ബിജെപിയുടെ പരസ്യ ചെലവുകള്‍ വ്യക്തമാക്കുന്നത് വന്‍ കമ്പനികളും രാഷ്ട്രീയവുമായുള്ള ബന്ധമാണെന്നാണ് കോൺഗ്രസ് ആരോപണം
രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപിയാണെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലിന്റെ(ബാര്‍ക്ക്) കണക്കുകള്‍ പുറത്ത് വന്നതിന് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ബിജെപിയുടെ പരസ്യചെലവുകള്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് രംഗത്തെത്തിയത്.
എന്നാല്‍ ബിജെപിയുടെ പരസ്യ ചെലവുകള്‍ വ്യക്തമാക്കുന്നത് വന്‍ കമ്പനികളും രാഷ്ട്രീയവുമായുള്ള ബന്ധമാണെന്നാണ് കോൺഗ്രസ് ആരോപണം. തങ്ങളുടേത് മാറ്റത്തിന് വേണ്ടി പൊരുതുന്ന പാര്‍ട്ടിയാണെന്നാണ് ബിജെപിയുടെ വാദം. റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിച്ച തുക എത്രയാണെന്ന് കമ്മീഷന്‍ അന്വേഷിക്കണമെന്നും തിവാരി ആവശ്യപ്പെടുന്നു.
രാജസ്ഥാന്‍ , മിസോറാം, ഛത്തീസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി കോടിക്കണക്കിന് രൂപ ചെലവിട്ട് പരസ്യം ചെയ്യുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ട്രിവാഗോ, നെറ്റ്ഫളിക്‌സ് സന്തൂര്‍ സാന്‍ഡല്‍ തുടങ്ങിയ വന്‍കിടകമ്പനികളെ പിന്തള്ളിയാണ് ബ്‌ജെപി ബാര്‍ക്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ പട്ടികയില്‍ ആദ്യത്തെ പത്തില്‍ പോലും കോണ്‍ഗ്രസ് ഇല്ല. നവംബര്‍ പത്തുമുതല്‍ പതിനാറ് വരെ നല്‍കിയ പരസ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണ് ബാര്‍ക്ക് പുറത്തുവിട്ടത്.