ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് അപകടകം ഉണ്ടായത്.
മഹാരാഷ്ട്രയിലെ ധുലെയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് 100 ഓളം പേർ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് അപകടകം ഉണ്ടായത്. ഒന്നിലധികം തവണ സ്ഫോടനം നടന്നായി റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് ആകമാനം കനത്ത പുക ഉയര്‍ന്നിട്ടുണ്ട്. പോലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. എട്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
മഹാരാഷ്ട്ര ഇൻട്രസ്ട്രിൽ കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന ഷിർപ്പൂരിലെ ഫാക്ടറിക്കുള്ളിലാണ് സ്ഫോടനം നടന്നത്. ഫാക്ടറിക്ക് സമീപത്തായി തൊഴിലാളികളുടെ താമസ സ്ഥലം ഉൾപ്പെടെ സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ തന്നെ പരിക്കേറ്റവരിൽ കുട്ടികൾ ഉൾപ്പെടെയുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, സ്ഫോടനത്തിന് പിന്നിലെ കാരണം ഇത് വരെ വ്യക്തമല്ല. കമ്പനിയുടെ ഉടമയെ കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ അപകടകരമായ രാസ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഫാക്ടറിക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചും ചോദ്യമുയരുന്നുണ്ട്.