വിശാഖപട്ടണം ജില്ലയിലെ ലിവിറ്റിപുട്ടിലെ പൊതു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആര്‍ക്കവാലിക്ക് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.
ആന്ധ്ര പ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയും, മറ്റൊരു നേതാവും അക്രമികളുടെ വെടിയേറ്റ് മരിച്ചു. ടിഡിപി ആര്‍ക്കുവാലി എംഎല്‍എ കിടാരി സര്‍വേശ്വര റാവു, മുന്‍എംഎല്‍എയും പാര്‍ട്ടി നേതാവുമായിരുന്ന ശിവാരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ മാവോവാദികളാണെന്ന് പോലീസ് അറിയിച്ചു. വിശാഖപട്ടണം ജില്ലയിലെ ലിവിറ്റിപുട്ടിലെ പൊതു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആര്‍ക്കവാലിക്ക് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.
സ്ത്രീകള്‍ ഉപ്പെടുന്ന വലിയൊരു സംഘമാണ് ആക്രണത്തിന് പിന്നിലെന്നും, സംഭവത്തിന് ശേഷം ഗ്രാമീണരെ മനുഷ്യ കവചമാക്കി രണ്ടുവാഹനങ്ങളിലായി അക്രമികള്‍ രക്ഷപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു. മേഖലയിലെ ഖനികളുമായി സ്ഥിരമായി ബന്ധപ്പെടുന്ന ഇരവരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വെടിയുതിര്‍ത്തതെന്നും പോലീസ് പറയുന്നു.
ഗ്രാമീണര്‍ക്കൊപ്പമെത്തിയ മാവോവാദികള്‍ എംഎല്‍എയും നേതാവും സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. ഇതോടെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരെയും ഇവരുടെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കലുള്ള ആയുധങ്ങള്‍ പിടിച്ചുവാങ്ങി വെടിയുതിര്‍ക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ ആന്ധ്ര ഒഡീഷ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുവന്ന മാവോയിസ്റ്റ് സംഘമാണെന്നും, ഇവരുടെ നേതാവായ രാമകൃഷ്ണയക്ക് നേരിട്ട് പങ്കുണ്ടെന്നും പോലീസ് പറയുന്നു.
കൊലപാതകത്തില്‍ കടുത്ത നടുക്കം രേഖപ്പെടുത്തിയ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു എംഎല്‍എയുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പ്രതകരിച്ചു. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനത്തെ ജന പ്രതിനിധികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നിലവില്‍ യുഎസിലാണ് ചന്ദ്രബാബു നായിഡു.
പട്ടിവര്‍ഗ്ഗ സംവരണ സീറ്റായ ആര്‍ക്കുവാലിയില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 2014ലാണ് റാവു ആദ്യമായി ആന്ധ്ര നിയമ സഭയിലെത്തുന്നത്. പിന്നീട് 2016ല്‍ ടിഡിപിയിലെത്തുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട രണ്ട് നേതാക്കള്‍ക്കും മുന്‍പ് തന്ന മാവോയിസ്റ്റ് ഭീഷണി ഉള്ളതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഖനി ഇടപാടുകളില്‍ സ്വജന പക്ഷപാതം കാണിച്ചെന്ന് കാണിച്ച് നേരത്ത പ്രദേശവാസികളും റാവുവിനെതിരേ രംഗത്തെത്തിയിരുന്നു.