പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാൻ വസന്തകുമാറിന്റെ കുടുംബത്തെയും പ്രിയങ്ക ഗാന്ധി സന്ദർശിക്കും.
പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിനാണ് പ്രിയങ്ക വീണ്ടും കേരളത്തിലെത്തുന്നത്. സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാട് മണ്ഡലത്തിൽ ഊന്നിയായിരിക്കും പ്രിയങ്കയുടെ ഇന്നത്തെ പര്യടനം.
രാവിലെ 10.25ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക 10.50-ന് മാനന്തവാടിയിൽ എത്തും. തുടർന്ന് ഇവിടെ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കണ്ണൂരിൽ നിന്നും ഹെലികോപ്റ്റർ മാർഗമായിരിക്കും അവർ മാനന്തവാടിയിലെത്തുക. തുടർന്ന് ഉച്ചയോടെ പുൽപ്പള്ളിയിൽ കർഷക സമ്മേളനത്തിൽ പങ്കെടുക്കും.
ഹെലികോപ്റ്റർ മാർഗം കൽപ്പറ്റയിലെത്തുന്ന പ്രിയങ്ക പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. 2.00 മണിയോടെ ഇവിടെയെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുക്കാൽ മണിക്കൂറോളം ഇവിടെ ചിലവഴിക്കും. വൈകീട്ട് അഞ്ച് മണിക്ക് ശേഷം മൂന്ന് പൊതുപരിപാടികളെയും പ്രിയങ്ക അഭിസംബോധന ചെയ്യും. പുൽപ്പള്ളി, നിലമ്പൂർ, അരീക്കോട് എന്നിവിടങ്ങളിലാണ് പൊതുയോഗം. രാത്രി തിരിച്ച് വൈത്തിരിയിൽ തങ്ങുന്ന പ്രിയങ്ക നാളെ കോഴിക്കോട് വിമാനത്താവളം വഴി ഡൽഹിക്ക് മടങ്ങും.