ആധാര്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ ഒരു വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസം നിഷേധിക്കരുത്, ആധാര്‍ വേണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ബന്ധിക്കാന്‍ ആകില്ല.
സി ബി എസ് ഇ, നീറ്റ് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധം ആക്കിയത് തെറ്റെന്ന് സുപ്രീം കോടതി. സ്‌കൂള്‍ അഡ്മിഷന്‍ ആധാര്‍ അടിസ്ഥാനത്തില്‍ ആവരുതെന്നും ആധാറില്‍ കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നത് മാതാപിതാക്കളുടെ അനുമതിയോടെ മാത്രമെ പാടൂള്ളൂവെന്നും സുപ്രീം കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന അനുവദിക്കുന്ന സ്വകാര്യതയുടെ ലംഘനമാണെന്ന ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണ ഘടനാ ബഞ്ചിന്റെതായിരുന്നു വിധി. ആധാര്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ ഒരു വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസം നിഷേധിക്കരുത്, ആധാര്‍ വേണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ബന്ധിക്കാന്‍ ആകില്ല. ആധാറില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ഷേമ പദ്ധതികള്‍ നിഷേധിക്കപ്പെടരുത്, ഒരു കുട്ടിക്കും ഒരു സേവനവും നിഷേധിക്കാന്‍ ആകില്ലെന്നുമാണ് ആധാര്‍ ഭരണഘടനാപരമായി സാധുവാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
നേരത്തെ നീറ്റ് പരീക്ഷ എഴുതാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി സി ബി എസ് ഇ, ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജൂലൈയില്‍ നീറ്റടക്കമുള്ള മറ്റ് ദേശീയ മത്സര പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. നീറ്റടക്കമുള്ള മറ്റ് ദേശീയ മത്സര പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്തിലുള്ള അഞ്ചംഗ ബെഞ്ച് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സി ബി എസ് ഇയുടെ നടപടി നിഷേധിച്ച് യുണീക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) എത്തിയിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി സ്‌കൂള്‍ അഡ്മിഷന്‍, സി ബി എസ് ഇ, നീറ്റ്, ദേശീയ പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കിയത് തെറ്റാണെന്ന് വിധിയും പുറപ്പെടുവിപ്പിച്ചു.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ കെ സിക്രി, ജസ്റ്റീസ് എ എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റീസ് സിക്രി എന്നിവര്‍ക്ക് വേണ്ടി, 567 പേജുള്ള വിധി പ്രസ്താവിച്ചത് ജസ്റ്റീസ് സിക്രിയാണ്. കൂടാതെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് അശോക് ഭൂഷണ്‍ എന്നിവര്‍ പ്രത്യേക വിധി പ്രസ്താവം നടത്തി.
ആധാര്‍ ഭരണഘടനപരം; കര്‍ശന നിയന്ത്രണങ്ങളോടെ അംഗീകാരം നല്‍കി സുപ്രീം കോടതി
ആധാര്‍ ഭരണഘടനാപരമായി സാധുവെന്നും ”പ്രാന്തവത്കൃതരായവര്‍ക്ക് അന്തസ്സ്” നല്‍കുന്നതാണെന്നും സുപ്രീം കോടതി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന അനുവദിക്കുന്ന സ്വകാര്യതയുടെ ലംഘനമാണെന്ന ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണ ഘടനാ ബഞ്ചിന്റെതാണ് നിര്‍ണ്ണായക വിധി.
സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കോടതി വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ നമ്പര്‍ ബന്ധിപ്പക്കേണ്ടതില്ലെന്നും വ്യക്തമാക്കി. മൊബൈല്‍ കണക്ഷന് ആധാര്‍ ബന്ധിപ്പിക്കണം എന്നത് ഭരണഘടന വിരുദ്ധമാണ്. ബാങ്ക് അകൗണ്ടുകൾ, മൊബൈൽ കണക്ഷനുകൾ എന്നിവ ആധാറും ആയി ബന്ധിപ്പിക്കേണ്ടതില്ല എന്നു വ്യക്തമാക്കിയപ്പോള്‍ പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കണം എന്നത് കോടതി നിര്‍ബന്ധമാക്കി. നികുതി റിട്ടേണുകകൾ അടയ്ക്കാനും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ആധാര്‍ മണി ബില്‍ ആയി പാസാക്കിയത് ഭരണഘടന വിരുദ്ധമാണ് എന്ന വിയോജിപ്പ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിയില്‍ പ്രസ്താവിച്ചു. എന്നാല്‍ ബെഞ്ചില്‍ മൂന്നില്‍ രണ്ടു പേരും മണി ബില്‍ ആയി പാസാക്കുന്നതിനെ അംഗീകരിച്ചിരുന്നു.
ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് മികച്ചതാണ് എന്നു പറഞ്ഞ ജസ്റ്റീസ് എ ജെ സിക്രി വിവര ശേഖരണം പിഴവില്ലാത്തത് ആണെന്നും കൂട്ടി ചേര്‍ത്തുകൊണ്ടാണ് തന്റെ വിധി പ്രസ്താവം തുടങ്ങിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതില്‍ ഒരേ നിലപാടുള്ള മൂന്നു ജസ്റ്റിസുമാര്‍ക്ക് വേണ്ടി ജ. സിക്രിയാണ് വിധിപ്രസ്താവം തുടങ്ങിയത്. 40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ നാലു മാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. ആധാര്‍ നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും 30 ഓളം ഹര്‍ജികളാണ് ആധാറുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിന്റെ മുന്‍പില്‍ എത്തിയത്.
പൌരന്‍മാരുടെ അനുവാദത്തതോടെയോ അല്ലാതെയോ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നാണ് വിവിധ പരാതിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ വിമര്‍ശനങ്ങളെ ഒന്നാകെ തള്ളിക്കളയുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. ആധാര്‍ ബന്ധിപ്പിക്കുന്നതിലോടെ ക്ഷേമ പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും കള്ളപ്പണത്തെ തടയാന്‍ സഹായിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും അതാര്‍ക്കും ചോര്‍ത്താന്‍ സാധിക്കില്ലെന്നും ഗവണ്‍മെന്‍റും UIDAIയും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
പ്രധാന വിധി പ്രസ്താവങ്ങള്‍
1.ആധാർ ആക്ടിന്റെ 33 (2 ) കോടതി അസാധു ആക്കി. authentication ആയി ബന്ധപ്പെട്ട വ്യവസ്ഥ ആണ്
2.ആക്ടിന്റെ 57 സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികൾക്ക് ആധാർ ഡാറ്റ ലഭിക്കുന്നതും ആയി ബന്ധപ്പെട്ട വകുപ്പ ആണ് 57
3. Authentication records ആറു മാസത്തിൽ കൂടുതൽ സൂക്ഷിക്കരൂത്. അഞ്ച് വർഷം സൂക്ഷിക്കാം എന്ന വ്യവസ്ഥ തെറ്റ്. ഇന്ത്യ സ്വന്തമായ data protection law അടിയന്തിരമായി കൊണ്ട് വരണം
4.കുട്ടികളുടെ ആധാർ എടുക്കാൻ രക്ഷിതാക്കളുടെ അനുമതി വേണം. സി ബി എസ് ഇ, നീറ്റ് എന്നിവയ്ക്ക് ആധാർ നിർബന്ധം ആക്കിയത് തെറ്റ്
5.ആധാർ ഇല്ലാത്തതിനാൽ ഒരു കുട്ടിക്കും ഒരു സേവനവും നിഷേധിക്കാൻ ആകില്ല
6.ആധാർ ധന ബില്ല് ആയി പാസ്സാക്കാം
7. ആധാർ ആക്ടിന്റെ 47 ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ഏതൊരു വ്യക്തിക്കും പരാതി നല്കാൻ ഉള്ള അവസരം ഉണ്ട്.
8.ബാങ്ക് അകൗണ്ടുകൾ, മൊബൈൽ കണക്ഷനുകൾ എന്നിവ ആധാറും ആയി ബന്ധിപ്പിക്കേണ്ടത് ഇല്ല
9.പാൻ കാർഡുകൾ ആധാറും ആയി ബന്ധിപ്പിക്കണം, നികുതി റിട്ടേണുകകൾ അടയ്ക്കാനും ആധാർ നിർബന്ധം.
10.ആധാർ ഇല്ലാത്തതിനാൽ രാജ്യത്തെ ഒരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസം നിഷേധിക്കരുത്. ആധാർ സ്‌കൂളുകൾക്ക് നിർബന്ധിക്കാൻ ആകില്ല. സ്‌കൂള്‍ ആഡമിഷന്‍ ആധാര്‍ അടിസ്ഥാനത്തില്‍ ആവരുത്.
11. അനധികൃത കുടിയേറ്റകാർക്ക് ആധാറിന്റെ അനൂകൂല്യം ലഭിക്കരുത്
12. അധാറില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ഷേമ പദ്ധതികള്‍ നിഷേധിക്കപ്പെടരുത്.
13. കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നത് മാതാപിതാക്കളുടെ അനുമതിയോടെ മാത്രം
14. ആധാര്‍ ഇല്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്.