മറിസ്സ പയിന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
നേപ്പാളിലുണ്ടായ വന്‍ഭൂചലനത്തെ തുടര്‍ന്ന് ശനിയാഴ്ച എവറസ്റ്റ് കൊടുമുടിയില്‍ ഉണ്ടായ ഹിമപാതത്തില്‍ ഇരുപത് പേരെങ്കിലും കൊല്ലപ്പെടുകയും മൂന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്. മരിച്ചവര്‍ പര്‍വ്വതാരോഹകരാണോ അതോ വഴികാട്ടികളാണോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. എവറസ്റ്റിന്റെ ബേസ് ക്യാമ്പിന് അടുത്തായാണ് ഹിമപാതം ഉണ്ടായതെന്ന് നേപ്പാള്‍ മൗണ്ടനീയറിംഗ് അസോസിയേഷന്റെ ആങ് ഷെറിംഗ് പറയുന്നു.
തങ്ങള്‍ സുരക്ഷിതരാണെന്ന് പ്രിയപ്പെട്ടവരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും അറിയിക്കുന്ന തിരക്കിലാണ് രക്ഷപ്പെട്ടവര്‍. അതുപോലെ അസ്ഥി മരവിപ്പിക്കുന്ന അനുഭവങ്ങളും ചിലര്‍ എഴുതുന്നുണ്ട്. ഡച്ച് പര്‍വതാരോഹകനായ എറിക് ആര്‍ണോള്‍ഡ് വിശദമായി സംഭവങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. തന്റെ അനുഭവങ്ങള്‍ ഡച്ച് ഭാഷയില്‍ വിവരിക്കുന്ന ഒരു ബ്ലോഗിലേക്കുള്ള ലിങ്ക് ആര്‍ണോള്‍ഡ് ട്വിറ്ററില്‍ കൊടുത്തിരിക്കുന്നു. അത് ഇങ്ങനെയാണ്:
‘സമയം 11.45. ഞാന്‍ കൂടാരത്തില്‍ വിശ്രമിക്കുകയായിരുന്നു. പെട്ടെന്ന് കൂടാരത്തെ എന്തോ പിടിച്ച് കുലുക്കുന്നത് പോലെ തോന്നി….അതൊരു തമാശയായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. അധികം സമയം കഴിയുന്നതിന് മുമ്പ് കൂടാരത്തിന്റെ കുലുക്കം തറയിലേക്ക് പകര്‍ന്ന് എന്ന് മാത്രമല്ല അതിന്റെ ശക്തി കൂടിക്കൂടി വന്നു. ഞാന്‍ തിരിച്ചറിഞ്ഞു-ഭൂകമ്പം!! കൂടാരത്തിന്റെ വാതില്‍ തുറന്ന് ഞാന്‍ വെളിയിലേക്ക് നോക്കിയപ്പോള്‍ മൂന്ന് വശത്ത് നിന്നും (വ്യത്യസ്ത കൊടുമുടികളില്‍ നിന്ന്) ഹിമപാതം ഇരച്ചു വരുന്നത് ഞാന്‍ കണ്ടു. എന്റെ പിറകില്‍ ലിംഗ്‌ടെറനില്‍ നിന്നും പ്യുമോറിയില്‍ നിന്നും ന്യൂപ്‌സെയില്‍ നിന്നുള്ള ഹിമപാതം ഭീമാകാരമായിരുന്നു. അത് ബേസ് ക്യാമ്പില്‍ പതിക്കാന്‍ തുടങ്ങിയെന്ന് അധികം താമസിയാതെ ഞാന്‍ മനസിലാക്കി. മെസുള്ള കൂടാരത്തിലേക്ക് വരാന്‍ ആര്‍ണോള്‍ഡ് (സഹപര്‍വതാരോഹകന്‍) എന്നോട് ആംഗ്യം കാണിക്കുന്നു. ഹിമപാതം എന്നെ സ്പര്‍ശിച്ചു നീങ്ങുന്നതിനിടയില്‍ ഞാന്‍ 20 മീറ്റര്‍ അകലെയുള്ള മെസ് കൂടാരത്തിലേക്ക് ഓടി. എന്റെ ദിശാബോധം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു….എങ്ങനെയോ ഞാന്‍ ആ കൂടാരത്തിലേക്ക് ഇരച്ചുകയറി. എന്റെ ചെവിയുടെ അങ്ങേയറ്റം വരെ മഞ്ഞ് നിറഞ്ഞിരുന്നു. അഞ്ച് സെക്കന്റനിനുള്ളില്‍ ഞാന്‍ ഒരു മഞ്ഞുമനുഷ്യനായി മാറി. ഹിമപാതം അവസാനിച്ചിട്ട് ഇപ്പോള്‍ ഒരു മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. ഇതിന് ഇരകളായവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ എനിക്കറിയില്ല. കനത്ത ഹിമപാതം നടന്ന പ്യൂമോറി ക്യാമ്പിലേക്ക് നടക്കാനുള്ള ഞങ്ങളുടെ പദ്ധതി വിജയം കണ്ടില്ല.’
