UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട്ടെ ആഢംബര ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

കോഴിക്കോട് നഗരത്തിലെ പല ഹോട്ടലുകളിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുന്നതായി മുമ്പും പരാതി ഉയര്‍ന്നിരുന്നു

കോഴിക്കോട്ടെ ആഢംബര ഹോട്ടലുകളിലും ആശുപത്രി കാന്റിനുകളിലും ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടല്‍ താജ് ഗെയ്റ്റ്‌വേ, മാവൂര്‍ റോഡിലെ ഹോട്ടല്‍ റാവിസ്, മിംസ് ആശുപത്രി കാന്റീന്‍, എമിറേറ്റ്‌സ് റസ്‌റ്റോറന്റ്, ബിഗ് ബസാര്‍, പുതിയാപ്പ ഹാര്‍ബര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

പി.ടി. ഉഷ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ നിന്നും പൂപ്പല്‍ ബാധിച്ച ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. അഞ്ച് കിലോയ്ക്ക് മുകളില്‍ വരുന്ന പ്ലം കേക്ക് മിശ്രിതം, പഴകിയ ആറ് കിലോ നെയ്‌ച്ചോര്‍, മസാലക്കൂട്ട് എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ പ്ലം കേക്കിന്റെ മിശ്രിതമാണ് പൂപ്പല്‍ ബാധിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള കേക്ക് മിശ്രിതമായിരുന്നു ഹോട്ടലില്‍ സൂക്ഷിച്ചതെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ അറിയിച്ചു. നെയ്‌ച്ചോറിന്റെയും മസാലക്കൂട്ടുകളുടെയും സ്ഥിതിയും ഇത് തന്നെയായിരുന്നു. ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല ഹോട്ടലിന്റെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യ വസ്തുക്കളും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. മാംസവും മറ്റും ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട ഒരു നിയമവും സുരക്ഷ മുന്‍കരുതലുകളും ഹോട്ടല്‍ അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ എല്ലാം ഫ്രിഡ്ജില്‍ അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നത്. മാംസവും മറ്റും വായു കടക്കാത്ത പ്രത്യേക പാത്രത്തിലോ പ്രത്യേക പ്ലാസ്റ്റിക്ക് കവറിലോ സൂക്ഷിക്കണമെന്നാണ് ചട്ടം. ഇതിന് പുറമെ ഉത്പ്പനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനായി വച്ച ഡേറ്റും പുറമെ രേഖപ്പെടുത്തണമെന്ന് നിയമം പറയുന്നു. എന്നാല്‍ ഇതൊന്നും ഹോട്ടല്‍ താജ് ഗേറ്റ് വേ പാലിച്ചിരുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഹോട്ടലിനെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡോ. ഗോപകുമാര്‍ അറിയിച്ചു.

ഇതിനു പുറമേ എമറാള്‍ഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇവിടെയും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. എമിറേറ്റ്‌സ് റസ്‌റ്റോറന്റില്‍ നിന്ന് പഴകിയ ചിക്കന്‍, ബീഫ്, മത്സ്യം, ലേബലില്ലാത്ത കറിക്കൂട്ടുകളും പഴകിയ ഭക്ഷണങ്ങളുമാണ് കണ്ടെത്തിയത്. മാംസവും മീനും ഒരുമിച്ചാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സംഘം കണ്ടെത്തി.

മിംസ്‌ ഹോസ്പിറ്റല്‍ കാന്റീ്ന്‍, ഹോട്ടല്‍ രാവിസ്, ബിഗ് ബസാര്‍ എന്നീ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ശേഷം ഫൈന്‍ ചുമത്തി. പുതിയാപ്പ ഹാര്‍ബറില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ബര്‍ പരിസരം വൃത്തിഹീനമായതിനെ തുടര്‍ന്ന് ഹാര്‍ബര്‍ എഞ്ചിനീയര്‍, ഫിഷറീസ് ഓഫീസര്‍ എന്നിവരോട് വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കാത്ത സാഹചര്യത്തെക്കുറിച്ച് ആരാഞ്ഞു. നേരത്തേ കളക്ടര്‍ വിളിച്ച യോഗത്തില്‍ ഹാര്‍ബര്‍ ശുചീകരിക്കണമെന്ന് ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വൃത്തിയാക്കാനുള്ള നടപടികളില്ലാതെ കൊതുകുകള്‍ പെരുകി അസുഖങ്ങള്‍ പടരാനുള്ള സാഹചര്യമാണ് ഹാര്‍ബറിലുള്ളത്. സംഭവത്തില്‍ ഇരുവര്‍ക്കും ഇന്ന് നോട്ടീസ് നല്‍കും.

ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ നിര്‍ദേശ പ്രകാരം നഗരത്തിലെ ആശുപത്രികള്‍, സര്‍ക്കാര്‍, പ്രൈവറ്റ് ഓഫീസുകള്‍, സ്‌കൂളുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഡിഎംഒ, ഡിഎംഒയുടെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആര്‍.എല്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് നഗരത്തിലെ പല ഹോട്ടലുകളിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുന്നതായി മുമ്പും പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലും ബൈപ്പാസിലേതടക്കം നഗരത്തിലെ പല ജനപ്രിയ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരൂന്നു. ഇപ്പോഴും പല ഹോട്ടലുകളിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് ആരോപണം.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