ലോകത്ത് വായുമലിനീകരണത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നഗരങ്ങളിലൊന്നാണ് ഡല്‍ഹി. പുകയില്ലെങ്കില്‍ വായുവില്ല എന്ന ഭീകരാവസ്ഥയിലേക്കാണ് ഡല്‍ഹിയുടെ പോക്കെന്നാണ് പറയുന്നത്.
ബ്രീട്ടിഷ് സാമ്രാജ്യത്തോടുള്ള പ്രതികാരം പോലെയായിരുന്നു ഇന്നലെ ചാള്‍സ് രാജകുമാരന് ഇന്ത്യ നല്‍കിയ സ്വീകരണം. ഡല്‍ഹിയിലെ പുകമഞ്ഞിലേയ്ക്കാണ് ചാള്‍സ് വിമാനമിറങ്ങിയത്. പക്ഷെ വികസനത്തിന്‍റെ പ്രതികാരം ശശരിക്കും അനുഭവിക്കുന്നത് നഗരത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. ശൈത്യകാലത്ത് വീണ്ടും ഡല്‍ഹിയെ സ്‌മോഗ് എന്ന ഭൂതം പിടികൂടിയിരിക്കുന്നു. ഡല്‍ഹി നിവാസികള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഏതാണ്ട് 45 സിഗററ്റ് വലിക്കുമ്പോള്‍ കിട്ടുന്ന ‘സുഖാനുഭൂതി’യിലാണ് ജീവിതം എന്നാണ് പറയുന്നത്. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡില്‍ മുന്നോട്ടുള്ള വഴി കാണാനാവാതെ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നു. യമുന എക്‌സ്പ്രസ് വേയിലെ വാഹനങ്ങളുടെ കൂട്ടിയിടിയും ഭീകരാന്തരീക്ഷവും വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. 18 വാഹനങ്ങളാണ് ഇന്നലെ ഇവിടെ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്. ദേശീയപാതയിലെ അപകടങ്ങളില്‍ ഇതുവരെ ഒമ്പത് പേര്‍ മരിച്ചിരിക്കുന്നു.
ലോകത്ത് വായുമലിനീകരണത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള നഗരം ചൈനീസ് തലസ്ഥാനമായ ബീജിംഗാണ്. ഡല്‍ഹി ബീജിംഗിന് വെല്ലുവിളിയാകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടായിരിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദ ഹിന്ദു അടക്കമുള്ള പത്രങ്ങള്‍ ഈ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ഒറ്റ, ഇരട്ട നമ്പര്‍ തിരിച്ചുള്ള വാഹന നിയന്ത്രണവും ഡീസല്‍ വാഹനങ്ങള്‍ക്കുള്ള വിലക്കുമെല്ലാം ശരി വയ്ക്കുന്നതാണ് ഡല്‍ഹിയില്‍ നിലവിലുള്ള സാഹചര്യം. സുപ്രീംകോടതിയുടെ പടക്ക നിരോധനത്തേയും ഈ തലത്തില്‍ വേണം കാണാന്‍. Breathing is injurious to health (ശ്വസനം ആരോഗ്യത്തിന് ഹാനികരം) എന്നാണ് ദ ഇന്ത്യന്‍ എക്സ്പ്രസിന്റെ ഇതുസംബന്ധിച്ചുള്ള ഒരു വാര്‍ത്തയുടെ തലക്കെട്ട്. പുകയില്ലെങ്കില്‍ വായുവില്ല എന്ന ഭീകരാവസ്ഥയിലേക്കാണ് ഡല്‍ഹിയുടെ പോക്കെന്നാണ് പറയുന്നത്.
