മൊബൈൽഫോൺ വഴി അറുപതിനായിരം പേർ ബിജെപിയിൽ അംഗത്വമെടുത്തു
കോഴിക്കോട് നടക്കുന്ന നവാഗത ന്യൂനപക്ഷ സമാഗമ സംഗമത്തില്‍ മലബാറിലെ പ്രമുഖരായ പത്തൊന്‍പത് പേര്‍ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. മുൻ എംഎൽഎ, സിനിമാ സംവിധായകൻ, ലീഗ് മന്ത്രിയുടെ പി എ, മുൻ വി സി എന്നിവരാണ് സംഗമത്തിൽ ബിജെപിയുടെ ഭാഗമാവുന്നത്. ന്യനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ബിജെപി ന്യൂനപക്ഷ സമാഗമ സംഗമം സംഘടിപ്പിക്കുന്നത്.
കൊടുങ്ങല്ലൂര്‍ മൂന്‍ എംഎല്‍എയും എസ്എന്‍ഡിപി യൂണിയന്റെ പ്രസിഡന്റുമായ ഉമേഷ് ചള്ളിയില്‍, സേവാദളിന്റെ സംസ്ഥാന സെക്രട്ടറി പ്രകാശ്, ജനറല്‍ സെക്രട്ടറി തോമസ് മാത്യു, സംവിധായകന്‍ സോമന്‍ അമ്പാട്ട്, കോഴിക്കോട് മുൻ മേയറും പ്രമുഖ അഭിഭാഷകനായ യു ടി രാജന്‍, മുസ്ലീം ലീഗ് സ്ഥാപക നേതാകളില്‍ ഒരാളായ സയ്യിദ് അബദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സെയ്ത് താഹ ബാഫഖി തങ്ങള്‍, കാലിക്കറ്റ് സർവകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. എം അബദുല്‍ സലാം, മുന്‍ കണ്ണൂര്‍ സര്‍വ്വകശാലശാല റജിസ്ട്രാര്‍, മുന്‍ സെനറ്റ് മെമ്പര്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സുപ്പിയുടെ പി എ പ്രൊഫ. ടി കെ ഉമ്മര്‍, ഡോ. മുഹമ്മദ് ജാസിം, ഡോ. യഹിയാഖാന്‍, ഡോ ഹര്‍ഷന്‍ സെബാസ്റ്റ്യന്‍ ആന്റണി, ഷെയ്ഖ് ഷാഹിദ് എന്നിവരാണ് ബിജെപിയില്‍ അംഗമാകുന്ന പ്രമുഖർ.
അതേസമയം, പാർട്ടിയുടെ മെമ്പര്‍ഷിപ്പില്‍ സംസ്ഥാനത്ത് 40 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍പിള്ള വാരത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നത്. മൊബൈൽഫോൺ വഴി അറുപതിനായിരം പേർ ബിജെപിയിൽ അംഗത്വമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.