വിഷയം ഉൾപ്പെടെ ചർച്ചയാവുന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗം തിരുവനന്തപുരത്ത് നടക്കുന്നതിനിടെയാണ് പി കെ ശ്യാമളയുടെ രാജി സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വരുന്നത്.
പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ പികെ ശ്യാമള രാജിവച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പികെ ശ്യാമളയെ രാവിലെ വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാമള രാജിക്കത്ത് കൈമാറിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കാണ് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. വിഷയം ഉൾപ്പെടെ ചർച്ചയാവുന്ന തിരുവനന്തപുരത്ത് സിപിഎം സെക്രട്ടേറിയേറ്റ് യോഗം നടക്കുന്നതിനിടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ കൂടിയായ പി കെ ശ്യാമളയുടെ രാജി സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വരുന്നത്. അതിനിടെ ആത്മഹത്യ ചർച്ച ചെയ്യാൻ കണ്ണൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗം പുരോഗമിക്കുകയാണ്. പി ജയരാജനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം ആന്തൂർ വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങളോട് പറയാനാണ് സാധ്യത.
കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിന്റെ പേരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് ജാഗ്രത കുറവുണ്ടായാതായി സിപിഎം വിലയിരുത്തിയിരുന്നു. വിഷയത്തിൽ താക്കീത്, ശാസന, പരസ്യശാസന എന്നിവയില്‍ എതെങ്കിലുമൊന്നിനാണ് സാധ്യതയെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. ആത്മഹത്യ പാർട്ടിയിൽ വലിയ വിവാദമാവുകയും കീഴ്‍ഘടകങ്ങളിൽ കടുത്ത അതൃപ്തിക്ക് കാരണമാവുകയും ചെയ്തതോടെ, ഇന്നലെ പാർട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന റിപ്പോർട്ട് പുറത്ത് വന്നത്.
സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന