ഡിഎൻഎ ഫലം മുദ്ര വെച്ച കവറിൽ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാർക്ക് കൈമാറും.
വിവാഹവാഗ്ദാനം നൽകി ബിഹാർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകി. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയിയെ പിന്നീട് ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ എത്തിച്ചാണ് രക്തസാംപിൾ ശേഖരിച്ചത്. രക്തസാംപിൾ പിന്നീട് കലീനയിലെ ഫൊറൻസിക് ലാബിന് അയച്ചു.
നേരത്ത ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ എത്താൻ നിർദേശിക്കുകയായിരുന്നു. ഡിഎൻഎ ഫലം മുദ്ര വെച്ച കവറിൽ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാർക്ക് കൈമാറും. രഹസ്യ രേഖ എന്ന നിലയിലാണ് നടപടിയെന്നാണ് മുംബൈ പോലീസിന്റെ നിലപാട്.
എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ് മുൻകൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയിൽ ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കോടതി കേസിലെ അന്തിമ തീരുമാനമുണ്ടാവുക.