അനുമതിലഭിക്കുമെന്ന പ്രതീക്ഷയിൽ വിവേക് പ്രദര്‍ശിപ്പിക്കുന്നത് അവസാനദിവസമായ ശനിയാഴ്ചത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയിരുന്നു
ആനന്ദ് പട്‌വര്‍ദ്ധന്റെ വിവേക് (Reason) എന്ന ഡോക്യുമെന്ററി തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ (IDSFFK) പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി നൽകി. ചിത്രത്തിന് പ്രദർശനാനുമതി തേടി സംഘാടകർ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
നിബന്ധനകൾക്ക് വിധേയമായി ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ മറ്റൊരിടത്തും പ്രദർശിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. നേരത്തെ അനുമതി ഇല്ലാതിരുന്നതിനാൽ വിവേക് പ്രദര്‍ശിപ്പിക്കുന്നത് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അവസാനദിവസമായ ശനിയാഴ്ചത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയായിരുന്നു.
ഹിന്ദുത്വ തീവ്രവവാദികള്‍ സ്വതന്ത്രചിന്തകര്‍ക്ക് നേരെയും മതേതരത്വത്തിന് നേരെയും നടത്തുന്ന ആക്രമണങ്ങളാണ് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രമേയം. സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ‘വിവേക്’ പ്രദര്‍ശിപ്പിക്കുന്നത് മാറ്റിവച്ചിരിക്കുകയായിരുന്നു സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി. എന്നാൽ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അനുമതി പ്രത്യക്ഷത്തില്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ സിനോപ്‌സിസ് സംബന്ധിച്ച് കൂടുതല്‍ പരിശോധിക്കണം എന്നാണ് മന്ത്രാലയം പറയുന്നത് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇതുവരെ ഇക്കാര്യത്തില്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും തീരുമാനം കാത്തിരിക്കുകയാണ് എന്നും ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്‌സണും ഡോക്യുമെന്ററി ഫെസ്റ്റിന്റെ ചുമതല വഹിക്കുന്നയാളുമായ ബീന പോള്‍ അഴിമുഖത്തോട് പറഞ്ഞു. ഇതുവരെ സെന്‍സര്‍ എക്‌സംപ്ഷന്‍ തരില്ല എന്ന് ഐ ആന്‍ഡ് ബി മന്ത്രാലയം ഇതുവരെ പറഞ്ഞിട്ടില്ല. അനുമതി നിഷേധിക്കുകയാണ് എങ്കില്‍ കോടതിയെ സമീപിച്ച് പ്രദര്‍ശനാനുമതി തേടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും ബീന പോള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഘാടകർ കോടതിയെ സമീപിച്ചത്.