ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ഉന്നാവോ ബലാൽസംഗക്കേസിലെ പ്രതിയായ എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിനെതിരെ ബിജെപി നടപടി. കുൽദീപ് സിംഗ് സെംഗാറിനെ സസ്പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് അറിയിച്ചു. എംഎൽഎയ്ക്ക് എതിരെ നേരത്തേ നടപടിയെടുത്തതാണെന്നും, ആ നടപടി ഇപ്പോഴും തുടരുന്നുവെന്നും സ്വതന്ത്ര ദേവ് സിംഗ് ലഖ്‍നൗവിൽ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎക്കെതിരെ രംഗത്തെത്തിയ പെണ്‍കുട്ടിക്ക് പരിക്കേൽക്കുകയും രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടതുമായ വാഹനാപകടെ സംബന്ധിച്ച കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി.
എംഎൽഎയെ കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തുവെന്നാണ് പാർട്ടി വക്താവ് രാകേഷ് ത്രിപാഠി വ്യക്തമാക്കുന്നത്. എന്നാൽ എംഎൽഎയെ സസ്പെൻഡ് ചെയ്തത് സംബന്ധിച്ച് വാർത്താക്കുറിപ്പൊന്നും മുൻപൊരിക്കലും ബിജെപി ഇറക്കിയിരുന്നില്ല. ‘സിംഗിനെ നേരത്തേ സസ്പെൻഡ് ചെയ്തതാണ്. കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയുമാണെന്നും, എന്ന് സ്വതന്ത്രദേവ് സിംഗ് പറയുന്നു.
ബലാല്‍സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ ഉൾപ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം അപകടത്തിന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്തിടുത്തതിന് പിന്നാലെയാണ് മുഖം മിനുക്കൽ നടപടിയുമായി രംഗത്തെത്തുന്നത്.
അതിനിടെ, വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ ബന്ധുവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ജയിലിലുള്ള അമ്മാവന് അലഹബാദ് ഹൈക്കോടതി ഒരു ദിവസത്തേക്ക് പരോൾ അനുവദിച്ചു. റായ്‍ബറേലിയിലെ ജയിലിൽ ഉള്ള അമ്മാവനെ കണ്ട് മടങ്ങി വരവെയാണ് പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉന്നവോ ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടി ജീവൻ നിലനിർത്തുന്നത് യന്ത്രങ്ങളുടെ സഹായത്തോടെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനിടെ യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദർശിച്ചു. കേസിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് ദിനേശ് ശർമ ഉറപ്പ് നൽകി.