞ്ചന വ്യാപകമായ അളവില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്നും എങ്ങനെയാണ് അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതെന്നും പാര്‍ഡൈസ് രേഖകള്‍ വ്യക്തമാക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സമ്പത്ത് വെളിപ്പെടുത്തുന്നതിന്റെ ജാലകങ്ങള്‍ ആയിത്തീരേണ്ടവയെ, വ്യാപരനിയമങ്ങളുടെ വ്യത്യസ്ത വിധികള്‍ കൂട്ടിയിണക്കിയ തിരശ്ശീലകള്‍ കൊണ്ട് മറച്ചിരിക്കുന്നു.
സര്‍ക്കാരിന്റെ ഇടനാഴികളില്‍ അതിസമ്പന്നര്‍ കൂടുതലായി ഇടംപിടിക്കുന്നതോടെ, സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പൊതുജന താല്‍പര്യ പ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താനായി രൂപകല്‍പന ചെയ്ത നിയമങ്ങള്‍ പരാജയപ്പെടുന്നു. കാരണം, നാമമാത്രമായതോ അല്ലെങ്കില്‍ തീരെ സമ്പത്തില്ലാത്തവരോ ആയ ആളുകള്‍ക്കിടയിലെ തുച്ഛമായ അഴിമതി തടയുന്നതിന് വേണ്ടി മാത്രമായി എഴുതി തയ്യാറാക്കപ്പെട്ട നിയമങ്ങളാണ് അവയൊക്കെ തന്നെയും. ഈ നിയമങ്ങള്‍ നമുക്കുവേണ്ടി എഴുതിയതാണ്, അല്ലാതെ സമ്പന്നര്‍ക്ക് വേണ്ടിയുള്ളതല്ല.
ചില വിശദാംശങ്ങള്‍ ശ്രദ്ധിക്കൂ: സീ ഗ്രൂപ്പിന്റെ രക്ഷാധികാരിയും ബിജെപിയുടെ രാജ്യസഭ എംപിയുമായ സുഭാഷ് ചന്ദ്ര, സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിലെ രക്ഷാധികാര ഓഹരികള്‍ പണയം വെച്ചുകൊണ്ട് കടം വീട്ടുന്നതിനും അദ്ദേഹത്തിന്റെ ഒരു സ്വകാര്യ സംരംഭത്തിന് ധനസഹായത്തിനും വേണ്ടി നിരവധി ദശലക്ഷം ഡോളറുകള്‍ സംഭരിച്ചു. എന്നാല്‍, നിയമപ്രകാരം ഈ ഇടപാട് ഓഹരി കമ്പോളത്തില്‍ രേഖപ്പെടുത്തേണ്ടതായിരുന്നെങ്കിലും അദ്ദേഹം അത് ചെയ്തില്ല.
ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പ് ബര്‍മുഡയില്‍ ഒരു കമ്പനി തുടങ്ങിയെങ്കിലും അധികാരികളില്‍ നിന്നും ആ വിവരം മറച്ചുവെച്ചു. രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാര ജേതാവും ഫോര്‍ട്ടിസ്-എസ്‌കോര്‍ട്ട്‌സിന്റെ ചെയര്‍മാനുമായ ഡോ. അശോക് സേത്ത്, സിംഗപ്പൂരിലെ സ്റ്റെന്‍സ് നിര്‍മ്മിക്കുന്ന ഒരു കമ്പനിയുടെ ഓഹരികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിന് മുമ്പ് തന്നെ അതിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടി.
ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനുകളായ നൈക്ക്, ആപ്പിള്‍, ഫേസ്ബുക്ക് എന്നിവ നേരിട്ടോ അല്ലാതയോ ഈ നികുതി സ്വര്‍ഗ്ഗങ്ങളുടെയും രഹസ്യാത്മകതയുടെയും ഗുണഭോക്താക്കളാണ്.
വിചിത്രമെന്ന് പറയട്ടെ, പണത്തിന്റെ കാര്യം വരുമ്പോള്‍ ഒരു രാജ്യസ്‌നേഹവും പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല. പുടിന്‍ നിയന്ത്രിക്കുന്ന ബാങ്കുകളുടെയും വ്യക്തികളുടെയും പണം ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും നിക്ഷേപങ്ങളിലേക്ക് ഒഴുകി. ക്രെംലിനുമായി അടുത്ത ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിന്റെ മന്ത്രിമാര്‍ക്ക് വേതനം ലഭിക്കുന്നു. ദരിദ്രരെ കബൡപ്പിക്കുന്നതില്‍ കറുത്തവരെന്നോ വെളുത്തവരെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ല.
നമ്മുടെ സര്‍ക്കാരുകളിലേക്ക് നിയമപരമായി എത്തേണ്ട നികുതികള്‍ ഈ ആഗോള ഗുഢസംഘം തട്ടിയെടുക്കുന്നു. ആഗോള സമ്പന്നരും അധികാരിവര്‍ഗ്ഗങ്ങളും നമ്മളെ കബളിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പാരഡൈസ് പേപ്പേഴ്‌സ് പുറത്ത്; ബ്രിട്ടീഷ് രാജ്ഞി മുതല്‍ വയലാര്‍ രവിയുടെ മകന്‍ വരെ ‘വല’യില്‍