പുകമഞ്ഞില്‍ വഴിയറിയാതെ ഡല്‍ഹി; റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി, അപകടം (വീഡിയോ)
അതേസമയം വാഹനനിയന്ത്രണം കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരുകളും നഗരസഭാ അധികൃതരും മാത്രമല്ല, ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഈ അവസ്ഥയില്‍ ഉത്തരവാദികളാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് അഭിപ്രായപ്പെടുന്നു. ശൈത്യകാലത്ത് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആ കാലം അവസാനിക്കുന്നതോടെ ഇല്ലാതാവുകയും എല്ലാ പഴയ പടി ആവുകയുമാണ് പതിവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹി മാത്രമല്ല പഞ്ചാബും ഹരിയാനയുമെല്ലാം സ്‌മോഗിന്റെ പിടിയിലാണ്. ഭട്ടിണ്ടയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്നുള്ള റോഡ് അപകടങ്ങളില്‍ എട്ട് വിദ്യാര്‍ഥികള്‍ അടക്കം 10 പേര്‍ മരിച്ചിരിക്കുന്നു. CRY PUNJAB CRY എന്നാണ് ദ ട്രിബ്യൂണിന്‍റെ ലീഡ് വാര്‍ത്തയുടെ തലക്കെട്ട്.
ചെയര്‍പേഴ്‌സണും എഡിറ്റോറിയല്‍ ഡയറക്ടറുമായ ശോഭന ഭാര്‍ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെ എഡിറ്റര്‍ ബോബി ഘോഷിന് പുറത്തുപോകേണ്ടി വന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സര്‍ക്കാര്‍ വിമര്‍ശനങ്ങളുടെ മൂര്‍ച്ചയില്ലാതായി. രാജ്യത്തെ ജനജീവിതത്തില്‍ വലിയ ദുരിതം വിതച്ച നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറില്‍ പേജ് നോട്ട് നിരോധനത്തെ ന്യായീകരിക്കുന്നതിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. ഇന്നലെ നന്ദന്‍ നിലേകനി, ഇന്ന് എസ് ബി ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ്. തുടക്കത്തിലെ ചെറിയ ബുദ്ധിമുട്ടേ ഉണ്ടാവുള്ളൂ. പിന്നെ അത് ശീലമായിക്കോളും എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇതിപ്പോ തുടങ്ങിയിട്ട് കൊല്ലം ഒന്നായി.
സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് കോടതികള്‍ക്ക് വ്യക്തതയില്ല എന്നാണ് കല്‍പ്പന കണ്ണബീരാന്‍ ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നത്.
http://www.thehindu.com/opinion/op-ed/right-to-privacy-as-right-to-life/article20005285.ece
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ പ്രൊഫ.ജിഎന്‍ സായിബാബയുടെ കേസാണ് കല്‍പ്പന പറയുന്നത്. 90 ശതമാനം അംഗപരിമിതനായ, വീല്‍ചെയറിന്റെ സഹായത്തില്‍ ജീവിക്കുന്ന സായിബാബക്ക് ജാമ്യം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കല്‍പ്പന കണ്ണബീരാന്‍ ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്ക് തണലൊരുക്കി മൗനിയായി ഇരിക്കുന്നയാള്‍ എന്ന വേണ്ടുവോളം പഴി കേട്ടയാളാണ് മന്‍മോഹന്‍ സിംഗ്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ അയക്കുന്ന കൂരമ്പുകള്‍ നിന്ന് കൊള്ളുകയായിരുന്നു അന്ന് മന്‍മോഹന്‍ സിംഗ്. മൗനി ബാബ എന്നാണ് മോദി അദ്ദേഹത്തെ പരിഹസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്.
വായില്‍ നിന്ന് തീ തുപ്പുന്ന പോലെ അമ്പുകളയക്കുന്നത് മന്‍മോഹന്‍ സിംഗാണ് മോദിയും ജയ്റ്റ്‌ലിയും അമിത് ഷായും അത് നിന്നുകൊള്ളുന്നു. ഇതാണ് ദ ഹിന്ദുവിന്‍ സുരേന്ദ്രയുടെ ഇന്നത്തെ കാര്‍ട്ടൂണ്‍. അടച്ചുവച്ചിരിക്കുന്ന വായ തുറന്നാല്‍ എന്ത് സംഭവിക്കും എന്നാണ് വ്യക്തമാകുന്നത്. നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അഹമ്മദാബാദില്‍ മന്‍മോഹന്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക് പ്രസംഗം വലിയ ഹിറ്റായി മാറിയിരിക്കുന്നു.