ആറുമാസം ഗര്‍ഭിണിയായിരിക്കെയാണ് രമുതായി അറ്റന്ററുടെ സഹായത്തോടെ ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചത്
തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രി അറ്റന്‍ഡര്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച 28-കാരി മരിച്ചു. മധുരയ്ക്കടുത്ത് ഉസിലംപട്ടിക്ക് സമീപം പെരിയാര്‍ താലൂക്കിലെ രാമറുടെ ഭാര്യ രമുതായിയാണ് മരിച്ചത്. മൂന്നു പെണ്‍കുട്ടികളുടെ അമ്മയുമായ രമുത തന്റെ നാലാമത്തെ ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് മരിച്ചത്. സംഭവത്തില്‍ സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ അറ്റന്‍ഡര്‍ ജയലക്ഷ്മിയെ പോലീസ് അറസ്റ്റു ചെയ്തു.
ആറുമാസം ഗര്‍ഭിണിയായിരിക്കെയാണ് രമുതായി അറ്റന്ററുടെ സഹായത്തോടെ ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചത്. ഇ്ക്കാര്യം ആവശ്യപ്പെട്ട് രമുത ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍ വിസമ്മതിച്ചതോടെ സഹായ വാഗ്ദാനവുമായി അറ്റന്‍ഡര്‍ ഇവരെ സമീപിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ വച്ച് ചെയ്യാമെന്നും ഇവര്‍ അറിയിക്കുകയായിരുന്നു. അന്നേദിവസം തന്നെ വീട്ടില്‍ എത്തിയ ഇവര്‍ രമുതായിയ്ക്ക് കുത്തിവയ്പ്പ് നല്‍കുകയും ചെയ്തിരുന്നെന്നും പറയുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15,000രൂപയ്ക്കായിരുന്നു അറ്റന്‍ഡര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഫീസായി ആവശ്യപ്പെട്ടരുന്നത്.
അതിനിടെ നാലാമത്തെ കുട്ടിയും പെണ്ണാണ് എന്ന തിരിച്ചറിവാണ് ദമ്പതികളെ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. മുന്നുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ ഇവര്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും റിപോര്‍ട്ടുകളുണ്ട്. മരുന്നുപയോഗിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഇവര്‍ ആശുപത്രിയെ സമീപിച്ചത്.എന്നാല്‍ ദന്വതികള്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. രാജ്യത്ത് ഇത്തരം പരിശോധകള്‍ നിരോധിച്ചിട്ടുള്ള സാഹചര്യത്തിലാണ് നിയമവരുദ്ധമായ ഇത്തരം പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നത്.
അതേസമയം, ഗര്‍ഭസ്ഥശിശു ആണ്‍കുഞ്ഞായിരുന്നെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അധികൃതരുമാണ് അന്വേഷണം നടത്തുക. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുര്‌റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മധുര കളക്ടര്‍ എസ് നടരാജന്‍ പ്രതികരിച്ചു.