ടീം അഴിമുഖം
‘നെറ്റ് നിഷ്പക്ഷത’ (net neturaltiy) എന്ന പ്രയോഗം വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ പ്രശ്നത്തെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍ ഇതാ:
1) എന്താണ് ആ സങ്കല്പം?
വേഗതയിലും പ്രാപ്യമാക്കുന്നതിനുള്ള ചിലവിലും വ്യത്യാസങ്ങള്‍ നിലക്കുമ്പോള്‍ പോലും എല്ലാ ഇന്റര്‍നെറ്റ് അടിസ്ഥാന സൈറ്റുകളെയും തുല്യനിലയില്‍ പരിഗണിക്കണം എന്നതാണ് നെറ്റ് നിഷ്പക്ഷത കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രത്യേക നിയമങ്ങള്‍ ഇല്ലാതെ തന്നെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എല്ലാം ഒരേ തത്വം പിന്തുടരണമെന്നതാണ് ഈ സങ്കല്പത്തിന്റെ അടിസ്ഥാനം.
2) എന്താണ് ഇതിനകത്തുള്ള പ്രശ്നം?
തങ്ങളുടെ വരുമാനം കുറയുന്നതിനാല്‍ OTT (ഓവര്‍ ദ ടോപ്) സേവനദാതാക്കളായ സ്കൈപ്പ്, വാട്ട്സ്ആപ്, വൈബര്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ടെലിക്കോം കമ്പനികള്‍ കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
OTT കമ്പനികള്‍ നല്കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത ഫോണ്‍വിളികള്‍ക്ക് പ്രത്യക നിരക്ക് ഈടാക്കണമെന്ന നിര്‍ദ്ദേശവുമായി ഭാരതി എയര്‍ടെല്‍ മുന്നോട്ട് വന്നു. എന്നാല്‍ അത്തരം നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്.
ഏകദേശം ഒരു മാസത്തിന് ശേഷം, ടെലിക്കോം മേഖലയില്‍ നെറ്റ് നിഷ്പക്ഷത തത്വം ഏര്‍പ്പെടുത്തുന്നതിന്റെ സാമ്പത്തിക സാധ്യതകള്‍ പഠിക്കുന്നതിനായി ടെലിക്കോം വകുപ്പ് ഒരു കമ്മിറ്റിക്ക് രൂപം നല്കി.
ഏപ്രില്‍ ഒന്നാം വാരം ‘സീറോ’ എന്ന ഒരു പദ്ധതിക്ക് എയര്‍ടെല്‍ രൂപം നല്കി. പദ്ധതി പ്രകാരം ഭാരതി എയര്‍ടെല്‍ പ്ലാറ്റ്ഫോമില്‍ 150 സ്റ്റാര്‍ട്ട്-അപ്പുകള്‍ പങ്കാളികളാകും. സ്റ്റാര്‍ട്ട്-അപ്പുകളും ഇ-വാണിജ്യവും എയര്‍ടെല്ലിന് പൈസ നല്കുമെന്നതിനാല് ഉപഭോക്താക്കള്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും.
എല്ലാ ഉപകരണങ്ങളും ഒരേ നിലവാരത്തിലുള്ളതാക്കണമെന്നും എല്ലാത്തിനും ഒരേ വില തന്നെ നിശ്ചയിക്കണമെന്നുമുള്ള നെറ്റ് നിഷ്പക്ഷതയുടെ തത്വങ്ങള്‍ക്ക് എതിരാണ് ‘സീറോ’ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇന്റര്‍നെറ്റ് അടിസ്ഥാന സൈറ്റുകളുടെയും സേവനങ്ങളുടെയും നിലവാരത്തില്‍ വ്യത്യാസം വരുത്തുന്നില്ല എന്നതിനാല്‍ തന്നെ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് എയര്‍ടെല്‍ പറയുന്നു.
എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതിയുടെ ‘സീറോ’ പദ്ധതിയില്‍ ചേരാനുള്ള ചര്‍ച്ചകളില്‍ നിന്നും പിന്മാറാന് ഇ-വാണിജ്യ ഭീമനായ ഫ്ലിപ്കാർട്ട് ചൊവ്വാഴ്ച തീരുമാനിച്ചു.
