ബിജെപി സംസ്ഥാന സഹകരണസെല്‍ കണ്‍വീനറാണ് ആര്‍ എസ് വിനോദ്
മെഡിക്കല്‍ കോളേജിന് കേന്ദ്രാനുമതി നേടിക്കൊടുക്കുന്നതിന് അഞ്ച് കോടി 60 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ബിജെപി സംസ്ഥാന സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇന്നലെ മാധ്യമങ്ങള്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത് ബിജെപി സംസ്ഥാന നേതൃത്വത്തെ മാത്രമല്ല കേന്ദ്ര നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് തിടുക്കത്തിലുള്ള തീരുമാനം. നാളെ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം കൂടുന്നതിന് മുമ്പാണ് തീരുമാനം പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും അതിനാല്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കേന്ദ്ര നേതൃത്വം കൂടുതല്‍ അന്വേഷിക്കണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഢ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിനോദിനെ മാത്രം പുറത്താക്കി മുഖം രക്ഷിക്കാന്‍ ബിജെപിക്കാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൈക്കൂലിയായി വാങ്ങിയ പണം ഹവാല ഇടപാടുവഴി ഡല്‍ഹിയില്‍ എത്തുച്ചുവെന്നാണ് രണ്ടംഗ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. അത് സതീഷ് നായര്‍ എന്ന ഇടനിലക്കാരന് എത്തിച്ചുവെന്നും എന്നാല്‍ ചോദിച്ച പണം മുഴുവന്‍ നല്‍കാത്തതിനാല്‍ ഇടപാട് നടന്നില്ലെന്നുമാണ് കമ്മീഷന്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഇടനിലക്കാരന്‍ സതീശ് നായര്‍ ഒരു മുതിര്‍ന്ന ഹിന്ദു മുന്നണി നേതാവിന്റെ ബന്ധുവാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ റിച്ചാര്‍ഡ് ഹേ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണദാസ്, കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാകേഷ് ശിവരാമന്‍ എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടില്‍ ഉണ്ട്. അതായത് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നമായി ഇതിനെ കാണാനാവില്ലെന്ന് ചുരുക്കം.