രാജി സന്നദ്ധത അറിയിച്ചിട്ടില്ല. മറ്റുള്ള റിപ്പോർട്ടുകൾ തെറ്റാണ്.
പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷസ്ഥാനം രാജിവച്ചെന്ന റിപ്പോർട്ടുകൾ തള്ളി പികെ ശ്യാമള. രാജി സന്നദ്ധത അറിയിച്ചിട്ടില്ല. മറ്റുള്ള റിപ്പോർട്ടുകൾ തെറ്റാണ്. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ രാജി വയ്ക്കുമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രവാസി വ്യവസായിയുടെ ആത്മഹത്യ വിഷയം ചർച്ചചെയ്യാൻ കണ്ണൂരിൽ സിപിഎം ജില്ലാ നേതൃയോഗം നടക്കുന്നതിനിടെയായിരുന്നു പികെ ശ്യാമള രാജിവച്ചെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പികെ ശ്യാമളയെ രാവിലെ വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയും, ശ്യാമള രാജി സന്നദ്ധതയാവുകയും ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഈ റിപ്പോർട്ടുകൾ എല്ലാം തള്ളിക്കൊണ്ടായിരുന്നു ശ്യാമള മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരുവനന്തപുരത്ത് സിപിഎം സെക്രട്ടേറിയേറ്റ് യോഗം നടക്കുന്നതിനിടെയാണ് പി കെ ശ്യാമളയുടെ രാജി സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വന്നത്.
കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിന്റെ പേരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് ജാഗ്രത കുറവുണ്ടായാതായി സിപിഎം വിലയിരുത്തിയിരുന്നു. വിഷയത്തിൽ താക്കീത്, ശാസന, പരസ്യശാസന എന്നിവയില്‍ എതെങ്കിലുമൊന്നിനാണ് സാധ്യതയെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. ആത്മഹത്യ പാർട്ടിയിൽ വലിയ വിവാദമാവുകയും കീഴ്‍ഘടകങ്ങളിൽ കടുത്ത അതൃപ്തിക്ക് കാരണമാവുകയും ചെയ്തതോടെ, ഇന്നലെ പാർട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന റിപ്പോർട്ട് പുറത്ത് വന്നത്.