ഇതിനു പിന്നാലെ, റിലയൻസും ഫേസ്ബുക്കും ചേർന്ന് പ്രഖ്യാപിച്ച internet.org എന്ന പദ്ധതിയിൽ നിന്ന് cleartrip.com, NDTV, Times Group എന്നിവരും പിൻമാറുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായ തരംഗം ഇന്ത്യയിൽ അതിവേഗം വളരുന്നുണ്ട്
3) എന്തുകൊണ്ടാണിത് വാര്‍ത്തകളില്‍ നിറയുന്നത്?
തീരുമാനം വന്ന് 24 മണിക്കൂറിനകം, തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് പ്രശ്നം പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് savetheinternet.in വഴി 27,000 ഇ-മെയിലുകളാണ് ടെലിക്കോം നിയന്ത്രണ അതോറിറ്റി (ട്രായ്) ക്ക് ലഭിച്ചത്. കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്ക് വേണ്ടി നെറ്റ് നിഷ്പക്ഷതയുടെ തത്വങ്ങള്‍ ലംഘിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോപിക്കുന്ന ഓണ്‍ലൈന്‍ പരാതിയില്‍ change.org എന്ന വെബ്സൈറ്റ് 150,000 പേരാണ് ഒപ്പ് വച്ചത്.രണ്ട് സ്ഥാപനങ്ങള്‍ക്കും ‘സീറോ’യില്‍ നിന്നും നേട്ടം ഉണ്ടാവുന്നെങ്കില്‍ പിന്നെ എന്താണ് പ്രശ്നം? വെബ് അധിഷ്ടിത കമ്പനികള്‍ ഏതെങ്കിലും ഒരു ഇന്റര്‍നെറ്റ് സേവനദാതാവിന് പണം നല്കുന്നപക്ഷം- ഉദാഹരണത്തിന് ഫേസ്ബുക്ക് ഒരു ഇന്റര്‍നെറ്റ് സേവനദാതാവിന് പണം നല്കുകയാണെങ്കില് ഉപയുക്താക്കള്‍ക്ക് സാമൂഹിക നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ സൗജന്യമായി പ്രവേശിക്കാന്‍ കഴിയും- അത് കൂടുതല്‍ ബാന്ഡ്വിഡ്ത് ഉപയോഗിക്കുകയും അതുവഴി മറ്റ് സൈറ്റുകളുടെയോ വിവരങ്ങളുടെയോ പ്രാപ്യതയില്‍ കുറവ് വരികയും ചെയ്യും. ഇത് വിവേചനത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ളതിനാല്‍ നെറ്റ് നിഷ്പക്ഷത എന്ന സങ്കല്പത്തിന് വിരുദ്ധമായ ഒന്നായി മാറിയേക്കും.
4) എന്തായിരിക്കും ഇതിന്റെ ആത്യന്തികസ്ഥിതി?
വേഗത്തിലുള്ളതോ ലളിതമായതോ ആയ പ്രാപ്യതയ്ക്ക് വേണ്ടി ഓരോ കമ്പനിയും ഇന്റര്‍നെറ്റ് സേവനദാതാവിന് കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്ക് വേണ്ടി പണം നല്കുന്ന പക്ഷം, ഇന്റര്‍നെറ്റില്‍ നിന്ന് ഒരു വ്യക്തിയോ കമ്പനിയോ പ്രസിദ്ധീകരിക്കുന്നതോ സ്വന്തമായി സൂക്ഷിക്കുന്നതോ ആയ ഏത് വിവരങ്ങളും ലഭ്യമാകും എന്ന ആശയം പതുക്കെ ഇല്ലാതാവുകയും ചില വെബ് അധിഷ്ടിത കമ്പനികള്‍ ഇന്റര്‍നെറ്റിന്റെ കുത്തക കൈയടക്കുകയും ചെയ്യും.
5) ആരാണ് ഇതിനെ പിന്തുണയ്ക്കുന്നത്?
നെറ്റ് നിഷ്പക്ഷതയ്ക്ക് അനുകൂലമായി നിരവധി പ്രസിദ്ധ വ്യക്തികളും വെബ്സൈറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. മറ്റ് പലര്‍ക്കുമൊപ്പം, വിവാദ ഹാസ്യ സംഘമായ എഐബി ഒരു വിഡിയോ ശകലവുമായി രംഗത്തെത്തുകയും പങ്കുവയ്പ്പിലൂടെ സാമൂഹിക മാധ്യമങ്ങള്‍ വഴി ഏകദേശം ഒരു മില്യണ്‍ പ്രായോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്തു.