ഉണ്ണികൃഷ്ണന്‍, കാര്‍ത്തികേയ മെഹ്രോത്ര
(ബ്ലൂംബര്‍ഗ് ന്യൂസ്)
7.2 തീവ്രത രേഖപ്പെടുത്തിയ എട്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭുകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി വരുന്ന ചെലവ് 10 ബില്ല്യണ്‍ ഡോളറിലേറെയാണെന്നാണ് ധനമന്ത്രി റാം മഹത് പറയുന്നു. അത് ആകെയുള്ള നേപ്പാള്‍ സമ്പത്തിന്റെ പകുതിയില്‍ കൂടുതല്‍ വരും. നേപ്പാളിന്റെ നിലവിലെ സാമ്പത്തിക ശേഷി അമ്പത് അമേരിക്കന്‍ സംസ്ഥാനങ്ങളിലുള്ളതിനെക്കാാള്‍ കുറവാണ്. അതു കൊണ്ടു തന്നെ നിലവിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച ഉടന്‍ ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കേണ്ടിവരും, റാം മഹത് സാഹചര്യം വ്യക്തമാക്കി.
”കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും പാറക്കഷ്ണങ്ങള്‍ക്കിടയിലും കുടുങ്ങിക്കിടക്കുന്ന പരമാവധി പേരെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ സാഹചര്യം നേരിടാന്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലാത്തത് വലിയൊരു വെല്ലുവിളിയാണ്.” അദ്ദേഹം നിസ്സഹായവസ്ഥ വ്യക്തമാക്കി.
28 മില്ല്യണ്‍ ജനങ്ങളാണ് നേപ്പാളില്‍ ദുരന്ത ബാധിതരായുള്ളത്. ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമിത്. എഷ്യയിലെ രണ്ടാമത്തെ വലിയ ദരിദ്ര രാജ്യമായ ഇവിടെ ദുരന്തത്തെ തുടര്‍ന്നു പട്ടിണിയിലായത് 1.4 മില്ല്യണ്‍ ജനങ്ങളാണ്.
”പര്‍വതങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതിയും, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ തകരാറിലായതും, റോഡ്, പാലം തുടങ്ങിയ ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നതും എല്ലാം ചേര്‍ന്നു ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിച്ചേരുന്നത് തന്നെ ദുഷ്‌ക്കരമാക്കിയിരിക്കുന്നു”. ഐക്യ രാഷ്ട്ര സംഘടനയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
കാഠ്മണ്ഡുവിലെ ജനങ്ങള്‍ ആകെ പരിഭ്രാന്തരാണ് ഭുകമ്പത്തെത്തുടര്‍ന്നു വിണ്ടുകീറി നില്‍ക്കുന്ന വീടുകള്‍ ഇനിയൊരു ചലനത്തില്‍ തകര്‍ന്നു വീഴുമെന്ന ഭീതിയിലാണവര്‍. അതുകൊണ്ടു തന്നെ തെരുവോരങ്ങളിലാണവര്‍ കഴിഞ്ഞുകൂടുന്നത്.
”ആകെ തളര്‍ന്നു പോയ ഗവണ്മെിന്റിന് ജനങ്ങള്‍ക്ക് വേണ്ട വിധത്തില്‍ സഹായമെത്തിക്കാന്‍ പോലും ആവുന്നില്ല. ഹിമാലയന്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും അത്യാഹിതം സംഭവിച്ച ഉടന്‍ എത്തിച്ചേരുന്നതു തന്നെ പ്രയാസകരമാണ്”.
”സഹായങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും അത് ആവശ്യത്തിന്റെ എങ്ങുമെത്തുന്നില്ല. ഈ ദുരന്തം തീരെ അപ്രതീക്ഷിതമായിരുന്നു. അതിലുണ്ടായിരിക്കുന്ന നാശ നഷ്ടങ്ങള്‍ കണക്കാക്കാവുന്നതിലും അപ്പുറത്താണ്.” ധന മന്ത്രി റാം മഹത് പറയുന്നു.
ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ ആശ്വാസ പ്രവര്ത്തനനങ്ങള്‍ക്കുവേണ്ടി വരുന്ന ചിലവ് കണക്കാക്കി അന്താരാഷ്ട്ര സമൂഹത്തോട് സഹായമഭ്യര്‍ത്ഥിക്കാന്‍ ഒരുങ്ങുകയാണ് ധന മന്ത്രാലയം.
എല്ലാ ഭാഗത്തും നിന്നും സാധ്യമായ എല്ലാ മാര്‍ഗ്ഗത്തിലൂടെയും സഹായം സ്വീകരിക്കും. മന്ത്രി വ്യക്തമാക്കി.
ഭൂകമ്പമുണ്ടാകുന്നതിനു മുമ്പു തന്നെ നേപ്പാളിന്റെ സാമ്പത്തികാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. നേപ്പാളിന്റെ വളര്‍ച്ചാ നിരക്ക് ഈ ജൂലൈ 15ഓടെ കഴിഞ്ഞ വര്‍ഷത്തെ 5.2 ശതമാനത്തില്‍ നിന്നും 4.6ശതമാനമായി കുറയുമെന്നു ഏഷ്യന്‍ വികസന ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. മണ്‍സൂണ്‍ മോശമായതും. മോശം രാഷ്ട്രീയ കാലവസ്ഥയുമാണ് അവരതിനു കാരണമായി പറഞ്ഞിരുന്നത്. ഭുകമ്പത്തിന്റെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാകുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നാണ് റാം മഹത് പറയുന്നത്.
അതിനിടെ വൈദ്യുതി സംവിധാനങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമായെന്നും ഒരു ദിവസത്തിനുള്ളില്‍ തന്നെ തലസ്ഥാന നഗരിയില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നത് ജനങ്ങള്‍ക്ക് അല്‍പം ആശ്വാസം പകരുന്നു.
ഭൂകമ്പത്തിനു മുമ്പു തന്നെ വൈദ്യുതി ഉത്പാദനത്തിലെ കുറവു കാരണം 16 മണിക്കൂര്‍ വരെയാണ് നേപ്പാളില്‍ വൈദ്യുതി മുടങ്ങിയിരുന്നത്. അവിടുത്തെ വാണിജ്യ വ്യപാര മേഖലകളേയും ടൂറിസത്തേയും ആശുപത്രികളേയുമൊക്കെ ഇത് കാര്യമായി ബാധിച്ചു വരുകയായിരുന്നു. മുടക്കമില്ലാതെ വൈദ്യുതി ലഭിക്കണമെങ്കില്‍ ഡീസലുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്ററിനെ തന്നെ ആശ്രയിക്കണമെന്ന അവസ്ഥയായിരുന്നു.
നേപ്പാളിലെ പ്രധാന ഇന്ധന സംഭരണ കേന്ദ്രമായ അമലേഖന്‍ഞ്ചില്‍ 4 ദിവസത്തേക്കുള്ള പെട്രോളും 10 ദിവസത്തേക്കുള്ള ഡീസലും മാത്രമേ സ്‌റ്റോക്കുള്ളു. കാഠ്മണ്ഡുവില്‍ നിന്നു 110 കിലോമീറ്റര്‍ അകലെയാണ് ഈ കേന്ദ്രം. അതിര്‍ത്തി ക്കടുത്തുള്ള റക്‌സല്‍ ഡെപ്പോയിലേക്ക് ത്വരിത ഗതിയില്‍ ഇന്ധനശേഖരം എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും റോഡിന്റെ അവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് ഇവ നേപ്പാളിലെത്തിക്കാനാണു ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ ഓയില്‍ കോര്പ്പാറേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 10ലക്ഷം ടണ്ണില്‍ കൂടുതല്‍ ഇന്ധനമാണ് നേപ്പാളില്‍ വര്‍ഷംതോറുമിവര്‍ വിതരണം ചെയ്യുന്നത്.
”വിമാന മാര്‍ഗ്ഗം എത്തിക്കാന്‍ കഴിയുന്ന വസ്തുക്കളുടെ കാര്യത്തില്‍ ഒരുപാടു പരിമിതിയുണ്ട്.” ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ പറഞ്ഞു.
‘ഞങ്ങള്‍ വളരെ വലിയ വെല്ലുവിളിയാണ് നേരിടുനത്. കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയുന്ന സാധനങ്ങള്‍ക്ക് കൃത്യമായ പരിധിയുണ്ട്. റോഡ് ഗതാഗതയോഗ്യമായിരുന്നെങ്കില്‍ കൂടുതല്‍ ആശ്വാസം എത്തിക്കാമായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനു വേണ്ട വലിയ ഉപകരണങ്ങളും മറ്റും എളുപ്പത്തില്‍ എത്തിക്കാമായിരുന്നു,’ അദ്ദേഹം വിശദീകരിച്ചു.
കാഠ്മണ്ഡുവിനേയും പര്‍വത പ്രദേശങ്ങളേയും ചുറ്റിപ്പറ്റിയാണ് നേപ്പാളിന്റെ മൂന്നിലൊന്നു സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടക്കുന്നത്. കൃഷിയും സ്വദേശികള്‍ വിദേശത്തു നിന്നും അയക്കുന്ന പണവും ടൂറിസവുമാണ് നേപ്പാളിന്റെ മറ്റു പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. ഭൂകമ്പം ഇതിന്റെയെല്ലാം സാധ്യതകള്‍ ഒരുപാട് കാലത്തേക്ക് ഇല്ലാതാക്കും. പര്‍വതാരോഹണത്തിനെത്തിയ പലരും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു.
“ഞങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സമയം വൈകിക്കൊണ്ടേ ഇരിക്കുന്നു ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.” മഹത് പറഞ്ഞു നിര്‍ത്തി.