മാണ്ഡ്യയിലെ തോൽവിയുടെ പശ്ചാത്തലത്തിൽ നിഖിലും മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ എച്ച് ഡി ദേവ ഗൗഡയും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നായിരുന്നു ശനിയാഴ്ച വിശ്വവാണിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്.
മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച സുമലതയോട് വലിയ പരാജയം ഏറ്റുവാങ്ങിയ കർണാടക മുഖ്യമന്ത്രിയുടെ മകനെതിരെ വാർത്ത നൽകിയ സംഭവത്തിൽ മാധ്യമ പ്രവർത്തകനെതിരെ കേസ്. കർണാകയിലെ വിശ്വവാണി പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായ വിശ്വേശർ ഭട്ടിനെതിരെയാണ് എച്ച് ഡി കുമാര സ്വാമിയുടെ മകൻ നിഖിലിനെതിരായ വാർത്തയുടെ പേരില്‍ കേസെടുത്തത്. പാർട്ടി പ്രവർത്തകൻ നൽകിയ പരാതി പ്രകാരം അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ സൃഷ്ടിക്കൽ, വിശ്വാസ വഞ്ചന എന്നിവ ആരോപണങ്ങളിൽ എഫ് ഐആർ രജിസ്റ്റർ ചെയ്തതത്.
മാണ്ഡ്യയിലെ തോൽവിയുടെ പശ്ചാത്തലത്തിൽ നിഖിലും മുൻ പ്രധാന മന്ത്രിയും മുതിർന്ന നേതാവുമായ എച്ച് ഡി ദേവ ഗൗഡയും തമ്മിൽ വാക്കു തർക്കം ഉണ്ടായെന്നായിരുന്നു ശനിയാഴ്ച വിശ്വവാണിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് പാര്‍ട്ടിയുടെ യുവ നേതാവിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
റിപ്പോർട്ട് പ്രകാരം ജനതാദൾ (സെക്യുലർ)ന്റെ അഭിമാന സീറ്റായ മാണ്ഡ്യയിൽ നേരിട്ട പരാജയത്തിന് പിന്നാലെ നിഖിൽ കുമാരസ്വാമി അസ്വസ്ഥനായിരുന്നു. ഇതിന് പുറനെ തന്റെ ബന്ധുവായ ഹസനിലെ സ്ഥാനാർഥി ജയിച്ചതും അദ്ദേഹത്തെ ക്ഷുഭിതനാക്കി. തന്റെ രാഷ്ട്രീയ ഭാവി ഉറപ്പിക്കകുന്നതിനായി പാർട്ടി കാര്യക്ഷമായി ഇടപെട്ടില്ലെന്നായിരുന്നു നിഖിലിന്റെ ആരോപണം. ഇതിന് പുറമെ ഒരു സ്ത്രീയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന് മാനക്കേടുണ്ടാക്കിയെന്നും റിപ്പോർട്ട് ആരോപിച്ചിരുന്നു.
റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വേശരുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം വച്ച് പിറ്റേന്ന് ‘പിതാവിന്റെ വേദന ‘എന്ന പേരിൽ മറ്റൊരു റിപ്പോർട്ടും വിശ്വവാണി പ്രസിദ്ധീകരിച്ചു. കുമാര സ്വാമിയുടെ നിലാടായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് പിറകെ നിഖിൽ കുമാരസ്വാമി രണ്ട് തവണ തന്നെ ബന്ധപ്പെട്ടെന്നും, ഇതിൽ ഒരു കോളിൽ നിയമ നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും വിശ്വേശർ ഭട്ട് പ്രതിരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ചയാണ് എഡിറ്റർക്കെതിരെ എഫ് ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ നിഖിൽ കുമാര സ്വാമിയുടെ നിലപാട് വ്യക്തമാക്കി കന്നഡ പത്രം വാർത്തയും നല്‍കിയിരുന്നു.
അതിനിടെ, വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെയും ജെഡിഎസിനെതിരെയും വ്യാപക വിമർശനമാണ് സാമൂഹികമാ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നത്. എമർജന്‍സി ഇൻ കർണാടക എന്ന പേരിലുള്ള ഹാഷ് ടാഗ് ഉൾപ്പെടെയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം വ്യാപിക്കുന്നത്. ജെഡിഎസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷമായി ബിജെപിയും രംഗത്തെത്തി. സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.