ഒരാൾക്ക് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കയ്യിൽ കിട്ടുമെന്ന് പറയുന്ന ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്നതിന് തെളിവായി ഇന്നലെ മാധ്യമങ്ങൾക്ക് ലഭിച്ച ശബ്ദ സന്ദേശങ്ങൾ തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പരാതിക്കാരനായ നാസിൽ അബ്ദുള്ള. എന്നാൽ പുറത്തുവന്ന സംഭാഷണം പൂര്‍ണമല്ലെന്നും നാസില്‍ അബ്ദുല്ല വ്യക്തമാക്കുന്നു.
തുഷാറിനെതിരായ പരാതിക്ക് ആധാരമായ കേസിലെ രേഖകൾ താന്‍ പണം കൊടുക്കാനുളള ഒരാളുടെ പക്കലായിരുന്നു. ഈ രേഖകൾ പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുളളതെന്നും നാസിൽ റിപ്പോർട്ടുകൾ സംബന്ധിച്ച് പ്രതികരിച്ചു. മനോരമ ന്യൂസാണ് നാസിലിന്റെ മറുപടി പുറത്ത് വിട്ടത്.
ഒരാൾക്ക് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കയ്യിൽ കിട്ടുമെന്ന് പറയുന്ന ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഷാർജയിലോ മറ്റോ തുഷാറിനെതിരെ ചെക്ക് കേസ് നൽകി ‘പൂട്ടുകയാണു’ തന്റെ ലക്ഷ്യമെന്ന് പറയുന്ന ഒരു സന്ദേശത്തിൽ 25,000 ദിർഹം നൽകിയാൽ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും പറയുന്നുണ്ട്. കേസിന് ബലം നൽകാനുള്ള രേഖകളൊക്കെ താൻ സംഘടിപ്പിച്ച് വരികയാണെന്നും സന്ദേശത്തിൽ ഇയാൾ വ്യക്തമാക്കുന്നു.
തുഷാർ അടുത്തു തന്നെ യുഎഇയിലെത്തും, ഇതോടെ കേസിൽ കുടുങ്ങും, അങ്ങനെയുണ്ടായാൽ പണം പറന്നുവരുമെന്നുമാണ് പ്രതീക്ഷയെന്ന് പറയുന്നതിനൊപ്പം നാട്ടിൽ ഇപ്പോൾ അഞ്ച് ലക്ഷം രൂപ നൽകിയാൽ കബീറിന് യുഎഇയിലേക്ക് വരാമെന്നും ഫിഫ്റ്റി- ഫിഫ്റ്റി ലാഭത്തിൽ ബിസിനസ് ഒരുക്കിക്കൊടുക്കുമെന്നും സന്ദേശം വാഗ്ദാനം ചെയ്യുന്നുണ്ട്. തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി നടേശൻ പണം തരുമെന്നും സന്ദേശം പറയുന്നുണ്ടായിരുന്നു. തുഷാർ ദുബായിലെത്തി അറസ്റ്റിലാകുന്നതിനു മുൻപാണ് നാസിൽ സുഹൃത്തിനോടു സംസാരിക്കുന്നതെന്നും വാക്കുകളിൽ വ്യക്തമാണ്.
അതേസമയം, ശബ്ദരേഖയും പുതിയ വെളിപ്പെടുത്തലുകളും പുറത്ത് വന്നതോടെ സത്യം തെളിഞ്ഞെന്ന് വെളളാപ്പളളി നടേശൻ പ്രതികരിച്ചു. തുഷാര്‍ നിരപരാധിയാണതിന്റെ തെളിവുകളാണിത്, നീതികിട്ടുമെന്നതില്‍ സംശയമില്ലെന്നും വെളളാപ്പളളി നടേശന്‍ പ്രതികരിച്ചതായും റിപ്പോർട്ട് പറയുന്നു.
തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയതോ? ഗൂഢാലോചനയുടെ തെളിവെന്ന പേരിൽ വാട്സാപ് സന്ദേശങ്ങൾ പുറത്ത്