പരാതിയുമായി യുവതി സിപിഎം കേന്ദ്ര നേതൃത്വത്തെയും സമീപിച്ചിരുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കതിരായ യുവതിയുടെ പീഡനപരാതിയില്‍ മുംബൈ പൊലീസ് നടപടികൾ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പരാതി സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കും. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരുടേയും ബാങ്ക് സ്റ്റേറ്റ്മെന്റുകൾക്കും പുറമേ യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും ശേഖരിക്കും. ഇതിനോപ്പം പരാതിക്കാരിയുടെ മൊഴിയെടുക്കാനും, സാക്ഷികളില്‍ നിന്നും വിവരങ്ങൾ ശേഖരിക്കാനുമാണ് മുംബൈ പോലീസിന്റെ നീക്കം. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ബിനോയിയോട് ആവശ്യപ്പെട്ടെന്നാണ് സൂചനകളെന്നും എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതിനിടെ,യുവതിയുടെ പരാതി സിപിഎം കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നതായി റിപ്പോർട്ട്. രണ്ടുമാസം മുന്‍പാണ് പരാതി നൽകിയതെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണു കത്തു മുഖേന പാർട്ടിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നതെന്നും മനോരമ റിപ്പോർട്ട് പറയുന്നു. സിപിഎം കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ബിനോയ്ക്കെതിരായ പരാതിയിൽ തല്‍ക്കാലം ഇടപെടേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. നേതൃയോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു എന്നാൽ നേതാക്കളാരും തന്നെ വിഷയത്തിൽ ഇടപടേണ്ടതില്ലെന്നാണു പൊതു നിലപാട്. വിഷയം ആരോപണ വിധേയർ തന്നെ നേരിടണമെന്ന് ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളും വ്യക്തമാക്കിയിരുന്നു.