UPDATES

‘അഹിന്ദു’വായ രാഹുലിനും ‘ഹിന്ദുവിരുദ്ധ’നായ നെഹ്രുവിനും ഇന്ത്യയില്‍ എന്ത് കാര്യം: മോദി ചോദിക്കുന്നു

ഇന്ത്യയെ മുന്നോട്ട് നയിക്കുക ജ്യോതിഷികളാവില്ലെന്ന നെഹ്രു വ്യക്തമാക്കി. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ഇത് നടക്കില്ലെന്നും നെഹ്രു തുറന്നടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലവാരം ഒരിക്കല്‍ കൂടി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. രാഹുല്‍ ഗാന്ധി ഹിന്ദുവാണോ എന്നതാണ് ഇപ്പോള്‍ മോദിയുടേയും സംഘപരിവാറിന്റേയും പ്രശ്‌നം. നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ മുത്തശ്ശിയും മുതുമുത്തച്ഛനുമെല്ലാം കടുത്ത ഹിന്ദുവിരുദ്ധരും മോശപ്പെട്ടയാളുകളും ആണെന്നും മോദി പറഞ്ഞുവയ്ക്കുന്നു. ആര്‍എസ്എസും സംഘപരിവാറും ആണ് എക്കാലത്തും ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായവുമായി എത്തിയിരുന്നത് എന്നും നെഹ്രുവും ഇന്ദിരയുമെല്ലാം എല്ലായ്പ്പോഴും ജനങ്ങളെ അവഗണിക്കുകയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു. സോംനാഥ് ക്ഷേത്രത്തിലെ രാഹുലിന്‍റെ സന്ദര്‍ശനം ചോദ്യം ചെയ്യവേ നെഹ്‌റു ഈ ക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് എതിരായിരുന്നു എന്ന് മോദി പറഞ്ഞു.

രാഹുല്‍ ഗാന്ധി സോംനാഥ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അഹിന്ദു എന്ന് രേഖപ്പെടുത്തി എന്ന് പറഞ്ഞാണ് മോദിയും ബിജെപിയെയും രംഗത്തെത്തിയിരിക്കുന്നത്. നിങ്ങള്‍ ശരിക്കും ഹിന്ദുവാണോ അല്ലയോ എന്ന് ഇപ്പൊ അറിയണം എന്നാണ് ബിജെപിയുടെ ആവശ്യം. Did I know india? എന്ന് നെഹ്രു ചോദിച്ചത് ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാകുന്നു. മോദിയുടെ ഇന്ത്യയെക്കുറിച്ച് നെഹ്രുവിന് ഒന്നുമറിയില്ല. ക്ഷേത്രം നിര്‍മ്മിക്കും എന്ന രാഷ്ട്രീയ അശ്ലീലം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എഴുതിവച്ച്, രാജ്യത്താകെ വര്‍ഗീയകലാപം അഴിച്ചുവിട്ട് ഒരു പാര്‍ട്ടി ഈ നാട്ടില്‍ അധികാരം നേടുമെന്ന് നെഹ്രു കരുതിക്കാണില്ല. എബി വാജ്‌പേയ് ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചപ്പോള്‍ പോലും.

https://www.telegraphindia.com/india/modi-attacks-nehru-indira-to-fight-rahul-189948

