മോദിയുടെ സൂട്ടും ബൂട്ടും ജനങ്ങളുടെ ചോര പിഴിഞ്ഞുണ്ടാക്കിയതാണ് എന്ന് രാഹുല്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
വജ്രവ്യവസായത്തിനും പോളിഷിംഗിനും ലോകപ്രശസ്തമാണ് ഗുജറാത്തിലെ സൂറത്ത്. നിയമസഭാ തിരഞ്ഞെടുപ്പിനായി രാഹുല്‍ഗാന്ധി തേച്ചുമിനുക്കുന്ന തന്ത്രങ്ങള്‍ വെട്ടിത്തിളങ്ങുന്ന വജ്രമായി മാറുമോ എന്ന് ഡിസംബര്‍ 18ന് അറിയാം. കോണ്‍ഗ്രസിന്റെ നവസര്‍ജ്ജന്‍ യാത്രയുടെ അവസാനം സൂറത്തിലായത് യാദൃശ്ചികമാകാന്‍ വഴിയില്ല. നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം സൂറത്തിലെ ടെക്‌സ്‌റ്റൈല്‍ മേഖലയേയും വജ്ര വ്യാപാരത്തേയും സാരമായി ബാധിച്ചിരുന്നു. നെയ്ത്ത്, വജ്ര പോളിഷിംഗ് രംഗങ്ങളില്‍ വലിയ തൊഴില്‍ നഷ്ടവും പ്രതിസന്ധിയുമാണ് നോട്ട് നിരോധനമുണ്ടാക്കിയത്. വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായി. കൂലി കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ തൊഴിലാളികള്‍ ജോലി വിട്ടുപോയി. തൊഴിലാളികളില്ലാത്തതിനാല്‍ ഈ മേഖലകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഈ ദുരിതം തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. വല്‍സദിലും നവസരിയിലും സൂറത്തിലും വ്യാപാരികളേയും തൊഴിലാളികളേയും കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയും സ്ത്രീകളേയും കണ്ട രാഹുല്‍ ഗാന്ധി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.
നവംബര്‍ എട്ടിനുള്ള നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഈ ദുരിതങ്ങള്‍ ഏല്‍പ്പിച്ച മുറിവിനെപ്പറ്റി തൊഴിലാളികളുമായും വ്യാപാരികളുമായും സംവദിച്ചാണ് രാഹുല്‍ മുന്നോട്ട് പോകുന്നത്. മോദിയെ കടന്നാക്രമിച്ച രാഹുല്‍ഗാന്ധി ജനങ്ങളുടെ അതിജീവനത്തെ പ്രതിസന്ധിയിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിയിലും ജി എസ് ടിയിലും ഊന്നിയാണ് സംസാരിക്കുന്നത്. തങ്ങളുടെ ജീവിതത്തെ ബാധിച്ച പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് അവര്‍ക്ക് അവഗണിക്കാനാവില്ല. ഏതായാലും നവംബര്‍ എട്ടിന് രാഹുല്‍ ഇവിടെയുണ്ടാകും.
പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍
വിഖ്യാതമായ ‘സൂട്ട് – ബൂട്ട് സര്‍ക്കാര്‍’ വിശേഷണം രാഹുല്‍ ഇന്നലെയും ആവര്‍ത്തിച്ചു. അമേരിക്കയില്‍ വച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ കാണുമ്പോള്‍ സ്വന്തം പേര് തുന്നിനിറച്ച ഡിസൈനുള്ള സൂട്ടാണ് മോദി ഇട്ടിരുന്നത്. 10 ലക്ഷം രൂപ വിലയുള്ളതായി പറയുന്ന, ചരിത്രത്തില്‍ ഇടംപിടിച്ച ആ സൂട്ട്, സൂറത്തിലെ ഒരു വജ്രവ്യാപാരിയാണ് 2015 ഫെബ്രുവരിയില്‍ 4.31 കോടി രൂപക്ക് ലേലത്തില്‍ വാങ്ങിയത്. മോദിയുടെ സൂട്ടും ബൂട്ടും ജനങ്ങളുടെ ചോര പിഴിഞ്ഞുണ്ടാക്കിയതാണ് എന്ന് രാഹുല്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
50 ദിവസത്തെ നോട്ട് പിന്‍വലിയ്ക്കല്‍ ദുരിതം: ദിവസങ്ങള്‍ എണ്ണി സൂറത്തിലെ തുണി വ്യവസായം
ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെ രാഹുല്‍ ഇന്നലെ കണ്ടതും സൂറത്തില്‍ വച്ച് തന്നെ. രാഹുലുമായുള്ള ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് ജിഗ്നേഷ് മേവാനി പ്രതികരിച്ചു. തന്റെ സമുദായം മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അത് ഉള്‍പ്പെടുത്താമെന്ന് രാഹുല്‍ പറഞ്ഞതായും ജിഗ്നേഷിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ദലിതര്‍ക്ക് അഞ്ചേക്കര്‍ ഭൂമി കൃഷിക്കായി നല്‍കുക, ചത്ത കന്നുകാലികളുടെ തൊലിയെടുത്തിരുന്നവരും തോട്ടിപ്പണി ചെയ്തിരുന്നവരുമായവരെ പകരം തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കുക, 2012ല്‍ സുന്ദര്‍നഗര്‍ ജില്ലയിലെ താംഗധില്‍ ദലിതര്‍ക്കെതിരെയുണ്ടായ വെടിവയ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ മേവാനി ഉന്നയിച്ചിട്ടുണ്ട്.
Rahul has agreed to meet most demands of Dalits, says Jignesh എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചല്ല തങ്ങള്‍ സംസാരിച്ചതെന്നും മേവാനി പറയുന്നു. ഒപ്പം 22 വര്‍ഷത്തെ ഭരണത്തിനിടെ ദലിതരെ ബിജെപി പരിഗണിച്ചില്ലെന്നും. ഉനയില്‍ ദലിതര്‍ക്കെതിരായ നടന്ന അക്രമത്തിന് പിന്നാലെ ആനന്ദിബെന്‍ പട്ടേല്‍ സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമിയും തൊഴിലും ദലിതര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഒന്നും കൊടുത്തില്ല.
ഭൂമി ഏറ്റെടുക്കലിന്റെ പേരില്‍ ഗുജറാത്തില്‍ 22 വര്‍ഷം ബിജെപി നടത്തിയ ഭൂമി കൊള്ളയാണെന്നും രാഹുല്‍ പറഞ്ഞുവയ്ക്കുന്നു. ‘ജനാധിപത്യത്തിന്റെ നൃത്ത’ങ്ങളെക്കുറിച്ച് പറയുന്ന (Dance of Democracy) പേജില്‍ IT’S GREAT LAND ROBBERY: RAGA എന്ന തലക്കെട്ടിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത.
വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ ഇത് പറയുന്നത് കൗതുകകരമാണ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ എല്ലാം ഉള്‍പ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രകടനം സാധാരണ പത്രികയില്‍ ഒതുങ്ങുകയാണ് പതിവ്. മാറ്റമുണ്ടായാല്‍ നല്ലത്. അളിയന്‍ റോബര്‍ട്ട് വാദ്രയുടെ ഭൂമി കൊള്ള രാഹുലിന്റെ പാര്‍ട്ടിയുടെ തണലിലാണല്ലോ നടന്നത്. അടിസ്ഥാന വികസന പ്രശ്‌നമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം; ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പുനര്‍വിചിന്തനത്തിന് തയ്യാറാവുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.
ഇവര്‍ക്ക് ജാതിസമവാക്യങ്ങളെ മാറ്റാനാകും; ഈ മൂന്ന് യുവാക്കള്‍ ഗുജറാത്തിന്റെ വിധി നിര്‍ണയിക്കും
മുംബൈയിലെ അപകടഭീഷണി ഉയര്‍ത്തുന്ന ‘ചിരപുരാതന’മായ റെയില്‍വേ മേല്‍പ്പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സൈന്യത്തെ (കരസേന) ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനത്തില്‍ ഉയര്‍ത്തുന്നത്. എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനിലെ റെയില്‍വെ മേല്‍പ്പാലത്തിലെ തിരക്കില്‍ പെട്ട് നിരവധി പേര്‍ മരിച്ച സംഭവം വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ത്വരിതഗതിയില്‍ പണിതീര്‍ക്കാന്‍ എന്ന് അവകാശപ്പെട്ട് സൈന്യത്തെ നിയോഗിക്കുന്നത്.
http://paper.hindustantimes.com/epaper/viewer.aspx
എന്നാല്‍ സിവിലിയന്‍ അധികൃതരുടേയും സര്‍ക്കാരുകളുടേയും പരാജയം മറച്ചുവയ്ക്കുന്നതിന് വേണ്ടി, രാജ്യത്ത് വേറെ നിരവധി ഉത്തരവാദിത്തങ്ങളുള്ള സൈനികരെ ഇത്തരം ജോലികള്‍ക്ക് നിയോഗിക്കുന്നത് പരിഹാസ്യമാണെന്ന് ബര്‍ഖ ദത്ത് അഭിപ്രായപ്പെടുന്നു. സര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോള്‍ ഉപയോഗിക്കാനുള്ള സ്റ്റെപ്പിനിയല്ല സൈന്യം എന്ന് ബര്‍ഖ പറയുന്നു.
കാര്‍ഗില്‍ യുദ്ധം എന്‍ഡിടിവിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബര്‍ഖ ദത്ത് താരമാകുന്നത്. സംഘപരിവാറിന്‍റെ ഹിറ്റ് ലിസ്റ്റിലുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് ബര്‍ഖ. അരിക്കും ഉള്ളിക്കും പരിപ്പിനും വില കൂടിയെന്ന് പറഞ്ഞാല്‍ അതിര്‍ത്തിയിലെ പട്ടാളക്കാര്‍ മഞ്ഞുകൊള്ളുന്ന കഥ പറയുന്നവരോടാണ് ബര്‍ഖ ദത്ത് ചോദിക്കുന്നത്: “നിങ്ങള്‍ക്ക് നാണമില്ലേ?” എന്ന്.