മതത്തിന്റെയും വർഗീയതയുടെയും പേരിൽ വോട്ടുതേടുന്ന രാഷ്ട്രീയക്കാർക്ക് രാജ്യത്തെ പൗരൻമാർ വോട്ട് ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.
രാജ്യത്ത് വർഗീയ സംഘർഷത്തിന് വഴിവയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തകരെ കത്തിക്കണമെന് യുപി മന്ത്രിയുടെ പ്രസ്താവന വിവാദമാവുന്നു. ഉത്തർ പ്രദേശിലെ ബിജെപി സര്‍ക്കാരിലെ സഖ്യകക്ഷിയായ എസ്.പി.എസ്.പി മേധാവിയും മന്ത്രിയുമായ ഒപി രാജ്ഭർ ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം പൊതുവേദിയിൽ ഉന്നയിച്ചത്.
രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാവുമ്പോൾ കൊല്ലപ്പെടുന്നത് സാധാരക്കാര്‍ മാത്രമാണ്. എതെങ്കിലും രാഷ്ട്രീയക്കാർ മരിച്ചതായി അറിവില്ല. ഇത്തരത്തിൽ മതങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്ന രാഷ്ട്രീയക്കാരെ അഗ്നിക്കിരയാക്കണം. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ഇത്തരക്കാർക്കുനേരെ ജന രോഷം ഉയരണം. എന്നാൽ മാത്രമേ മറ്റുള്ളവരെ കത്തിക്കുന്നതിന്റെ വേദന മനസിലാകു എന്നും ഒ പി രാജ്ഭർ പറയുന്നു. മതത്തിന്റെയും വർഗീയതയുടെയും പേരിൽ വോട്ടുതേടുന്ന രാഷ്ട്രീയക്കാർക്ക് രാജ്യത്തെ പൗരൻമാർ വോട്ട് ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.
അലിഗഡിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു മന്തിയുടെ പ്രസംഗം. യുപിയിൽ ബിജെപിയുമായുള്ള സഖ്യം പിൻവവലിക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്ഭർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് വർഗീയ കലാപങ്ങൾക്കെതിരെ രംഗത്തെത്തിയത്. സംസ്ഥാനത്ത് എസ് പി ബിഎസ് പി പാർട്ടികൾ തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതിന് പിറകെയാണ് ബിജെപി സഖ്യകക്ഷി നേതാവിന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്.