അഴിമുഖം പ്രതിനിധി
1962-ലെ ഇന്ത്യാ-ചൈനാ യുദ്ധ കാലത്ത് ഇന്ത്യന്‍ പ്രധാനമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അമേരിക്കയുടെ സഹായം തേടി. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. മൂന്നാം ലോകത്ത് ഉദിച്ചുയര്‍ന്ന നേതാവായ നെഹ്‌റുവിനെ അപമാനിക്കുക എന്നതായിരുന്നു ചൈനയുടെ സ്ഥാപക പിതാവായ മാവോ സെ ദോങിന്റെ ലക്ഷ്യമെന്നും പുസ്തകം പറയുന്നു. മുന്‍ സിഐഎ ഉദ്യോഗസ്ഥനായ ബ്രൂസ് റീഡെല്‍ രചിച്ച ജഎഫ്‌കെസ് ഫര്‍ഗോട്ടന്‍ ക്രൈസിസ് ടിബറ്റ്, ദ സിഐഎ ആന്റ് ദ സൈനോ-ഇന്ത്യന്‍ വാര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ഇന്ത്യയുടെ നയങ്ങള്‍ ചൈനയെ പ്രകോപിപ്പിച്ചു. മാവോയുടെ ലക്ഷ്യം നെഹ്‌റുവായിരുന്നു. എന്നാല്‍ മാവോയുടെ രണ്ട് ശത്രുക്കളായ ക്രൂഷ്‌ചേവിനും കെന്നഡിക്കുമുള്ള തിരിച്ചടിയായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയ്ക്ക് വന്‍ ആള്‍നാശം ഉണ്ടാകുകയും ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരുന്നതിനാല്‍ 1962 നവംബറില്‍ നെഹ്‌റു യുഎസ് പ്രസിഡന്റായ കെന്നഡിക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തെഴുതി. ചൈനയ്ക്ക് എതിരായ യുദ്ധത്തില്‍ ഇന്ത്യയുടെ പങ്കാളി ആകാന്‍ യുഎസിനെ ക്ഷണിക്കുകയായിരുന്ന നെഹ്‌റു ചെയ്തത് എന്ന് റീഡെല്‍ പുസ്തകത്തില്‍ എഴുതുന്നു. നെഹ്‌റു കത്ത് എഴുതുന്നതിന് മുമ്പ് തന്നെ അത്തരം ഒരു കത്ത് താമസിയാതെ അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നു. യുഎസ് വ്യോമസേനയുടെ 12 സ്‌ക്വാഡ്രനുകളാണ് നെഹ്‌റു കത്തില്‍ ആവശ്യപ്പെട്ടത്. രാജ്യത്ത് ആധുനിക റഡാറുകള്‍ ലഭ്യമല്ലെന്നും നെഹ്‌റു കത്തില്‍ പറയുന്നുണ്ട്. ടിബറ്റില്‍ ആക്രമണം നടത്താന്‍ ബി-47 ബോംബറുകളുടെ രണ്ട് സ്‌ക്വാഡ്രണുകളും നെഹ്‌റു ആവശ്യപ്പെട്ടു. പാകിസ്താനെതിരെ ബോംബറുകള്‍ ഉപയോഗിക്കില്ലെന്ന ഉറപ്പും നെഹ്‌റു അമേരിക്കക്ക് നല്‍കിയിരുന്നു.