പുറമ്പോക്കില്‍ താമസിക്കുന്ന വീട് നഷ്ടപ്പെട്ട പ്രളയബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മൂന്ന് സെന്‍റോ പരമാവധി 5 സെന്‍റോ പതിച്ചു നല്‍കാനും തീരുമാനമായി.
ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളുടെ ജീവത നിലവാരം ഉയര്‍ത്തുന്നതിനും തൊഴില്‍ പുനഃസ്ഥാപനത്തിനുമായി പദ്ധതികളുമയി സര്‍ക്കാർ. ഇതിനായി 120 എഫ്ആര്‍പി ബോട്ടുകള്‍ വാങ്ങാൻ മന്ത്രി സഭായോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഓഖി ഫണ്ടില്‍നിന്ന് 7.94 കോടി രൂപ ചിലവിട്ടായിരിക്കും ബോട്ടുകൾ വാങ്ങുക. ഇതിന് പുറമെ ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താൻ ആധുനിക സമുദ്ര ഭക്ഷ്യസംസ്കരണ യൂണിറ്റ്, വിപണന കേന്ദ്രം നാലുകോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിയാണ് സർക്കാർ ഇതിനായി രൂപീകരിച്ചത്.
ഇതിന് പുറമെ പുറമ്പോക്കില്‍ താമസിക്കുന്ന വീട് നഷ്ടപ്പെട്ട പ്രളയബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മൂന്ന് സെന്‍റോ പരമാവധി 5 സെന്‍റോ പതിച്ചു നല്‍കാനും തീരുമാനമായി. അവര്‍ താമസിക്കുന്ന വികസന ബ്ലോക്കില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണെങ്കില്‍ വീടു നിർമിക്കാൻ നാലുലക്ഷം രൂപ അനുവദിക്കും. സര്‍ക്കാര്‍ വക ഭൂമി ലഭ്യമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്നു സെന്‍റ് ഭൂമി വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപയും നല്‍കും. ഇത്തരത്തില്‍ വാങ്ങിയ സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ പരമാവധി നാലു ലക്ഷം രൂപ അനുവദിക്കാനും ഇതിന് വേണ്ടിവരുന്ന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് ജില്ലാ കളക്ടറുടെ എന്‍.ഒ.സി യുടെ അടിസ്ഥാനത്തില്‍ ഖനനാനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് ജിയോളജിസ്റ്റും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കളക്ടറുടെ നടപടി.