ഉദ്യോഗസ്ഥര്‍ പ്രതിയായ കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്നായുരുന്നു 2018 ജൂണിൽ സമർപ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നത്.
സംസ്ഥാനത്തെ ക്രിമിനൽ പോലീസുകാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 1,129 പോലീസ് ഉദ്യോഗസ്ഥര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നായിരുന്നു റിപ്പോർട്ട്. ഇവര്‍ക്കെതിരെ കേരളാ പോലീസ് ആക്ടിലെ സെക്ഷന്‍ 86 പ്രകാരം നടപടിയെടുക്കണമെന്ന കമ്മീഷന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നേരത്തെ നിര്‍ദേശവും നല്‍കിയിരുന്നു. ഈ ഉത്തരവ് പ്രകാരം സ്വീകരിച്ചിട്ടുള്ള നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമനികിന്റെ പുതിയ നിർദേശം.
വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി ബിനുവിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിലാണ് സംസ്ഥാന പോലീസിലെ ക്രിമിനലുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇതോടെ 2018 ഏപ്രില്‍ 12ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും സര്‍ക്കാരിനു നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. സംസ്ഥാന മേധാവി 2018 ജൂണ്‍ 30ന് കമ്മീഷനില്‍ ഇതിനുള്ള വിശദീകരണം സമര്‍പ്പിക്കുകയും ചെയ്തു.
എന്നാൽ, ഈ നടപടികൾ പിന്നിട്ട് ഒരു വർഷം കഴിയുമ്പോഴും കമ്മീഷന്‍ ഉത്തരവിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിർദേശിച്ചിട്ടുള്ളത്.
കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്നായുരുന്നു 2018 ജൂണിൽ സമർപ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നത്. പോലീസുകാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരിശോധിച്ച് നടപടിയെടുക്കാൻ ക്രൈം ബ്രാഞ്ച് മേധാവി ചെയര്‍മാനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.