ദൃശ്യങ്ങൾ തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണ്, ഇവ ദുരുപയോഗം ചെയ്‌തേക്കാമെന്നും നടി.
നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയില്‍. കേസില്‍ കക്ഷി ചേരാന്‍ അഭ്യര്‍ത്ഥിച്ചുക്കൊണ്ടുള്ള പ്രത്യേകാപേക്ഷയും അക്രമിക്കപ്പെട്ട നടി നല്‍കിയിട്ടുണ്ട്. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ദിലീപിന് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ദൃശ്യങ്ങൾ തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണ്, ഇവ ദുരുപയോഗം ചെയ്‌തേക്കാമെന്നും നടി സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും അപേക്ഷയിൽ നടി ചൂണ്ടിക്കാട്ടുന്നുണ്ടെന്നാണ് വിവരം.
അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി മുദ്രവെച്ച കവറിൽ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രാർക്കാണ് തെളിവുകൾ കൈമാറിയിട്ടുള്ളത്. ഈ രേഖകള്‍ ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നേരത്തെ നടി നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അപേക്ഷയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.കേസിലെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് നടിയുടെ സ്വകാര്യതയുടെ ലംഘനമാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
News Update– മിന്നും താരം; കേരളത്തില്‍ നിന്നാദ്യമായി ഒരു ആദിവാസി പെണ്‍കുട്ടി ദേശീയ ക്രിക്കറ്റ് ടീമില്‍