ഫ്രാങ്കോ മുളയ്ക്കലിനെ പരിഹസിക്കുന്ന ചിത്രത്തിൽ അംശവടിയെ മോശമായി ഉൾപ്പെടുത്തിയത് മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം.
കാര്‍ട്ടൂൺ വിവാദത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസൗഹാർദ്ദത്തെ തകർക്കുന്ന നടപടിയിൽ പ്രതിഷേധിക്കുന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതചിഹ്നങ്ങളെ അധിക്ഷേപികുന്നത് അംഗീകരിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ചുള്ള കാർട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്കാരം ലഭിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെതിരെ സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം പ്രതിഷേധം ഉയർന്നത്. കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ചതായിരുന്നു കാര്‍ട്ടൂൺ. ഫ്രാങ്കോ മുളയ്ക്കലിനെ പരിഹസിക്കുന്ന ചിത്രത്തിൽ അംശവടിയെ മോശമായി ഉൾപ്പെടുത്തിയത് മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. സുഭാഷ് കെ കെ വരച്ച കാർട്ടൂണിന് പുരസ്കാരം ലഭിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് ചെന്നിത്തല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
എന്നാൽ, കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തുന്നില്ലെന്നാണ് സാസ്കാരിക മന്ത്രി എകെ ബാലന്റെ പ്രതിരകരണം. സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.