UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗത്തിനു ശേഷം നാലാം നിലയില്‍ നിന്ന് തള്ളിയിട്ടു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ഡല്‍ഹിയിലാണ് സംഭവം; പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

ഡല്‍ഹിയില്‍ 20-വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സുഹൃത്തു കൂടിയായ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ മാസം 10-നാണ് ദാരുണ സംഭവം. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ അസി. ഷെഫായി ജോലി നോക്കുന്നയാളാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സുഹൃത്തും മറ്റ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോയി. നാലു പേരും കൂടി ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നതെന്നും എന്നാല്‍ പഞ്ചാബി ബാഗില്‍ വച്ച് പോലീസ് ബൈക്ക് പിടിച്ചെടുത്തെന്നും പോലീസ് വ്യക്തമാക്കുന്നു.

തുടര്‍ന്ന് ഓട്ടോയില്‍ യാത്ര ചെയ്ത സംഘം രോഹിണിക്കടുത്തുള്ള ബീഗംപൂര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ അറസ്റ്റിലായ ആള്‍ തന്റെ പിതാവിന്റെ കാര്‍ സ്ഥലത്തുണ്ടെന്നും അതെടുത്ത് പെണ്‍കുട്ടിയെ വീട്ടിലാക്കാമെന്നും വ്യക്തമാക്കി പെണ്‍കുട്ടിയുമായി പോയി. ദമ്പതികളായ മറ്റ് രണ്ടു സുഹൃത്തുക്കള്‍ ഓട്ടോയില്‍ യാത്ര തുടരുകയും ചെയ്തു.

തുടര്‍ന്ന് പണിതീരാത്ത ഒരു കെട്ടിടത്തിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ഇയാള്‍ ശാരീരികമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വച്ചതോടെ ഇയാള്‍ താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. അര്‍ധനഗ്നയായി ചോരയില്‍ കുളിച്ച് പെണ്‍കുട്ടി താഴെ കിടക്കുന്നത് കണ്ടപ്പോഴാണ് അടുത്തുളളവര്‍ വിവരം അറിയുന്നതും തുടര്‍ന്ന് ആശുപത്രിയിലാക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