സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയില്‍ പോകാന്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പോലീസ് നീക്കം നടത്തുന്നത്
ശബരിമലയ്ക്ക് പോകാന്‍ താല്‍പര്യമറിയിച്ച യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്തിലെത്തിക്കാന്‍ പോലീസ്. ദ ഹിന്ദു റിപ്പോര്‍ട്ട് അനുസരിച്ച് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കുമെന്നാണ്. കൂടാതെ പ്രതിഷേധക്കാരോടുള്ള മൃദുസമീപനം മാറ്റാനും പോലീസ് തീരുമാനിച്ചേക്കും. സ്ത്രീകള്‍ക്ക് പ്രവേശന സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പുനപരിശോധന ഹര്‍ജി പരിഗണിച്ച ശേഷമുള്ള സുപ്രിംകോടതി നിലപാടനുസരിച്ചാകും തീരുമാനം.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയില്‍ പോകാന്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പോലീസ് നീക്കം നടത്തുന്നത്. സുപ്രിംകോടതി വിധിയുള്ളതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് യുവതികളെ തടയാന്‍ കഴിയില്ലെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. സുരക്ഷ നല്‍കാന്‍ കഴിയാതെ വന്നാല്‍ ഹൈക്കോടതിയുടേതടക്കം പോലീസിന് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരും.
പുനപരിശോധനാ ഹര്‍ജി തള്ളിയാല്‍ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റി യുവതികള്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കേണ്ടതായി വരുമെന്നും വിധി നടപ്പിലാക്കുക എന്നത് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നയമെന്നതിനാല്‍ പോലീസിന് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടി വരുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 16-ന് മണ്ഡലകാലത്തിനായി ശബരിമല നട തുറക്കുക. സുപ്രിംകോടതി പുനപരിശോധനാ ഹര്‍ജിയും റിട്ട് ഹര്‍ജികളും 13-ാം തീയതിയാണ് പരിശോധിക്കുന്നത്. പുനപരിശോധനാ ഹര്‍ജിയില്‍ വിധി പ്രതികൂലമായാലുള്ള സാഹചര്യവും കണക്കിലെടുത്ത് പോലീസ് തയ്യാറെടുക്കുന്നുണ്ട്.
ശബരിമലയില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന സ്ഥലം മുതല്‍ സന്നിധാനം വരെയും തിരിച്ചും യുവതികള്‍ക്ക് കനത്ത പോലീസ് സുരക്ഷയൊരുക്കും. ഇതിനായി പ്രത്യേക പാതയൊരുക്കി സംവിധാനമുണ്ടാക്കുനുള്ള ആലോചനയും നടക്കുന്നുണ്ട്.
ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ വനംവകുപ്പിന്റെ അനുമതിയും ലാന്‍ഡിംഗ് ചെയ്യാനുള്ള ഹെലിപാഡ് സൗകര്യങ്ങളുമൊക്കെ വേണം. നേരത്തെ 1980ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിക്ക് സന്ദര്‍ശനം നടത്താനായി നിര്‍മിച്ച ഹെലിപാഡ് പുനര്‍നിര്‍മിക്കാനുള്ള അനുമതിയും തേടും.
ശബരിമലയിലേക്ക് 15,000 പൊലീസുകാർ; അക്രമികളെ തടയാൻ വൻ സേനാവിന്യാസം