ഇന്ന് തന്നെ ബിജെപി അധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്റെ പേരിൽ കോൺഗ്രസിൽ നിന്നും നിന്ന് പുറത്താക്കപ്പെട്ട മുൻ എംപിയും എംഎൽയുമായ എ പി അബ്ദുള്ളക്കുട്ടി പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്‍റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ‘ബിജെപിയിൽ ചേരൂ’, എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി കുടിക്കാഴ്ചയ്ക്ക് ശേഷം എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയിൽ പങ്കാളിയായ വിവരം താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചു. ഇന്ന് തന്നെ ബിജെപി അധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി ഉള്‍പ്പെടെ മുതിൽന്ന നേതാക്കളെ സന്ദർശിച്ചതോടെ ബിജെപിയിലേക്കെന്ന റിപ്പോർട്ടുകൾക്ക് ശക്തി പകരുകയാണ്.
നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണമെന്ന ഫേസ്ബുക്ക് പോസ്റ്റായിരുന്നു അബ്ദുള്ളക്കുട്ടിയെ വീണ്ടു വിവാദത്തിൽ ഇടയാക്കിയത്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. എന്നാൽ പോസ്റ്റ് ഉൾപ്പെടെ വിവാദമായിട്ടും വിമർശനങ്ങൾ ഉയർന്നിട്ടും നിലപാടിൽ നിന്ന് പിന്നോട്ട് പോവാൻ തയ്യാറാവാൻ അദ്ദേഹം തയ്യാറായിരുന്നില്ല.