പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു.
തന്നെ അപായപ്പെടുത്തുമൊയെന്ന ഭയപ്പെടുന്നതായി നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ കൂട്ടുപ്രതി ശാലിനി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് തന്റെ ജീവന് ഭീഷണി നേരിടുന്നതായി ശാലിനി പറഞ്ഞത്. തൂക്കൂപാലം ഹരിത ഫിനാന്‍സിലെ ജീവനക്കാരിയാണ് ശാലിനി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിനൊപ്പം ഇവരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വായ്പ വാങ്ങുന്നതിനാണ് രാജ്കുമാറിനെ പരിചയപ്പെട്ടത്. പിന്നീടാണ് രാജ് കുമാര്‍ തന്നെ ഹരിതാഫിനാന്‍സിലെ ജീവനക്കാരിയാക്കയും എംഡിയുമായും നിയമിച്ചത്.
സംഘത്തില്‍ ആളുകളെ ചേര്‍ത്തതുകൊണ്ടാണ് എംഡിയായി നിയമിച്ചതെന്നും അവര്‍ പറഞ്ഞു. ഫിനാന്‍സില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് അവര് പറഞ്ഞു. 15 ലക്ഷം രൂപമാത്രമാണ് ഇടപാടുകാരില്‍നിന്ന് പിരിച്ചെടുത്തത്. രാജ് കുമാർ കൂടുതല് പണം പിരിച്ചിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും അവർ പറഞ്ഞു.
പണം മലപ്പുറത്തേക്ക് കൊണ്ടുപോകുമെന്നാണ് രാജ് കുമാര്‍ പറഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി. ഇടനിലക്കാരന്‍ നാസറിനെ അറിയില്ല. നാസറാണ് പണം മുടക്കുന്നതെന്ന് തന്നോട് രാജ്കുമാര്‍ പറഞ്ഞത്. രാജ്കുമാറിനെ പൊലീസ് പിടികൂടുന്നതിന് മുമ്പ് നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ മരണത്തിന് ഇടയാക്കുന്ന രീതിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ശാലിനി പറഞ്ഞു. തട്ടിപ്പ് ആരോപിക്കപ്പെടുന്ന ആളെ കിട്ടിയാല്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ മര്‍ദ്ദിച്ചുവെന്നത് സത്യമാണെന്നും അവര്‍ പറഞ്ഞു. പൊലീസാണ് ക്രൂരമായി മർദ്ദിച്ചത്.
എസ് ഐയാണ് മർദ്ദിക്കാന് നിർദ്ദേശം നല്കിയതെന്നും ശാലിനി പറഞ്ഞു. തന്നെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് തനിക്കെതിരെ മുളക് പ്രയോഗം നടത്തിയെന്നും ശാലിനി ആരോപിച്ചു. ബാഗില്‍ ഉണ്ടായിരുന്ന 2.30ലക്ഷം രൂപയും പൊലീസ് പിടിച്ചുവാങ്ങിയെന്നും ശാലിനി പറഞ്ഞു. അതിനിടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപട്ടിക ക്രൈബ്രാഞ്ച് വികസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.