ശബരിമല വിഷയത്തിലെ പിണറായിയുടെ പക്വതയില്ലായ്മയും മര്‍ക്കടമുഷ്ടിയും ബിജെപിക്ക് നേട്ടമായെന്നും അദ്ദേഹം പറയുന്നു.
എക്സിറ്റ് പോൾ ഫലങ്ങളിൽ യുഡിഎഫിന് സംസ്ഥാനത്ത് വലിയ മുന്നേറ്റം പ്രവചിക്കുമ്പോഴും ബിജെപി സംസ്ഥാനത്ത് ഉണ്ടാക്കുന്ന നേട്ടത്തിന്റെ ഇത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കുമെന്ന് കോൺഗ്രസ് മുതിർന്ന നേതാവും പ്രവർത്തക സമിതി അംഗവുമായ എ കെ ആന്റണി. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. എന്നാൽ കേരളത്തില്‍ ചിലമണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടുശതമാനം കൂടാൻ ഇടുയുണ്ട്. എന്നാൽ ഇപ്പോള്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ആന്‍റണി പറയുന്നു.
പാർട്ടിക്ക് ഇത്തവണ വോട്ട് കൂടിയാൽ ബിജെപിക്കാര്‍ പിണറായി വിജയന്‍ സര്‍ക്കാരിന് നന്ദി പറയണം. ശബരിമല വിഷയത്തിലെ പിണറായിയുടെ പക്വതയില്ലായ്മയും മര്‍ക്കടമുഷ്ടിയും ബിജെപിക്ക് നേട്ടമായെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, എക്സിറ്റ് പോളുകളെ തള്ളുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കേരളത്തില്‍ ഇടതുമുന്നണി തന്നെ വിജയിക്കുമെന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രമുണ്ട്. ശബരിമല വിഷയമൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും പിണറായി പറയുന്നു. ഇന്നലെ അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് ലഭിക്കുക. ആറ് സര്‍വേകളില്‍ യുഡിഎഫ് ജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ ന്യൂസ് 18 നടത്തിയ സര്‍വേയില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയ പ്രതീക്ഷ നല്‍കിയത്.