വധ ഭീഷണി ഉണ്ടെന്നും സുരക്ഷ ഒരുക്കണെമെന്നും ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ സമീപിച്ചിരുന്ന വ്യക്തിയാണ് രാജേന്ദ്ര സിങ്ങ്.
ബീഹാറിലെ കിഴക്കന്‍ ചംബാരന്‍ ജില്ലയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. സംസ്ഥാനത്തെ എല്‍ഐസി ഓഫിലെ ക്രമക്കേട്, അധ്യാപക പോലിസ് റിക്രൂട്ട്‌മെന്റ് ക്രമക്കേട്, ഇന്ദിരാ ആവാസ് യോജനപ്രകാരം വിവിധ അനുകൂല്യങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ തുടങ്ങിയവ പുറത്തു കൊണ്ടുവന്ന രാജേന്ദ്ര സിങ്ങ് (60) ആണ് ചെവ്വാഴ്ച പട്ടാപകല്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.
തനിക്ക് വധ ഭീഷണി ഉണ്ടെന്നും സുരക്ഷ ഒരുക്കണെമെന്നും ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ സമീപിച്ചിരുന്ന വ്യക്തിയാണ് രാജേന്ദ്ര സിങ്ങ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിനു നേരെ പിപരാകോത്തിക്ക് സമീപത്തെ മത്ത്വാന്‍വാരി ചൗക്കില്‍ വച്ച് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ രാജേന്ദ്ര സിങ്ങ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സമാനമായ ആക്രമണങ്ങളില്‍ നിന്നും മൂന്നു തവണ രക്ഷപെട്ട വ്യക്തികൂടിയാണ് അദ്ദേഹം. ഇത്തരം ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുരക്ഷ ആവശ്യപ്പെട്ട് അദ്ദേഹം പോലിസിനെ സമീപിച്ചത്. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ വാദം.
രാജേന്ദ്ര സിങ്ങ് പുറത്തു കൊണ്ടുവന്ന അഴിമതിക്കേസുകളില്‍ പലതിലും വിചാരണ ആരംഭിക്കാനിരിക്കേയാണ് കൊലപാതകമെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ നിയമ വാഴ്ചയിലെ തകര്‍ച്ചയാണ് കൊലപാതം വ്യക്തമാക്കുന്നതെന്ന് ബീഹാറിലെ പ്രമുഖ പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല ആന്വേഷണം നടത്തണമെന്നും പാര്‍ട്ടി നേതാവ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.