സോംനാഥ് ക്ഷേത്രം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുന്നതിനോട് നെഹ്രുവിന് എതിര്‍പ്പുണ്ടായിരുന്നു. ഇന്ത്യക്ക് ആവശ്യമുള്ള ക്ഷേത്രങ്ങള്‍ വേറെയാണെന്ന്‍ നെഹ്രുവിന് ധാരണയുണ്ടായിരുന്നു. അല്‍പ്പം മൃദുഹിന്ദുത്വ നിലപാടുകള്‍ വച്ച് പുലര്‍ത്തിയിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അങ്ങനെ ചെയ്യുന്നത് ഒരു പ്രശ്‌നമായി തോന്നിയിട്ടുണ്ടാവില്ല. സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പോയതിനെ നെഹ്രു വിമര്‍ശിച്ചു. ഇന്ത്യ എന്താണ് എന്നും എന്തായിരിക്കണം എന്നും എന്തായിരിക്കരുത് എന്നും സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്രുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. നെഹ്രുവിന്റെ ക്ഷേത്രങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളും അണക്കെട്ടുകളും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങളുമെല്ലാമായിരുന്നു.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആദ്യ രാഷ്ട്രപതി സി രാജഗോപാലാചാരി ആകട്ടെ എന്നായിരുന്നു നെഹ്രുവിന്റെ നിര്‍ദ്ദേശം. എന്നാല്‍ കോണ്‍ഗ്രസ് എംപിമാരില്‍ ഭൂരിപക്ഷവും സര്‍ദാര്‍ പട്ടേല്‍ നിര്‍ദ്ദേശിച്ച രാജേന്ദ്രപ്രസാദിനെ അനുകൂലിച്ചു. ഭൂരിപക്ഷാഭിപ്രായം മാനിച്ച് നെഹ്രു അത് അംഗീകരിക്കുകയും ചെയ്തു. 1950 ജനുവരി 26ന് ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍ വരുന്നത് അശുഭകരമാണെന്ന് ജോത്സ്യമാരുടെ ഉപദേശം രാജേന്ദ്ര പ്രസാദിനെ അസ്വസ്ഥനാക്കിയിരുന്നു എന്നാണ് പറയുന്നത്. മറ്റൊരു തീയതിലേയ്ക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നെഹ്രു തള്ളിക്കളഞ്ഞത് വളരെ സുവ്യക്തവും ശക്തവുമായ മറുപടിയിലൂടെയായിരുന്നു. ഇന്ത്യയെ മുന്നോട്ട് നയിക്കുക ജ്യോതിഷികളാവില്ലെന്ന നെഹ്രു വ്യക്തമാക്കി. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ഇത് നടക്കില്ലെന്നും നെഹ്രു തുറന്നടിച്ചു. നഗ്ന സന്യാസിമാരുടെ അനുഗ്രഹം മേടിക്കാന്‍ കുമ്പിട്ട് തൊഴുത് നിന്നിരുന്ന പഴയ സംഘ പ്രചാരകന് നെഹ്രുവിനേയും നെഹ്രുവിന്റെ ഇന്ത്യയേയും എങ്ങനെ മനസിലാകാനാണ്?

1947ല്‍ തന്നെ സോംനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെഹ്രു മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ദാര്‍ പട്ടേലിന് പുറമെ പൊതുമരാമത്ത് മന്ത്രി എന്‍വി ഗാഡ്ഗിലും കെഎം മുന്‍ഷിയുമാണ്‌ ക്ഷേത്രം പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ ഇടപെട്ട് നടത്തണമെന്ന ശക്തമായ നിലപാട് എടുത്തത്. കെഎം മുന്‍ഷി ക്ഷേത്ര പുനര്‍നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനായിരുന്നു. 1950 ഡിസംബറില്‍ സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചു. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയോട് കെഎം മുന്‍ഷി അഭ്യര്‍ത്ഥിച്ചു ക്ഷേത്രത്തില്‍ ജ്യോതിര്‍ലിംഗം സ്ഥാപിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. തീര്‍ത്തും മതപരമായ പരിപാടി. നെഹ്രു എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ രാജേന്ദ്ര പ്രസാദ് ഉദ്ഘാടനത്തിന് വരുമോ എന്ന കാര്യത്തില്‍ കെഎം മുന്‍ഷിക്ക് സന്ദേഹമുണ്ടായിരുന്നു.

ഒരു മതനിരപേക്ഷ രാജ്യത്തെ ഭരണകൂടത്തെ നയിക്കുന്നവര്‍ മതപരമായ ചടങ്ങുകളില്‍ ഉദ്ഘാടകരാകുന്നതിനെ നെഹ്രു ശക്തമായി എതിര്‍ത്തിരുന്നു. അതേസമയം പ്രധാനമന്ത്രി നെഹ്രുവിന്റെ എതിര്‍പ്പിനെ അവഗണിച്ച് രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ക്ഷേത്രത്തിലെത്തി ജ്യോതിര്‍ലിംഗം സ്ഥാപിച്ചു. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. നെഹ്രുവും രാജേന്ദ്ര പ്രസാദിനോട് ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തിയും വിമര്‍ശനവും അറിയിച്ചു. ക്ഷേത്ര പുനര്‍നിര്‍മ്മാണം ഹിന്ദു പുനരുത്ഥാനത്തിന്‍റെ ഭാഗമാണ് എന്നും ഇതിന് സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്നും നെഹ്‌റു കെഎം മുന്‍ഷിയോട് പറഞ്ഞിരുന്നു.

നെഹ്‌റുവിന്‍റെ ആശങ്ക എത്ര മാത്രം ഗൗരവമുള്ളതായിരുന്നു എന്ന് നെഹ്രുവിന് ശേഷമുള്ള ഇന്ത്യ പലപ്പോഴായി തെളിയിച്ചു. മോദി അതിന്‍റെ ഭീകരത ഒന്ന് കൂടി ശക്തമായി വെളിവാക്കുന്നു. സോംനാഥ് ക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മ്മാണം എന്ന ആവശ്യത്തെ അംഗീകരിച്ചിരുന്ന എംകെ ഗാന്ധി, അതേസമയം അതിന് സര്‍ക്കാര്‍ പണം മുടക്കുന്നതിന് എതിരായിരുന്നു. പുനര്‍നിര്‍മ്മാണത്തിനായി പൊതുജനങ്ങളുടെ സഹായം തേടാം എന്നായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശം. പട്ടേലിനോടും ഗാഡ്ഗിലിനോടും അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തു. സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ട അടിയന്തരാവശ്യങ്ങള്‍ വേറെ ഇഷ്ടം പോലെയുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് ഗാന്ധി ഈ നിലപാട് എടുത്തത്.

ഹാദിയ കേസില്‍ സുപ്രീംകോടതിയിലെ നടപടിക്രമങ്ങളില്‍ ശക്തമായ വിയോജിപ്പും വിമര്‍ശനവും രേഖപ്പെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്തെത്തി. ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കാതെ പോയിരുന്നെങ്കില്‍ കോടതി ഖാപ് പഞ്ചായത്തിന്റെ സ്വഭാവം കൈവരിക്കുമായിരുന്നു എന്നും  ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ ബൃന്ദ കാരാട്ട് അഭിപ്രായപ്പെടുന്നു. Let Hadiya take charge എന്നാണ് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിന്റെ തലക്കെട്ട്‌. ഹാദിയയ്ക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കാനായി അവരെ വിളിച്ചുവരുത്തിയത് സുപ്രീംകോടതിയാണ്. അവരുടെ അച്ഛന്റെ അഭിഭാഷകനും എന്‍ഐഎയുടെ അഭിഭാഷകനും അവര്‍ക്കെതിരായ പറഞ്ഞ കാര്യങ്ങളെല്ലാം അവരെ നിര്‍ത്തി കേള്‍പ്പിച്ച് കഴിഞ്ഞിട്ടും ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു എന്നും ഇത് ഹാദിയയെ അപമാനിക്കുന്നതിന് തുല്യമായെന്നും ബൃന്ദ പറയുന്നു.

കപില്‍ സിബലിന്റേയും ഇന്ദിര ജയ്‌സിംഗിന്റെയും യുക്തമായ വാദങ്ങളും കോടതിയെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചില്ല. കേരള വനിത കമ്മീഷന് വേണ്ടി ഹാജരായ പിവി ദിനേഷ് ഇത്രയൊക്കെ വാദത്തിന് ശേഷം ഹാദിയയെ കേള്‍ക്കാന്‍ തയ്യാറിയില്ലെങ്കില്‍ അത് നീതികേടാകും എന്ന് കോടതിയ ബോധിപ്പിച്ചതിന് ശേഷമാണ് കേള്‍ക്കാന്‍ കോടതി തയ്യാറായതെന്നും ബൃന്ദ ചൂണ്ടിക്കാട്ടുന്നു. കോടതികളും നിയമവൃത്തങ്ങളും ഹിന്ദുത്വതീവ്രവാദികള്‍ മുസ്ലീംവിരുദ്ധതയുടെ ഭാഗമായി പ്രചരിപ്പിക്കുന്ന ലവ് ജിഹാദ് പ്രയോഗം കോടതിയും നിയമവൃത്തങ്ങളും അംഗീകാരം നല്‍കുന്നത് തെറ്റായ പ്രവണതയാണെന്നും ബൃന്ദ കാരാട്ട് പറയുന്നു. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ് ഹാദിയ കേസിലെ കേരള ഹൈക്കോടതി വിധി. ഇത് സുപ്രീംകോടതി റദ്ദാക്കണം – ബൃന്ദ കാരാട്ട്.

http://www.thehindu.com/opinion/lead/let-hadiya-take-charge-of-her-life/article21119468.ece

മതേതര, മിശ്ര സമുദായ വിവാഹങ്ങളെ ഒന്നാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ഇത്തരത്തിലുള്ള ദമ്പതികളെ പീഡിപ്പിക്കുകയും ചെയ്യുകയാണ് എന്‍ഐഎ എന്ന് ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തുന്നു. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം മാതൃകയാക്കി ഇത്തരത്തില്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ട ദമ്പതികള്‍ക്കെതിരെ ഹിന്ദു, മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്നും ബൃന്ദ കാരാട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഹാദിയയുടെ ‘സ്വാതന്ത്ര്യം’ ഇനി പതിനഞ്ച് പോലീസുകാരുടെ നടുവില്‍

ഹിന്ദുത്വവാദികളും ചില ലിബറലുകളും എന്തുകൊണ്ട് നെഹ്രുവിനെ വെറുക്കാന്‍ ഇഷ്ടപ്പെടുന്നു

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