ജനപ്രതിനിധികളെ ഒഴിവാക്കി പ്രാദേശിക ബിജെപി നേതാക്കളെ വരെ ഉള്‍പ്പെടുത്തിയത് മോശം നടപടി
ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയായ സ്വദേശി ദര്‍ശന്‍ ഉദ്ഘാടനത്തിൽ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികളിൽ നിന്നും പ്രദേശത്തെ ജന പ്രതിനിധികളെ മാറ്റി നിർത്തിയതിൽ വ്യാപക പ്രതിഷേധം. ജനപ്രതിനിധികളെ ഒഴിവാക്കി പ്രാദേശിക ബിജെപി നേതാക്കളെ വരെ ഉള്‍പ്പെടുത്തിയത് മോശം നടപടിയാണെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ ആരോപണം. ബിജെപി ദൈവങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കുന്നു എന്നതിന്റെ തെളിവാണിതെന്നും തരൂർ കുറ്റപ്പെടുത്തുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് ശശി തരൂര്‍ എംപി, വിഎസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ വികെ പ്രശാന്ത്, എന്നിവര്‍ ക്ഷേത്രത്തിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിച്ച ശേഷം ചടങ്ങിൽ നിന്നും വിട്ടുനിന്നായിരുന്നു പ്രതിഷേധം.
സ്ഥലം എംപി, എംഎല്‍എ, മേയര്‍ എന്നീ നിലയില്‍ പ്രധാനമന്ത്രിക്കൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങിയപ്പോള്‍ തടയുകയായിരുന്നുവെന്നും തങ്ങളുടെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചെന്നും തരൂര്‍ പിന്നീട് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സാനിധ്യത്തില്‍ മറ്റു പാര്‍ട്ടികളിലുള്ളവര്‍ക്ക് ആരാധനയ്ക്ക് പോലും അവസരം നിഷേധിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും ദൈവം പോലും ബിജെപി ഭരണത്തിന് കീഴില്‍ രാഷ്ട്രീയായുധമാക്കുകയാണെന്നും തരൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ത്രിപുരയിലാകാമെങ്കിൽ കേരളത്തിലും ഭരണത്തിലെത്തും: പ്രധാനമന്ത്രി
ശ്രീ പത്മനാഭനോട് പ്രാര്‍ത്ഥിച്ചത് 130 കോടി ഇന്ത്യക്കാരുടെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി: മോദി