UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടലാക്രമണം: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍

വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരുദ്ധാരണ പദ്ധതിക്ക് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഭാഗികമായി വിനിയോഗിക്കും.

രൂക്ഷമായ കടലാക്രമണത്തിന്‍റെ സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ അഞ്ച് കിലോ അരി സ്പെഷ്യല്‍ വിഹിതമായി സൗജന്യമായി വിതരണം ചെയ്യും. ഇതിനുള്ള ചെലവ് സിവില്‍ സപ്ലൈസ് വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ നിന്നും നല്‍കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരുദ്ധാരണ പദ്ധതിക്ക് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഭാഗികമായി വിനിയോഗിക്കും. 100 കോടി രൂപ ജലവിഭവ വകുപ്പിന്‍റെ പ്രവൃത്തികള്‍ക്ക് നല്‍കണമെന്ന ഭേദഗതികൂടി മന്ത്രിസഭ അംഗീകരിച്ചു. 

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദറിന്‍റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍നായരുടെ നിയമന കാലാവധി 13-06-2019 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. 

സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ. കെ.വി. സോഹന്‍റെ നിയമന കാലാവധി അവസാനിച്ചതിനാല്‍ 15-06-2019 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. 

കേരള ഹൈക്കോടതിയില്‍ സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരായി നിയമിതരായിട്ടുള്ള എന്‍. മനോജ് കുമാര്‍, എം.ആര്‍. ശ്രീലത, പി. സന്തോഷ് കുമാര്‍ എന്നിവരുടെയും സീനിയര്‍ ഗവ. പ്ലീഡര്‍മാരായി നിയമിതരായിട്ടുള്ള പി. നാരായണന്‍, പി.പി. താജുദീന്‍, പി.എന്‍. സന്തോഷ് കുമാര്‍, നിഷ ബോസ് എന്നിവരുടെയും ഔദ്യോഗിക കാലാവധി 22-06-2019 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. 

എറണാകുളം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഗവ. പ്ലീഡറായ എം. രാജീവിന്‍റെ നിയമന കാലാവധി 03-05-2018 മുതല്‍ പ്രാബല്യത്തില്‍ മൂന്നുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. 

കെ.എന്‍.സതീഷിനെ സപ്ലൈകോ സി.എം.ഡിയായി നിയമിക്കാന്‍ തീരുമാനിച്ചു. 

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ പ്രസൂതിതന്ത്ര, സ്ത്രീരോഗ, കൗമാരഭൃത്യ എന്നീ ഒ.പി. വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് 22 സ്ഥിരം തസ്തികകളും 15 ദിവസവേതനാടിസ്ഥാനത്തിലുള്ള തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഇന്‍റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന പദ്ധതിക്കായി ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ.എഫ്.ഡബ്ല്യൂവില്‍ നിന്നും 1.8 മില്യണ്‍ യൂറോ സാമ്പത്തിക സഹായം ലഭിക്കുന്നതിന് കെ.എം.ആര്‍.എല്‍ സമര്‍പ്പിച്ച പ്രോജക്ട് എഗ്രിമെന്‍റും ഫൈനാന്‍സിങ്ങ് എഗ്രിമെന്‍റും അംഗീകരിച്ചു. 

ദേശീയ പട്ടികജാതി ധനകാര്യവികസന കോര്‍പ്പറേഷനുള്ള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ ഗ്യാരന്‍റി തുക നിലവിലുള്ള 20 കോടി രൂപയില്‍ നിന്നും 30 കോടി രൂപയായി വര്‍ധിപ്പിക്കും. 

ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ ഒന്നാം ഘട്ടമായി 16 ഉള്‍നാടന്‍ മത്സ്യഭവനുകള്‍ പുതുതായി ആരംഭിക്കും. ഇതിലേക്ക് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസറുടെയും സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസിന്‍റെയും 16 വീതം തസ്തികകള്‍ സൃഷ്ടിക്കും. 

ശുചിത്വമിഷനില്‍ അസിസ്റ്റന്‍റ് കോ-ഓഡിനേറ്റര്‍ (ഐ.ഇ.സി), അസിസ്റ്റന്‍റ് കോ-ഓഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) എന്നിങ്ങനെ 14 തസ്തികകള്‍ വീതം സൃഷ്ടിക്കും. ഈ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തും. 

സമഗ്ര ശിക്ഷാ കേരളയിലെ സ്റ്റാഫ് ഘടന അംഗീകരിച്ച് 40 അധിക തസ്തികകള്‍ അനുവദിച്ച ഉത്തരവ് സാധൂകരിച്ചു.  

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, ആലപ്പുഴ – ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിര്‍മാണം, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് പുനര്‍നിര്‍മാണം തുടങ്ങിയവയ്ക്ക് ആവശ്യമായിവരുന്ന തുക കേരള പുനര്‍നിര്‍മാണത്തിനായി ലോക ബാങ്ക് ലഭ്യമാക്കുന്ന വായ്പയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. 

നാഷണല്‍ പെന്‍ഷന്‍ സ്കീം റിവ്യൂ കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