കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ദലിത് വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് വിവരം.
ബിഹാറില്‍ സരൻ ജില്ലയിലെ ബനിയാപൂരിൽ ആൾക്കുട്ട ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ബനിയാപൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പശുവുമായി വരികയായിരുന്ന മൂന്നു പേരെ പ്രദേശവാസികൾ തടയുകയും ആക്രമിക്കുകയുമായിരുന്നെന്നാണ് വിവരം. ബനിയാപൂരിന് അയല്‍ഗ്രാമത്തില്‍ നിന്നുളളവരാണ് കൊല്ലപ്പെട്ട മൂന്ന് പേരുമെന്ന് പോലീസ് അറിയിച്ചു.
ഇവരുടെ പക്കലുണ്ടായിരുന്ന പശുവിനെ മോഷ്ടിച്ചതാണെന്ന് അരോപിച്ചായിരുന്നു അക്രമം അരങ്ങേറിയത്. പോലീസെത്തി മുവെരയും അക്രമികളിൽ നിന്ന് മോചിപ്പിച്ച് പൊലീസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരന്നു. ദീർഘനേരം മർദ്ദനമേറ്റ ശേഷമായിരുന്നു ആശുപത്രിയിലെത്തിക്കാനായത് എന്നതാണ് ജീവഹാനിക്ക് ഇടയാക്കിയതെന്നാണ് ഡോക്ടർമാരുടെ നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ദലിത് വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് വിവരം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ മാസം ആദ്യം ത്രിപുരയിലും ആള്‍ക്കൂട്ട ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.