ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍. അമിത് ഷായ്ക്ക് ഇതിന് സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. യുദ്ധം പോലുള്ള അടിയന്തിര സാഹചര്യത്തിലാണ വിമാനത്താവളങ്ങള്‍ ഇത്തരത്തില്‍ തുറന്നു നല്‍കാറുള്ളത്. ഇങ്ങനെ എന്തു സാഹചര്യമാണു കേരളത്തിലുള്ളതെന്നും മുല്ലപ്പള്ളി ചോദിക്കുന്നു.
സിബിഐ അന്വേഷിക്കുന്ന ലാവ്ലിന്‍ കേസ് ഉപയോഗിച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും പിണറായിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. അധികാരമേറ്റ നാള്‍തൊട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നതും ഇതിന്റെ ഭാഗമാണ്. കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്ന പിണറായിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
അമിത് ഷാ കണ്ണൂരില്‍ വന്ന് ഇടതു സര്‍ക്കാരിനെതിരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയുമാണ് ചെയ്തത്. ഇടതു സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്, പക്ഷേ ബിജെപി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയത് പോലെ അതിനെ പിരിച്ചുവിടുമെന്ന നിലപാട് കേരളത്തില്‍ വിലപ്പോകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വിമാനത്താവളം തുറക്കാന്‍ വൈകിയതിന് ഇടതു സര്‍ക്കാര്‍ ജനങ്ങളോടു മറുപടിപറയേണ്ടിവരും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇഴയുകയായിരുന്നെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരില്‍ ഇടതുസര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മലയാളിയുടെ ഭക്തിയും ദൈവവും ആഗ്രഹങ്ങൾ സാധിക്കുവാൻ വേണ്ടിയുള്ള ഏർപ്പാടുകൾ മാത്രം; ശ്രീനിവാസൻ
‘തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന’ രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?