കാലിന് നിസാര പരിക്കേറ്റ തങ്ങളുടെ ഷെര്‍പ്പ വഴികാട്ടിയുള്‍പ്പെടെ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിന്റെ വിവരങ്ങള്‍ അദ്ദേഹം പിന്നീട് എഴുതിയിരിക്കുന്നു. അയാളുടെ പരിക്ക് വേദനസംഹാരി കൊണ്ട് പരിഹരിക്കാവുന്നതേയുള്ള. എന്നാല്‍ എല്ലാവരും അത്ര ഭാഗ്യവാന്മാരായിരുന്നില്ല എന്ന് ആര്‍ണോള്‍ഡ് തുടര്‍ന്ന് എഴുതുന്നു.
‘ദാരുണമായ രംഗങ്ങളാണ് ഞങ്ങള്‍ കാണുന്നത്. കൂടാരങ്ങള്‍, വ്യക്തിഗത സാമഗ്രികള്‍, ആരോഹണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എല്ലാം ഇവിടെ ചിതറിക്കിടക്കുന്നു…..ഒരു താല്‍ക്കാലിക ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായ പലരുടെയും തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. പലരുടെയും നില ഗുരുതരമാണ്. പത്തു മുതല്‍ മുപ്പത് പേര്‍ വരെ മരിച്ചതായി പറയപ്പെടുന്നു. ഒരു ജാപ്പനീസ് പര്‍വതാരോഹകന്‍ തന്റെ ഫോണില്‍ നിന്നും ദാരുണമായ ചിത്രങ്ങള്‍ എനിക്ക് കാണിച്ച് തന്നു. അവ എന്നില്‍ നടുക്കമുണര്‍ത്തി. ബേസ് ക്യാമ്പ് ഇപ്പോള്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പ് പോലെ ആയിരിക്കുന്നു…എപ്പോള്‍ വേണമെങ്കിലും ഒരു ശവശരീരം കണ്ടെത്തേക്കാമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത ഹിമപാതമായിരുന്നു ശനിയാഴ്ച ഉണ്ടായത്. കഴിഞ്ഞ വര്‍ഷം എവറസ്റ്റില്‍ ഉണ്ടായ ഒരു ഹിമപാതത്തില്‍ 16 ഷെര്‍പ്പ വഴികാട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഒന്നായിരുന്ന ആ ഹിമപാതത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ ആഴ്ചയാണ് നേപ്പാള്‍ ആചരിച്ചതെന്ന് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിമപാതത്തില്‍ രക്ഷപ്പെട്ടവര്‍ സുഖപ്രാപിച്ച ശേഷം മലയിറങ്ങുന്നതാണ് ഇപ്പോള്‍ എവറസ്റ്റിലുള്ള പര്‍വ്വതാരോഹകര്‍ നേരിടുന്ന അടുത്ത വെല്ലുവിളി. വഴികള്‍ തകര്‍ന്നത് മൂലം പര്‍ഹവതാരോഹകര്‍ മലയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് യൂറോപ്യന്‍ ട്രക്കര്‍മാരില്‍ നിന്നും പര്‍വ്വതാരോഹണ വാര്‍ത്തകള്‍ ശേഖരിക്കുകയും പര്‍വാതാരോഹണ ശ്രമങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന നോര്‍ത്ത്‌മെന്‍ പികെ എന്ന ട്വിറ്റര്‍ അക്കൗണ്ട് പറയുന്നു.
എവറസ്റ്റ് ക്യാമ്പ് ഒന്നിലും ക്യാമ്പ് രണ്ടിലുമുള്ള എല്ലാ സംഘങ്ങളും സുരക്ഷിതരാണെങ്കിലും വഴികള്‍ നാശമായതിനെ തുടര്‍ന്ന് അവര്‍ അവിടെ കുടുങ്ങി കിടക്കുകയാണ്.