രാത്രി 12 ഓടെയായിരുന്നു സംഭവം.
കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയിൽ വീണ്ടും അക്രമം. കോൺഗ്രസ് ബൂത്ത് ഏജന്‍റിന്റിന്റെയും കള്ളവോട്ട് ആരോപണം ഉന്നയിച്ച സ്ത്രീയുടെയും വീടുകൾക്ക് നേരെ ബോംബേറുണ്ടായി. കോൺഗ്രസ് ബൂത്ത് ഏജന്‍റായിരുന്ന പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. രാത്രി 12 ഓടെയായിരുന്നു സംഭവം.
കാസര്‍കോട് ലോക്‌സഭാ മണ്ഡലം പരിധിയില്‍ കണ്ണുരിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ 19-ാം ബൂത്തിലെ കോൺഗ്രസ് ഏജന്റായിരുന്നു പത്മനാഭൻ. വാക്കുതർക്കങ്ങൾ ഒഴിച്ചാൽ ഇന്നലെ റീ പോളിങ്ങ് പൊതുവെ സമാധാനപരമായിരുന്നു. എന്നാൽ ഇതിന് പിന്നാലെയായിരുന്നു അർദ്ധരാത്രിയിലെ ആക്രമണം. ബോംബേറിൽ വീടിന്‍റെ ജനൽച്ചില്ലുകൾ തകർന്നു. ചുവരുകൾക്ക് കേടുപാട് പറ്റി. ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടതായി വീട്ടുകാർ പ്രതികരിച്ചു.
പിലാത്തറയിലടക്കം കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടന്നത്. പോളിംഗ് സമാധാനപരമായി കഴിഞ്ഞതിന് പിന്നാലെ അർധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്ന് കോൺഗ്രസ് ആരോപിച്ചു. പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും അവർ പറയുന്നു.
അതിനിടെ കണ്ണൂർ പിലാത്തറയിൽ കോൺഗ്രസ് റീപോളിങ്ങിന് ഇടയാക്കിയ പരാതികാരിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. വോട്ട് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ട ഷാലറ്റിന്‍റെ വിടിനു നേരേയുമാണ് ബോംബേറ് ഉണ്ടായത്. വീടിന്റെ മുറ്റത്താണ് ബോംബ് വീണ് പൊട്ടിയത്. ഇന്നലെ ഷാലറ്റ് വോട്ട് ചെയ്തശേഷം കൂടുതൽ സമയം ബൂത്തിൽ ചെലവഴിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ ബഹളം വച്ചതിനെ തുടർന്ന് പൊലീസ് സുരക്ഷയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്.പൊതു തിരഞ്ഞെടുപ്പ് ദിനത്തിൽ ബൂത്തിലെത്തിയപ്പോൾ തന്‍റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ഷാലറ്റ് വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത് ഉൾപ്പെടെ പരിഗണിച്ചായിരുന്നു റീ പോളിങിന് വഴിയൊരുങ്ങിയത്.